File image /Reuters
International

ഹിമാലയൻ മേഖലയ്ക്ക് വൻഭീഷണിയായി ഗ്ലേഷ്യൽ തടാകങ്ങൾ; നേപ്പാൾ പ്രളയം സിക്കിമിന് നൽകുന്ന മുന്നറിയിപ്പുകൾ

പതിനാലോളം തടാകങ്ങൾ അതീവ അപകടസാധ്യയുള്ളതാണ്.

Madism Desk

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയം ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഭോട്ടെ കോശി നദിയിലുണ്ടായ ഈ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. മഞ്ഞും പാറകളുമടങ്ങിയ വലിയൊരു ഹിമപാതമോ, മഞ്ഞുമലകൾ ഉരുകിയുണ്ടായ തടാകം പൊട്ടിയതോ ആകാം ഈ മഹാദുരന്തത്തിന് കാരണമായത് എന്നാണ് ശാസ്ത്ര‍ജ്ഞരുടെ പ്രാഥമിക നി​ഗമനം. യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തിയ ഈ മലവെള്ളപ്പാച്ചിലിൽ പാലങ്ങളും റോഡുകളും വീടുകളും പൂർണ്ണമായി തകർത്തെറിഞ്ഞു. നേപ്പാളിലെ ഈ ദുരന്തം ഇന്ത്യക്കും, പ്രത്യേകിച്ചും സിക്കിം പോലുള്ള ഹിമാലയൻ സംസ്ഥാനങ്ങൾക്കും നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്.

ആ​ഗോളതാപനം കാരണം ഹിമാലയത്തിലെ മഞ്ഞുമലകൾ അതിവേ​ഗം ഉരുകുകയാണ്. ഇങ്ങനെ ഉരുകുന്ന വെള്ളം കെട്ടിക്കിടന്ന് മലമുകളിൽ വലിയ തടാകങ്ങൾ രൂപപ്പെടുന്നുണ്ട്. ഇവയെ ​ഗ്ലേഷ്യൽ തടാകങ്ങൾ എന്നാണ് വിളിക്കുന്നത്. ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതിദത്തമായ മഞ്ഞും പാറകളും കൊണ്ടുള്ള അതിരുകൾക്ക് പലപ്പോഴും വലിയ ബലമുണ്ടാകില്ല. അതുകൊണ്ട് തന്നെ മഞ്ഞുമലകളുടെ ഭാ​ഗങ്ങൾ ഇടിഞ്ഞുവീഴുമ്പോഴോ ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുമ്പോഴോ ഈ തടാകങ്ങൾ പെട്ടെന്ന് പൊട്ടി വലിയൊരു കുത്തൊഴുക്കായി താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു മലവെള്ളം താഴേക്കെത്തുന്നതിനാൽ ആളുകൾക്ക് രക്ഷപ്പെടാൻ പോലും സമയം ലഭിക്കാറില്ല.

ഈ ഒരു സാഹചര്യത്തിൽ സിക്കിമിലെ അവസ്ഥയും നിലവിൽ ആശങ്കാജനകമാണ്. 2023ൽ സിക്കിമിലെ സൗത്ത് ലോനാക് തടാകം പൊട്ടി ടീസ്റ്റ നദിയിലുണ്ടായ വലിയ പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ നമ്മൾ കണ്ടതാണ്. സിക്കിം സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അവിടെ മുന്നൂറിലധികം ​ഗ്ലേഷ്യൽ തടാകങ്ങളുണ്ട്. ഇതിൽ പതിനാലോളം തടാകങ്ങൾ അതീവ അപകടസാധ്യയുള്ളതാണ്. സിക്കിമിന് പുറമെ താഴെയുള്ള വടക്കൻ ബം​ഗാളിലെ ജനവാസ കേന്ദ്രങ്ങൾക്കും ഇത്തരം തടാകങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ തടാകങ്ങളിൽ പലതിലെയും ജലനിരപ്പ് ഉയരുകയും തടാകങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നു.

