ലോകത്തിന്റെ ഊർജ സിരയായ ഹോർമുസ് കടലിടുക്കിൽ വീണ്ടും തീയും പുകയും ഉയരുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമിടാനുള്ള സമാധാന ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കവെയാണ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ഇറാൻ ഭരണകൂടത്തിന്റെ ശക്തമായ മറുപടിയും പശ്ചിമേഷ്യയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കുന്നു. സമാധാന ഉടമ്പടി എന്ന ലോകത്തിന്റെ പ്രതീക്ഷകൾക്ക് മേലാണ് ഇപ്പോൾ വീണ്ടും കരിനിഴൽ വീണിരിക്കുന്നത്. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രകൾ രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യ ദിവസം നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഒമാൻ തീരത്തിന് സമീപമാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന കപ്പലുകൾ ആക്രമിക്കപ്പെട്ടത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) നൽകുന്ന വിവരമനുസരിച്ച് ഒരു അജ്ഞാത മിസൈൽ പതിച്ച് ടാങ്കറിന് തീപിടിക്കുകയായിരുന്നു. ഖത്തറിന്റെ എൽഎൻജി ടാങ്കറായ അൽ റഖയ്യത്ത് (Al Rekayyat), സൗദി അറേബ്യയുടെ എണ്ണ ടാങ്കർ എന്നീ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മിസൈൽ ആക്രമണം നടത്തിയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കപ്പലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല. അതേസമയം, ഇറാൻ നാവികസേന കുഴിബോംബുകൾ നീക്കം ചെയ്യുന്ന പ്രദേശത്തേക്ക് ഖത്തർ കപ്പൽ അബദ്ധത്തിൽ പ്രവേശിച്ചതാകാം ആക്രമണത്തിന് കാരണമെന്ന് ഇറാനിയൻ നിരീക്ഷകർ വിലയിരുത്തുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധം താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് 60 ദിവസത്തെ സമാധാന ചർച്ചകൾക്കായി ഒരു ധാരണാപത്രം അടുത്തിടെ ഒപ്പുവെച്ചിരുന്നു. എന്നാൽ ഈ ആക്രമണങ്ങൾ സമാധാന പ്രക്രിയയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ചർച്ചകളിലെ പ്രധാന തടസ്സം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ്. കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് സേവന ഫീസ് ഈടാക്കണമെന്ന ഇറാന്റെ നിലപാടിനെ അമേരിക്ക ശക്തമായി എതിർക്കുകയാണ്. കടലിടുക്കിന്റെ മേലുള്ള നിയന്ത്രണം ഇറാന് മേൽക്കൈ നൽകുമെന്നാണ് അമേരിക്കയുടെ വാദം.
ഹോർമുസ് കടലിടുക്കിൽ സംഭവിച്ചത് എന്ത്?
ചൊവ്വാഴ്ച പുലർച്ചെ ഒമാനിലെ ലിമ തീരത്ത് നിന്ന് ഏകദേശം 8 നോട്ടിക്കൽ മൈൽ (15 കിലോമീറ്റർ) അകലെ തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഒരു ടാങ്കറിന്റെ ഇടതുവശത്ത് (പോർട്ട് സൈഡ്) ഒരു മിസൈൽ പതിക്കുകയും തീപിടുത്തം ഉണ്ടാവുകയും ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു.
മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ഈ എൽഎൻജി ടാങ്കർ ആക്രമിക്കപ്പെട്ടതെന്ന് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ടെഹ്റാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുത്തിട്ടില്ല. യുഎസ് സെൻട്രൽ കമാൻഡോ (CENTCOM) ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സോ (IRGC) ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
എന്നിരുന്നാലും, ഈ കപ്പൽ ദ്രവീകൃത പ്രകൃതിവാതകം എൽഎൻജി വഹിച്ചിരുന്ന അൽ റഖയ്യത്ത് എന്ന ഖത്തർ ടാങ്കറാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും മൂന്ന് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ടപ്പോൾ കപ്പൽ അപായ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, എഞ്ചിൻ റൂമിലുണ്ടായ തീപിടുത്തം കാരണം കപ്പൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള മറ്റൊരു വ്യക്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഐആർജിസി തൊടുത്തുവിട്ട മിസൈലുകൾ പതിച്ച് ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ടാമതൊരു കപ്പലിനും കേടുപാടുകൾ സംഭവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സൗദിയുടെ പതാക വഹിക്കുന്ന ഒരു ക്രൂഡ് ഓയിൽ ടാങ്കറാണെന്നാണ് കരുതപ്പെടുന്നത്.
