ഇറാനിൽ നടക്കുന്ന ഭരണകൂടവിരുദ്ധ സമരങ്ങൾ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്‍ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിൽ 2000ത്തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 10,000 ത്തിലേറെ പ്രക്ഷോഭകാരികൾ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാഹചര്യം സമാനമായി തുടരുകയാണെങ്കില്‍ സൈനിക ഇടപെടൽ നടത്തിയേക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് കൂടി എത്തിയതോടെ സാഹചര്യങ്ങള്‍ ഇന്ത്യ വിലയിരുത്തി വരുകയാണ്.
ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇറാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്തതായും ജയശങ്കർ അറിയിച്ചു. ഇറാൻ വിദേശകാര്യമന്ത്രി നടത്താനിരുന്ന ഇന്ത്യ സന്ദർശനവും മാറ്റിവെച്ചിരിക്കുകയാണ്.
അതേസമയം പ്രക്ഷോഭകാരികളെ സഹായിക്കുന്ന തരത്തിലുള്ള സൈനിക ഇടപെടൽ അമേരിക്കയുടെ ഭാഗത്തു നിന്നുമുണ്ടായാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന അയൽരാജ്യങ്ങൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ഇറാനിൽ സൈനിക നടപടി സ്വീകരിക്കുമെന്ന ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണ നീക്കമെന്നോണം ഈ നയം സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഇസ്രായേല്‍ സംഘർഷ സമയത്ത് അമേരിക്കയുടെ ഖത്തറിലെ സൈനിക താവളം ഇറാന്‍റെ മിസേലുകള്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
English Summary: Iran is witnessing intensified anti-government protests, prompting India to prepare for the possible evacuation of its citizens.