പശ്ചിമേഷ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും മുൾമുനയിൽ നിർത്തി ഇറാനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഇന്ന് പത്ത് മണിയോടെ (ഇന്ത്യൻ സമയം വൈകിട്ട് 7.30) ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ അന്തിമഘട്ടത്തിൽ പരാജയപ്പെട്ടതും ഇറാൻ 'കീഴടങ്ങാനില്ല' എന്ന് വ്യക്തമാക്കിയതുമാണ് മേഖലയെ വീണ്ടും യുദ്ധപ്രതീതിയിലേക്ക് തള്ളിയിട്ടത്.
വിപണിയിൽ പ്രകമ്പനം
വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 8.5 ശതമാനം ഉയർന്ന് ബാരലിന് 102.37 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 9 ശതമാനം ഉയർന്ന് 105.34 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ച വെടിനിർത്തൽ ധാരണയെത്തുടർന്ന് നൂറ് ഡോളറിന് താഴെപ്പോയ വിലയാണ് ഒറ്റയടിക്ക് വീണ്ടും വർധിച്ചത്. ഏഷ്യൻ ഓഹരി വിപണികളിലും വൻ ഇടിവ് രേഖപ്പെടുത്തി.
ട്രംപിന്റെ കർശന നിലപാട്
ഇറാനിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' വ്യക്തമാക്കി. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. "ഇറാൻ ചർച്ചയ്ക്ക് വരുന്നോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല. അണുവായുധ മോഹം ഉപേക്ഷിക്കാൻ അവർ തയ്യാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം," ട്രംപ് കുറിച്ചു.
പതറാതെ ഇറാൻ
അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് തിരിച്ചടിച്ചു. ഇസ്‌ലാമാബാദിൽ കരാറിന്റെ തൊട്ടടുത്തെത്തിയതാണെന്നും എന്നാൽ അവസാന നിമിഷം അമേരിക്ക നിലപാടുകൾ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ഉപരോധത്തെ പരിഹസിച്ച ഖാലിബാഫ്, "ഇപ്പോഴത്തെ ഇന്ധനവില കണ്ടു സന്തോഷിച്ചോളൂ, ഉപരോധം തുടങ്ങുന്നതോടെ പഴയ വില സ്വപ്നങ്ങളിൽ മാത്രമാകും" എന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങുന്ന ഏതൊരു സൈനിക കപ്പലിനെയും ശക്തമായി നേരിടുമെന്ന് ഇറാന്റെ നാവികസേനയും മുന്നറിയിപ്പ് നൽകി.
ലോകത്തെ അഞ്ചിലൊന്ന് ഊർജ്ജ വിതരണവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. കഴിഞ്ഞ ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയത് മുതൽ ഈ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങൾ നയതന്ത്ര ഇടപെടലിലൂടെ സ്വന്തം കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കിയിട്ടുണ്ടെങ്കിലും, പുതിയ ഉപരോധം ആഗോള ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary: US military says blockade of Iran's ports to begin Monday, after Tehran says it will not 'surrender'. The US military says it will begin a blockade of Iranian ports from 10:00 ET (14:00 GMT) on Monday. Oil prices rose back above $100 a barrel as energy markets reopened in Asia on Monday after talks between the US and Iran ended without a new deal and President Donald Trump said he would blockade Iranian ports. Global benchmark Brent crude is up by 8.5% at $102.37 (£77.15), while West Texas Intermediate is 9% higher at $105.34. The failure of negotiations at the weekend has raised concerns that the global energy crisis will deepen