ഇറാനിയൻ സംഘങ്ങൾ മൈൻ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രദേശത്തേക്ക് അബദ്ധത്തിൽ പ്രവേശിച്ചതിനാലാകാം ഖത്തർ ടാങ്കർ ആക്രമിക്കപ്പെട്ടതെന്ന് ടെഹ്‌റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരീക്ഷകനായ ഹുസൈൻ റോയ്‌വാരൻ അൽ ജസീറയോട് പറഞ്ഞു.
"ഒമാന് സമീപമുള്ള പ്രദേശം കുഴിബോംബുകൾ (മൈനുകൾ) നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ട്," റോയ്‌വാരൻ പറഞ്ഞു. "ആ പ്രദേശത്ത് ഇറാനിയൻ സംഘങ്ങൾ മൈനുകൾ നീക്കം ചെയ്യുന്ന ദിശകളിലേക്ക് ഈ കപ്പലുകൾ നീങ്ങിയിരിക്കാനുള്ള സാധ്യതയുണ്ട്, കൂടാതെ കപ്പലുകളുടെ നീക്കം ആ സംഘങ്ങൾക്ക് ഭീഷണിയായിട്ടുണ്ടാകാം."
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി തങ്ങൾ അംഗീകരിച്ച സുരക്ഷിതമായ ഒരു പാത കാണിക്കുന്ന ഭൂപടം ഏപ്രിലിൽ ഐആർജിസി പുറത്തുവിട്ടിരുന്നു. കടലിടുക്കിൽ മൈനുകളുടെ സാന്നിധ്യം അവർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തങ്ങൾ അംഗീകരിച്ച പാതയിലൂടെ (ഇത് കപ്പലുകളെ ഇറാന്റെ തീരത്തേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ടുപോകുന്നതാണ്) സഞ്ചരിച്ചാൽ മൈനുകളിൽ നിന്ന് സുരക്ഷിതമായിരിക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ആകെ 108 കപ്പലുകൾ വിജയകരമായി കടന്നുപോയതായും ഇവിടുത്തെ കപ്പൽ ഗതാഗതം വീണ്ടെടുക്കലിന്റെ ലക്ഷണം കാണിക്കുന്നതായും ഡാറ്റാ ട്രാക്കിങ് കമ്പനിയായ 'കെപ്ലർ' (Kpler) തിങ്കളാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ജൂലൈ 3-ന് 43 കപ്പലുകളും, ജൂലൈ 4-ന് 34 കപ്പലുകളും, ജൂലൈ 5-ന് 31 കപ്പലുകളും കടലിടുക്ക് മുറിച്ചുകടന്നതായി കെപ്ലർ വ്യക്തമാക്കുന്നു.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ്, പ്രതിദിനം 120 മുതൽ 140 വരെ കപ്പലുകളായിരുന്നു ഈ കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്നത്. ഇതിൽ പകുതിയോളം പ്രതിദിനം 2 കോടി ബാരൽ എണ്ണ കൊണ്ടുപോകുന്ന വലിയ എണ്ണ ടാങ്കറുകളായിരുന്നു. എന്നാൽ ഇറാന് മേലുള്ള യുഎസ്-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത്, ഈ വഴിയിലൂടെയുള്ള ഗതാഗതം പ്രതിദിനം വെറും രണ്ട് ടാങ്കറുകൾ മാത്രമായി ചുരുങ്ങിയിരുന്നു. ഗൾഫ് എണ്ണ ഉത്പാദക രാജ്യങ്ങളെ ആഗോള സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ജലപാതയിലൂടെയായിരുന്നു യുദ്ധത്തിന് മുൻപ് ലോകത്തെ 20 ശതമാനം എണ്ണയും വാതകവും കടന്നുപോയിരുന്നത്. അതുകൊണ്ടുതന്നെ നിലവിലെ സമാധാന ചർച്ചകളുടെ പ്രധാന കേന്ദ്രം കൂടിയാണിത്.
