International

സ്വിറ്റ്സർലൻഡിൽ യുഎസ് - ഇറാൻ ചർച്ച; കടുത്ത നിലപാടുകളുമായി ഇസ്രായേലും ട്രംപും, പശ്ചിമേഷ്യയിൽ ആശങ്ക

വാഷിംഗ്ടണും ടെഹ്റാനും തമ്മിലുണ്ടാക്കിയ സമാധാന കരാർ ഇല്ലാതാക്കുന്ന തരത്തിലാണ് ലെബനനിൽ യുദ്ധം തുടരുന്നത്

Madism Desk

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്ക് അറുതിവരുത്താനുള്ള നയതന്ത്ര നീക്കങ്ങൾ സ്വിറ്റ്സർലൻഡിൽ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങളെത്തുടർന്ന് മേഖല വീണ്ടും കടുത്ത നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന കരാറിന്മേൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്സർലൻഡിൽ ഒത്തുകൂടിയിരിക്കുകയാണ്. ഇറാനിയൻ പ്രതിനിധി സംഘം ഇതിനകം രാജ്യത്തുണ്ട്. ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിറ്റ്സർലൻഡിലെത്തി. യു എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ നേരത്തെ തന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ട്.

പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ ശക്തമായ നയതന്ത്ര ഇടപെടലുകളുടെയും മധ്യസ്ഥതയുടെയും ഫലമായാണ് ഈ അടിയന്തര ചർച്ചകൾ സാധ്യമായത്.

"ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമേ എനിക്ക് അവിടെ തുടരാൻ സാധിക്കൂ," യാത്ര തിരിക്കുന്നതിന് മുൻപായി ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് വാൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ആണവ പ്രശ്നത്തിലും ലെബനൻ വെടിനിർത്തൽ വിഷയത്തിലും നല്ല രീതിയിലുള്ള പുരോഗതി കൈവരിക്കാനാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ രണ്ട് പ്രധാന കാര്യങ്ങളിലായിരിക്കും ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക."- വാൻസ് പറഞ്ഞു.

പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായി ഇരുപക്ഷവും തമ്മിൽ ഒപ്പുവെച്ച 14 ഇന താൽക്കാലിക ധാരണാപത്രത്തിന്റെ (MoU) തുടർച്ചയായാണ് സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചർച്ചകൾ. ആണവ പദ്ധതികൾ, പ്രാദേശിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ ഘട്ടത്തിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ ശക്തമായ നയതന്ത്ര ഇടപെടലുകളുടെയും മധ്യസ്ഥതയുടെയും ഫലമായാണ് ഈ അടിയന്തര ചർച്ചകൾ സാധ്യമായത്.

എന്നാൽ, ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതോടെ സമാധാന ശ്രമങ്ങൾ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ലെബനനിൽ ഇസ്രയേല്‍ തുടരുന്ന വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളുമാണ് തങ്ങളെ ഈ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ഇറാൻ വ്യക്തമാക്കുന്നു.

ഇസ്രായേലിന്റെ ആക്രമണങ്ങൾ തടയാൻ അമേരിക്ക ഇടപെടണമെന്നാണ് ഇറാന്റെ ആവശ്യം. ലെബനൻ വിഷയം പരിഹരിക്കാതെ സ്വിറ്റ്സർലൻഡിലെ ചർച്ചകൾ പൂർണ്ണ വിജയത്തിലെത്തില്ലെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഇറാന്റെ അവകാശവാദങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും, ശനിയാഴ്ച മാത്രം 1.7 കോടി ബാരൽ എണ്ണയുമായി 55 കപ്പലുകൾ കടലിടുക്കിലൂടെ തടസ്സങ്ങളില്ലാതെ സഞ്ചരിച്ചുവെന്നും യുഎസ് സൈനിക വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി.

കരാർ പൂർണ്ണമായില്ലെങ്കിൽ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് അമേരിക്ക നേരിട്ട് 'ചുങ്കം' (Toll) ഏർപ്പെടുത്തുമെന്ന പുതിയ ഭീഷണിയുമായി ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇറാന്റെ പുതിയ നീക്കങ്ങൾക്ക് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഡോണൾഡ് ട്രംപ് മറുപടി നൽകിയത്. താൽക്കാലിക കരാർ പ്രകാരം ആദ്യത്തെ 60 ദിവസത്തേക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് യാതൊരുവിധ ചുങ്കവും ഈടാക്കില്ല. മേഖലയുടെ 'കാവൽ മാലാഖ'യായി (Guardian Angel) പ്രവർത്തിക്കുന്നതിന് അമേരിക്കയ്ക്ക് അർഹതപ്പെട്ട കൂലിയായിരിക്കും ഇത് എന്നും ട്രംപ് കൂട്ടിച്ചേർത്തു.

വാഷിംഗ്ടണും ടെഹ്റാനും തമ്മിലുണ്ടാക്കിയ സമാധാന കരാർ ഇല്ലാതാക്കുന്ന തരത്തിലാണ് ലെബനനിൽ യുദ്ധം തുടരുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക കരാറിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ ലെബനൻ ഉൾപ്പെടെ എല്ലാ അതിർത്തികളിലും സമ്പൂർണ്ണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇസ്രായേലോ ഹിസ്ബുള്ളയോ ഈ സമാധാന കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.

മാത്രമല്ല, ഈ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി വ്യക്തമാക്കിയത്. നെതന്യാഹുവിന്റെ ഈ നിലപാടിനെതിരെ വൈറ്റ് ഹൗസ് അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ നിലപാടും ഇറാന്റെ പ്രതിഷേധവും സ്വിറ്റ്സർലൻഡിലെ വരും ദിവസങ്ങളിലെ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തൽ

Vice President JD Vance and Second Lady Usha Vance have departed for Switzerland to engage in technical-level talks with Iranian negotiators. The discussions, mediated by Qatar and Pakistan, aim to flesh out key details of a fragile 14-point interim memorandum of understanding (MoU) intended to halt hostilities in West Asia. The ongoing war in Lebanon heavily threatens the fragile U.S.-Iran agreement. While the very first paragraph of the interim pact calls for a comprehensive ceasefire across all fronts (including Lebanon), neither Israel nor Hezbollah are signatories to the pact. Israeli Prime Minister Benjamin Netanyahu explicitly stated that Israel is not bound by the agreement, drawing sharp rebukes from the White House.