അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ച അക്രമിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. മുഖം നിലത്തുമുട്ടിച്ച് കമഴ്ന്നുകിടക്കുന്ന രീതിയിലാണ് അക്രമി കിടക്കുന്നത്. സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരും ഇയാൾക്ക് സമീപത്തായിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഏകദേശം എട്ട് റൗണ്ട് വെടിവെപ്പാണ് പ്രതി നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരെ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം.
ആരാണ് തോക്കുമായി എത്തിയ കോൾ തോമസ് അലൻ
വിരുന്നിൽ പങ്കെടുത്ത ഫോക്‌സ് ന്യൂസ് കോളമിസ്റ്റ് കരോൾ മാർക്കോവിച്ചാണ് അക്രമിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. കരോൾ എക്‌സിൽ കുറിച്ച വിവരങ്ങൾ പ്രകാരം 31കാരനായ കോൾ തോമസ് അലൻ എന്നയാളാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. കാലിഫോർണിയൻ സ്വദേശിയാണ് ഇയാളെന്നും ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും ട്വീറ്റിൽ പറയുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാനാണ് ട്രംപിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന വാദവും ഈ ഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ഇറാൻ അക്രമത്തിൽ പങ്കില്ലെന്നാണ് സൂചന.
ട്രംപിന്റെ പ്രതികരണം
ഡിസി ഇന്ന് സംഭവബഹുലമായ സായാഹ്നത്തിനാണ് സാക്ഷ്യം വ?ഹിച്ചത്. രഹസ്യ പൊലീസും ഇതര നിയമപാലകരും ജാഗ്രതയോടെ പ്രവർത്തിച്ചു. അതിവേഗത്തിൽ ധീരമായി തന്നെ അവർ വെടിയുതിർത്തയാളെ കണ്ടെത്തി. The Show must go on. എന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണമായ നിർദേശങ്ങൾക്ക് അനുസരിച്ചാവും കാര്യങ്ങൾ, അവർ ഉടനെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും
എന്താണ് അത്താഴ വിരുന്നിനിടെ സംഭവിച്ചത്?
വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് വാഷിങ്ടൺ ഞെട്ടിത്തരിച്ച സുരക്ഷാ വീഴ്ച്ചയും വെടിവെപ്പുമുണ്ടാകുന്നത്. വെടിയുതിർത്ത വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിരുന്നിൽ ട്രംപും ഫസ്റ്റ് ലേഡിയും കാബിനെറ്റ് അംഗങ്ങളും തുടങ്ങി നിർണായക പദവിയിലിരിക്കുന്ന നിരവധി പേരുണ്ടായിരുന്നു.
വെടിയൊച്ച കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വളഞ്ഞ് വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ മറ്റു അതിഥികൾ വേദിയിൽ തന്നെ തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.
അക്രമി ഡൊണാൾഡ് ട്രംപിൻറെ സമീപത്തായിരുന്നില്ലെന്നതും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഹിൽട്ടൺ ഹോട്ടലിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത പ്രസിഡൻറ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
English Summary: A security scare unfolded at an event attended by Donald Trump in Washington, D.C. after gunshots were reported. The suspect was detained, and no injuries were confirmed. J. D. Vance and other senior officials were present but remained safe. Authorities are investigating the motive and possible security lapses, while officials urged caution against unverified claims circulating online.