International

അമേരിക്കയ്ക്ക് നിരാശ, നിബന്ധനകള്‍ അംഗീകരിക്കാതെ ഇറാന്‍; ചർച്ച പരാജയപ്പെട്ടു

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതാവകാശങ്ങളും ആണവയുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ തുടരും, വെടിനിർത്തലും പ്രതിസന്ധിയില്‍

Madism Desk

ഇസ്ലാമാബാദിൽ നടന്ന ഇറാൻ - യു എസ് ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. ഇറാനിയൻ മാധ്യമങ്ങള്‍ ചർച്ച പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വാന്‍സിന്‍റെ സ്ഥിരീകരണം. ഇതോടെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായേക്കും. അമേരിക്ക മുന്നോട്ടുവെച്ച ആണാവയുധ പരീക്ഷണങ്ങള്‍ പൂർണമായും നിർത്തലാക്കുക, ഹോർമൂസ് കടലിടുക്കില്‍ എല്ലാവർക്കും ചരക്കുനീക്കം അനുവദിക്കണം തുടങ്ങിയ നിർദേശങ്ങള്‍ ഇറാന്‍ പ്രതിനിധി സംഘം പൂർണമായും തള്ളിയതായിട്ടാണ് വിവരം. 21 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവില്‍ പ്രശ്ന പരിഹാരമാവാതെ ഞങ്ങള്‍ നിരാശരായി മടങ്ങുകയാണെന്നാണ് വാന്‍സ് പ്രതികരിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുമായി ഗൗരവമായ ചർച്ചകൾ നടന്നെങ്കിലും ഫലം ലഭിക്കാത്തത്, ഇറാന് കൂടുതൽ ദോഷകരമാകുമെന്നാണ് ജെഡി വാൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ നടന്ന ചർച്ചയില്‍ മികച്ച നിർദ്ദേശങ്ങളാണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാൻ ഇക്കാര്യങ്ങള്‍ അംഗീകരിക്കുന്നുണ്ടോയെന്ന് നോക്കാമെന്നും വാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുഎസിന്റെ അതിരുകടന്ന ആവശ്യങ്ങൾ ഒരു പൊതുധാരണ രൂപപ്പെടുത്തുന്നതിനെ തടസ്സപ്പെടുത്തുന്നതാണെന്നും, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതാവകാശങ്ങളും ഇറാന്റെ ആണവ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നുവെന്നും ഇറാൻ നിലപാടറിയിച്ചിട്ടുണ്ട്.

ചർച്ചക്ക് നേതൃത്വം നൽകിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഫീൽഡ് മാർഷൽ അസിം മുനീറിനും ജെഡി വാൻസും ഇറാന്‍ പ്രതിനിധികളും നന്ദി അറിയിച്ചിട്ടുണ്ട്. ജെ.ഡി. വാൻസ് നയിക്കുന്ന യുഎസ് സംഘത്തിൽ ട്രംപിന്റെ മരുമകൻ ജറീദ് കഷ്‌നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമാണ് ഇറാൻ സംഘത്തെ നയിച്ചത്.

English Summary: The Iran–United States peace and nuclear negotiations held in Islamabad have ended without a deal after 21 hours of continuous discussions.