യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് വിമർശനങ്ങള്‍. നേരത്തെ ഒമാന്‍റെ നേതൃത്വത്തില്‍ തുടർന്നിരുന്ന നീക്കങ്ങള്‍ പുനരാരംഭിക്കണമെന്നാണ് വിമർശകരുടെ ആവശ്യം. രണ്ടാം ഘട്ട ചർച്ചകളുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും, ഉടൻ തന്നെ കൂടിക്കാഴ്ച നടക്കാനിടയുണ്ടെന്നും ഇറാനും യുഎസും ചർച്ചകൾക്ക് തയ്യാറാണെന്നാണ് സൂചന. ഇരു രാജ്യങ്ങൾക്കിടയിലുള്ള വെടിനിർത്തൽ കരാർ നീട്ടുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകണമെന്ന് പാകിസ്ഥാൻ നിർദ്ദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആദ്യഘട്ട ചർച്ചകൾക്ക് പിന്നാലെ ഈ നിർദ്ദേശം വാഷിംഗ്ടണിനും ടെഹ്‌റാനും കൈമാറിയതായും അധികൃതർ വ്യക്തമാക്കി. ഇരു കക്ഷികളെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, ചർച്ചക്കായി അന്തിമ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, പ്രതിനിധികളെ ഇസ്ലാമാബാദിലെത്തിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
നിരന്തരമായ നയതന്ത്ര പ്രക്രിയയുടെ ആരംഭമാണെന്നാണ് ഇസ്ലാമാബാദ് ചർച്ചകളെ പാകിസ്ഥാൻ വിശേഷിപ്പിച്ചത്. സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒരൊറ്റ കൂടിക്കാഴ്ചയിൽ പരിഹരിക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന ചർച്ചയിൽ അംഗീകരിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ഉടമ്പടി ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇതോടൊപ്പം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുകയാണ്. ടെഹ്‌റാൻ മുൻപ് തന്ത്രപ്രധാനമായ ജലപാത അടച്ചതും സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കി.
ഇതിനിടെ, ഇറാനിയൻ പ്രതിനിധി സംഘം ടെഹ്‌റാനിലേക്ക് മടങ്ങുന്നതിനുമുമ്പ് പാകിസ്താനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ആ ചർച്ചകളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചർച്ചകൾക്ക് ശേഷം സംസാരിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, തങ്ങളുടെ പ്രധാന ആവശ്യമായി ഇറാൻ ആണവായുധങ്ങൾ പരീക്ഷണങ്ങള്‍ പൂർണമായും നിർത്തലാക്കുകയാണമെന്നത് ആവർത്തിച്ചിരുന്നു. എണ്ണവിലയിൽ ഇടിവ് തുടരുന്നതിനിടെ ഏഷ്യൻ ഓഹരി വിപണികൾ ഉയർന്നതോടെ കടലിടുക്കിലെ സംഘർഷം ഇതുവരെ ആഗോള വിപണികളെ ബാധിച്ചിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അമേരിക്കയുടെ ചർച്ചകള്‍ നയിക്കുന്നത് ഇസ്രയേലാണെന്നും നിലവിലെ സമാധാന ചർച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഇടപെടലാണെന്നും നേരത്തെ ഇറാന്‍ ആരോപിച്ചിരുന്നു. അമേരിക്ക ഇപ്പോള്‍ നടത്തുന്ന ചർച്ചകള്‍ സ്വന്തം നിലയ്ക്കല്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
English Summary: Pakistan has offered to mediate ongoing US-Iran diplomatic talks, with Islamabad emerging as a potential venue for the second round of negotiations. Discussions focus on nuclear restrictions, ceasefire extension, and easing tensions in the Strait of Hormuz, while global markets remain stable