ഭരണമാറ്റ സൂചനകള്‍ നല്‍കി പശ്ചിമ ബംഗാള്‍ എക്സിറ്റ് പോൾ ഫലങ്ങള്‍. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും തമ്മിലുള്ള പോരാട്ടത്തിൽ ബിജെപിക്ക് സർവ്വാധിപത്യമാണ് മിക്ക സർവ്വേകളും പ്രവചിക്കുന്നത്. സിപിഐഎം സംസ്ഥാനത്ത് വലിയ തിരിച്ചുവരവ് നടത്തില്ലെന്നും പോരാട്ടം ബിജെപിയും ടിഎംസിയും തമ്മില്‍ മാത്രമായിരിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.
പി-മാർക്ക് പുറത്തുവിട്ട പ്രവചനപ്രകാരം 294 അംഗ നിയമസഭയിൽ ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിക്കാനിടയുണ്ട്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 148 സീറ്റുകൾ മറികടക്കാനാകുന്ന നിലയിലാണ് ഈ കണക്ക്. തൃണമൂൽ കോൺഗ്രസിന് 118 മുതൽ 138 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത്.
മാട്രിസ് നടത്തിയ പ്രവചനത്തിൽ ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 125 മുതൽ 140 വരെ സീറ്റുകളും ലഭിക്കാമെന്നാണ് വിലയിരുത്തൽ. 6 മുതൽ 10 വരെ സീറ്റുകൾ മറ്റു പാർട്ടികൾക്ക് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. പോൾ ഡയറി പുറത്തുവിട്ട കണക്കുകൾ പ്രകാരം ബിജെപിക്ക് 142 മുതൽ 171 വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 99 മുതൽ 127 വരെ സീറ്റുകളും ലഭിക്കും. മറ്റു പാർട്ടികൾക്ക് 1 സീറ്റ് മാത്രമാണ് പോള്‍ ഡയറി പ്രവചിച്ചിരിക്കുന്നത്.
അസമിൽ ബിജെപി തുടരും
അസമിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. പീപ്പിൾ പൾസിന്റെ സർവേ പ്രകാരം അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. കോൺഗ്രസ് 22–26 സീറ്റിലൊതുങ്ങും. എഐയുഡിഎഫിന് 3–5 സീറ്റ് ലഭിക്കുമെന്നും സർവ്വേ പറയുന്നു. മാട്രിസ് സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 85–95 സീറ്റും കോൺഗ്രസിന് 25–32 സീറ്റും ലഭിക്കും.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേയും ബിജെപിക്ക് അനുകൂലമാണ്. എൻഡിഎ സഖ്യത്തിന് 88–100 സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസ് 24–36 സീറ്റുകളും മറ്റുള്ളവർക്ക് 0–3 സീറ്റുകളും ലഭിക്കുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 82–94 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് പി മാർക്കിന്റെ സർവേ പറയുന്നത്. 30–40 സീറ്റുകളിൽ കോൺഗ്രസിന് സർവ്വേ ആനുകൂല്യം പ്രഖ്യാപിക്കുന്നുണ്ട്. ജെവിസി എക്സിറ്റ് പോൾ അനുസരിച്ച് 88–101 സീറ്റ് എൻഡിഎയ്ക്കും കോൺഗ്രസിന് 23–33 സീറ്റും ലഭിക്കും. അസമിൽ 64 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.
പുതുച്ചേരിയില്‍ തുടർഭരണം
ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് പുതുച്ചേരിയിൽ തുടർഭരണമുണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് പുതുച്ചേരിയിൽ എൻഡിഎ 40% വോട്ട് വിഹിതത്തോടെ 16 മുതൽ 20 വരെ സീറ്റുകൾ നേടുമെന്നാണ് വ്യക്തമാക്കുന്നത്. ഡിഎംകെയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ ബ്ലോക്കും 30% വോട്ട് 6 മുതൽ 8 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. മറ്റുള്ളവ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതകളുണ്ട്. ആക്‌സിസ് മൈ ഇന്ത്യ സർവേ പ്രകാരം, പുതുച്ചേരിയിലെ ജനങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് നിലവിലെ മുഖ്യമന്ത്രി എൻ. രംഗസ്വാമിയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 42% ആളുകളും ആഗ്രഹിക്കുന്നതും രംഗസ്വാമിയെയാണ്.
English Summary: Exit polls show a divided outcome in West Bengal, with a tight contest between Bharatiya Janata Party and Trinamool Congress, making the result uncertain.In contrast, Assam shows a clear trend, with the Bharatiya Janata Party-led NDA likely to return to power comfortably.