പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് വിമത എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കത്ത് പുറത്ത്. നിരവധി മുതിര്‍ന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നിലനില്‍പ്പ് ഭീഷണി നേരിടുകയാണ്. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
മെയ് 18 എന്ന തീയതി രേഖപ്പെടുത്തിയ ഈ കത്തില്‍ 19 ലോക്സഭാ എംപിമാരാണ് ഒപ്പുവെച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കാന്‍ അനുമതി തേടിയ ഇവര്‍, തങ്ങളാണ് 'യഥാര്‍ത്ഥ' തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ട് പാര്‍ട്ടിയുടെ ചിഹ്നത്തിനായും രംഗത്തുവന്നിട്ടുണ്ട്. ഈ നീക്കത്തോടെ, ആകെയുള്ള 28 ലോക്സഭാ എംപിമാരില്‍ ഒമ്പത് പേര്‍ മാത്രമാണ് നിലവില്‍ വിമതചേരിക്ക് പുറത്തുള്ളത്. കകോലി ഘോഷ് ദസ്തിദാര്‍, സതാബ്ദി റോയ്, സായോണി ഘോഷ്, യൂസഫ് പത്താന്‍ തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ബിജെപിയിലോ എന്‍ഡിഎയിലോ ചേരാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും പശ്ചിമ ബംഗാളിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നുമാണ് വിമത വിഭാഗത്തിന്റെ നിലപാട്. കൂടാതെ, പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും വീണ്ടും പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ ഈ സംഘം ഉറ്റുനോക്കുകയുമാണ്.
ആഴത്തിലേയ്ക്ക് പോകുന്ന ടിഎംസി പ്രതിസന്ധി
പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയ്ക്ക് നല്‍കിയ അമിതമായ അധികാരത്തിനും അതൃപ്തി രേഖപ്പെടുത്തി നിരവധി ടിഎംസി എംപിമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. പാര്‍ലമെന്റില്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് മുന്നോടിയായി പശ്ചിമ ബംഗാള്‍ നിയമസഭയിലും സമാനമായ രീതിയില്‍ വലിയൊരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ടിഎംസിയുടെ 28 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണിത്.
കത്ത് സമര്‍പ്പിച്ച സമയവും സ്പീക്കറുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമാകും. മുതിര്‍ന്ന എംപി കല്യാണ്‍ ബാനര്‍ജിയെ ലോക്സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പായി നിയമിക്കുന്നതിന് (മെയ് 19) ഒരു ദിവസം മുമ്പാണ് വിമതര്‍ കത്ത് നല്‍കിയിരിക്കുന്നത്. അതിനാല്‍ സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാല്‍ ഈ വിമത ഗ്രൂപ്പിനെ അംഗീകരിക്കാന്‍ കഴിയുമോ എന്ന് സ്പീക്കര്‍ക്ക് പരിശോധിക്കേണ്ടി വരും.
നിയമപോരാട്ടത്തിലേക്ക്?
പാര്‍ട്ടിയുടെ നിയന്ത്രണത്തെച്ചൊല്ലി നീണ്ടുനില്‍ക്കുന്ന ഒരു നിയമ-രാഷ്ട്രീയ പോരാട്ടത്തിനാണ് ഈ വിമതനീക്കം വഴിതുറന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ടിഎംസി ചിഹ്നത്തിനായി വിമത വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനം എടുത്താലും പരാജയപ്പെടുന്ന വിഭാഗം സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, വിമത ചേരിയില്‍ നിന്ന് അകലം പാലിച്ച മുതിര്‍ന്ന എംപി ശത്രുഘ്‌നന്‍ സിന്‍ഹ, മമത ബാനര്‍ജിയോടുള്ള തന്റെ വിശ്വസ്തത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും കത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
അഭിഷേക് ബാനര്‍ജി, സൗഗത റോയ്, മഹുവ മൊയ്ത്ര, കല്യാണ്‍ ബാനര്‍ജി, കീര്‍ത്തി ആസാദ്, പ്രതിമ മൊണ്ടല്‍, സജ്ദ അഹമ്മദ്, സുദീപ് ബന്ദോപാധ്യായ എന്നിവര്‍ക്കൊപ്പം ശത്രുഘ്‌നന്‍ സിന്‍ഹയും നിലവില്‍ വിമത ഗ്രൂപ്പിന്റെ ഭാഗമല്ലാതെ മമതയ്ക്കൊപ്പം തുടരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി വിങ് പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍, ഇനി എല്ലാവരുടെയും ശ്രദ്ധ സ്പീക്കറുടെ ഓഫീസിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുമാണ്. ഇവരുടെ തീരുമാനങ്ങളായിരിക്കും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഒരു പ്രാദേശിക പാര്‍ട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുക.
English Summary: The crisis within the Trinamool Congress (TMC) has intensified after 19 Lok Sabha MPs submitted a letter to the Speaker seeking recognition as a separate parliamentary group. Claiming to be the "real" Trinamool Congress, the rebel faction has also staked a claim to the party symbol, raising the possibility of a prolonged legal and political battle.