ഈ ഭീഷണി നേരിടാൻ ഇടവേളകളിലുള്ള പരിശോധനകൾക്ക് പകരം നിരന്തരമായ നിരീക്ഷണമാണ് സിക്കിം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി തടാകങ്ങളിലെ ജലനിരപ്പും വ്യാപ്തിയും വർധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മിക്കയിടത്തും സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൂടുതൽ തടാകങ്ങളുള്ള വടക്കൻ സിക്കിമിൽ ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ സ്വന്തം ​ഗവേഷണ കേന്ദ്രമായ സി-ഡാക്ക് വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യയാണ് കഴിഞ്ഞ ജൂൺ മുതൽ സിക്കിം ഉപയോ​ഗിക്കുന്നത്. ഈ സെൻസറുകൾക്ക് തടാകങ്ങളിലെ ജലനിരപ്പിലെ മാറ്റങ്ങൾ നിരന്തരം രേഖപ്പെടുത്താനും, ആ വിവരങ്ങൾ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൃത്യമായി കൈമാറാനും സാധിക്കും. കൂടാതെ, ഉപഗ്രഹങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വെള്ളപ്പൊക്കം ഉണ്ടായാൽ അത് എത്ര വേഗത്തിൽ താഴെയുള്ള പ്രദേശങ്ങളെ ബാധിക്കുമെന്നും എത്രത്തോളം വെള്ളം ഉയർന്നേക്കാമെന്നും മുൻകൂട്ടി കണക്കുകൂട്ടാനും കഴിയും. ഒരു ഗ്ലേഷ്യൽ തടാകം പൊട്ടുന്നത് പൂർണ്ണമായി തടയുക എന്നത് സാധ്യമല്ല. എന്നാൽ ദുരന്തത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ജീവൻ രക്ഷിക്കുക എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.

നിരീക്ഷണത്തിന് പുറമെ അപകടസാധ്യത കുറയ്ക്കാനുള്ള പ്രായോ​ഗിക നടപടികളും സിക്കിം സർക്കാർ ആലോചിക്കുന്നുണ്ട്. ഷാക്കോ ചു തടാകത്തിൽ ദുർബലമായ മഞ്ഞുപാളികൾക്ക് പിന്നിലായി ഏകദേശം 2.7 കോടി ഘനമീറ്റർ വെള്ളമാണ് കെട്ടിക്കിടക്കുന്നത്. ഇവിടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വലിയ പമ്പുകൾ ഉപയോഗിച്ച് 80 ലക്ഷത്തോളം ഘനമീറ്റർ വെള്ളം പുറത്തേക്ക് കളഞ്ഞ് ജലനിരപ്പ് 20 മുതൽ 40 മീറ്റർ വരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിലൂടെ തടാകത്തിന്റെ അതിരുകൾ തകർന്നാലും താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. അതുപോലെ, സൗത്ത്-നോർത്ത് ലോനാക് തടാകങ്ങൾക്ക് താഴെയായി ഏകദേശം 24 കിലോമീറ്റർ മാറി ഡോൽമ സാമ്പാങ്ങിൽ കല്ലുകൾ ഉപയോഗിച്ചുള്ള ഒരു വലിയ സംരക്ഷണ ഭിത്തി നിർമ്മിക്കാനും ആലോചനയുണ്ട്. ഇത് പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലിന്റെ വേഗതയും ശക്തിയും കുറയ്ക്കാൻ സഹായിക്കും. 2023-ലെ പ്രളയത്തിന്റെ ആഘാതം ഒരുപരിധിവരെ കുറയ്ക്കാൻ 300 ഹെക്ടറോളം വരുന്ന ഈ പ്രദേശം സഹായിച്ചിരുന്നു. പുണ്യസ്ഥലമായി കരുതപ്പെടുന്ന ഗുരുഡോങ്മാർ തടാകത്തിന് കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ അവിടുത്തെ ജലപ്രവാഹം നിയന്ത്രിക്കാൻ ഒരു സുരക്ഷാ മതിലും പരിഗണനയിലുണ്ട്.

അതേസമയം, സാങ്കേതികവിദ്യയ്ക്ക് ഇത്തരം ദുരന്തങ്ങൾ പൂർണ്ണമായി തടയാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഒരു ​ഗ്ലേഷ്യൽ തടാകം പൊട്ടുന്നതോ മഞ്ഞുമലകൾ ഇടിഞ്ഞുവീഴുന്നതോ തടയാൻ സെൻസറുകൾക്ക് കഴിയില്ല. എന്നാൽ അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ അത് തിരിച്ചറിയാനും താഴെ താമസിക്കുന്ന ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ ആവശ്യമായ സമയം നൽകാനും ഇത്തരം സാങ്കേതികവിദ്യകൾക്ക് സാധിക്കും. ഗതാഗത സൗകര്യങ്ങൾ കുറവായ, പെട്ടെന്ന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഹിമാലയൻ ഗ്രാമങ്ങളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന സഹായം ചെറുതല്ല.

Following the devastating flash floods in Nepal, Sikkim is ramping up its preparedness against Glacial Lake Outburst Floods (GLOFs). With over 300 glacial lakes—14 of which are highly vulnerable—the state has deployed indigenous C-DAC technology, including sensors and early warning systems, for continuous monitoring. While technology cannot prevent a lake from bursting, it provides crucial evacuation time. Sikkim is also exploring physical mitigation strategies, such as draining excess water and building retention walls. Remembering the support it received during the 2023 South Lhonak disaster, Sikkim has dispatched medical and disaster management teams to assist Nepal with ongoing relief efforts.