കഴിഞ്ഞ മാർച്ച് ആദ്യം മുതൽ ഇറാൻ ഈ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചില സമയങ്ങളിൽ ചില പ്രത്യേക രാജ്യങ്ങളിലെ കപ്പലുകൾക്ക് മാത്രമാണ് അനുമതി നൽകിയത്. ഈ കപ്പലുകൾക്ക് യാത്രാനുമതിക്കായി ഐആർജിസിയുമായി ചർച്ച നടത്തേണ്ടി വരികയും, യുദ്ധസമയത്ത് ഒരു കപ്പലിന് 20 ലക്ഷം ഡോളർ (ഏകദേശം 2 മില്യൺ) വരെ നൽകേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ജൂൺ മാസത്തിൽ അമേരിക്ക ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തി.
ജൂൺ 14-ന് അമേരിക്കയും ഇറാനും തമ്മിൽ ഒരു പ്രാഥമിക ധാരണപത്രം പ്രഖ്യാപിച്ചതിന് ശേഷവും അടുത്ത നാല് ദിവസത്തിനുള്ളിൽ വെറും ഏഴ് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന 'മറൈൻ ട്രാഫിക്' വ്യക്തമാക്കുന്നു. അടുത്ത 60 ദിവസത്തേക്ക് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ഈ ധാരണാപത്രത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, കടലിടുക്കിനെ സംബന്ധിച്ചുള്ള അവ്യക്തമായ നിബന്ധനകളും, ലെബനന് മേലുള്ള ഇസ്രായേലിന്റെ ആക്രമണം പോലുള്ള മറ്റ് പ്രശ്നങ്ങളും, ജലപാതയിലെ കുഴിബോംബുകളെക്കുറിച്ചുള്ള ആശങ്കകളും കാരണം കപ്പൽ കമ്പനികൾ ഈ വഴിയിലൂടെ സർവീസ് നടത്താൻ ഇപ്പോഴും മടിക്കുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പുതിയ ആക്രമണങ്ങൾ ചർച്ചകളെ എങ്ങനെ ബാധിക്കും?
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണ ഇരുപക്ഷവും തമ്മിലുള്ള സംഘർഷം ലഘൂകരിച്ചിട്ടുണ്ടെങ്കിലും, കടലിടുക്കുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലെ അവ്യക്തതകൾ വലിയ തർക്കവിഷയമാണ്. കഴിഞ്ഞ ആഴ്ച ഖത്തറിൽ അവസാനിച്ച പരോക്ഷ ചർച്ചകളിൽ ശാശ്വതമായ സമാധാനത്തിലേക്കുള്ള യാതൊരു പുരോഗതിയും കാണാനില്ല. ഭാവിയിൽ കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുമോ എന്നതാണ് ഒരു പ്രധാന പ്രശ്നം. അമേരിക്ക ഇത് ശക്തമായി എതിർക്കുകയാണ്. ഇറാൻ ഒരു കരാറിന് തയ്യാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരം ഭീഷണികൾ ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇറാന്റെ വാദം.
Recent missile attacks on commercial tankers in the Strait of Hormuz threaten to derail the fragile peace talks between the US and Iran. The incidents occurred during a 60-day ceasefire that paused a brief war triggered by US-Israeli strikes, which killed Iran's Supreme Leader Ayatollah Ali Khamenei. Tensions over the strait's control are escalating, with the US strictly opposing Iran's potential transit fees. The peace process is further strained by Donald Trump's threats to resume military strikes if a final agreement isn't reached, prompting Iranian officials to warn that any continued threats will instantly halt negotiations.