International

ക്യാന്‍സറായിരുന്നില്ല; നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയില്‍ ദുരൂഹത ആരോപിച്ച് പുതിയ 'തിയറികള്‍'

ഇറാന്റെ ആക്രമണത്തില്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ബന്ധുവിനും വലിയ അപകടം സംഭവിച്ചുവെന്ന് കരുതപ്പെടുന്നവരുണ്ട്

Madism Desk

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പുതിയ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായിരുന്നുവെന്നും അസുഖം ഭേദമായെന്നും നെതന്യാഹു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ തിയറികളുമായി നെറ്റിസണ്‍സ് രംഗത്തുവന്നിരിക്കുന്നത്.

2024ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തിയതിനാല്‍ കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചശേഷം നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. പിന്നാലെ ഇസ്രയേല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ എഐയാണെന്നും ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ടെല്‍അവീവ് ഈ ആരോപണങ്ങള്‍ തള്ളുകയാണുണ്ടായത്. ശത്രുക്കള്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുമെന്ന് അറിയാവുന്നതിനാലാണ് ക്യാന്‍സര്‍ വിവരങ്ങള്‍ മറച്ചുവെച്ചതെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇറാന്റെ രഹസ്യ ആക്രമണത്തില്‍ നെതന്യാഹുവിനും ബന്ധുവിനും വലിയ അപകടം സംഭവിച്ചിരുന്നുവെന്നും ഇപ്പോള്‍ നടക്കുന്നത് ഇക്കാര്യം മൂടിവെക്കാനുള്ള ശ്രമവുമാണെന്നാണ് പുതിയ 'തിയറികള്‍'. ഇത്തരം ഗൂഢാലോചന സിദ്ധാതങ്ങള്‍ അടിവരയിട്ടുറപ്പിക്കാന്‍ പാകത്തിന് തെളിവുകളൊന്നുമില്ലെങ്കിലും നെറ്റിസണ്‍സിനിടയില്‍ ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

English Summary: Benjamin Netanyahu has stated that he has recovered from prostate cancer, which was detected after a surgery in 2024. While he assured that he is now in good health, various theories and rumors have surfaced online questioning his condition. Speculations intensified amid tensions involving Iran, though no concrete evidence supports these claims.