ആലപ്പുഴ പുന്നമടക്കായലിൽ നടന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുതിയ ചരിത്രം കുറിച്ച് അരോമ ചുണ്ടൻ കിരീടമണിഞ്ഞു. കാഴ്ച്ചക്കാരെ ആവേശത്തിലാഴ്ത്തിയ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് അരോമ ചുണ്ടൻ ജലരാജാവായി മാറിയത്. അരോമ ബോട്ട് ക്ലബ്ബിന്റെയും അരോമ ചുണ്ടന്റെയും നെഹ്റു ട്രോഫിയിലെ കന്നിക്കിരീട നേട്ടമാണിത്. 4 മിനിറ്റും 23.328 സെക്കൻഡുമെടുത്താണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. തൊട്ടുപിന്നാലെ 4 മിനിറ്റും 23.44 സെക്കൻഡുമെടുത്ത് ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ആറ് ഹീറ്റ്സുകളിലായി നടന്ന മത്സരങ്ങൾക്ക് ശേഷം മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), വീയപുരം (യുബിസി കൈനകരി എഫ്സി), നടുഭാഗം, അരോമ എന്നീ നാല് ചുണ്ടൻ വള്ളങ്ങളാണ് കലാശപ്പോരാട്ടത്തിൽ മാറ്റുരച്ചത്. ഫൈനലിന് മുൻപ് നടന്ന ഹീറ്റ്‌സുകളിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. ഒന്നാം ഹീറ്റ്സിൽ വീയപുരം (4.20 മിനിറ്റ്), മൂന്നാം ഹീറ്റ്സിൽ മേൽപ്പാടവും (4.17 മിനിറ്റ്) നാലാം ഹീറ്റ്സിൽ അരോമയും (4.27 മിനിറ്റ്) ഒന്നാമതെത്തി. ചമ്പക്കുളം, നിരണം, ആനാരി എന്നിവരായിരുന്നു മറ്റു ഹീറ്റ്സുകളിലെ വിജയികൾ. ഹീറ്റ്സിൽ ഏറ്റവും മികച്ച സമയമെടുത്തത് മേൽപ്പാടം ചുണ്ടനായിരുന്നു. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ, തെക്കനോടി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ആകെ 70 വള്ളങ്ങളാണ് ഇത്തവണത്തെ ജലമേളയിൽ മാറ്റുരച്ചത്.
ഉച്ചയോടെ ആരംഭിച്ച നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പൂർണ്ണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ വള്ളംകളി സംഘടിപ്പിച്ചത്. വ്യാജ പാസുകൾ തടയുന്നതിനായി ക്യുആർ കോഡ് പതിച്ച ടിക്കറ്റുകളായിരുന്നു ഏർപ്പെടുത്തിയത്. പാസുള്ളവർക്ക് മാത്രമായിരുന്നു ഫിനിഷിങ് പോയിന്റിലെ ഗാലറികളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പുന്നമടക്കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയ ആവേശഭരിതരായ കാണികളെ സാക്ഷിയാക്കിയാണ് പുതിയ ജലരാജാവായി അരോമ ചുണ്ടൻ ഇത്തവണ അവതരിച്ചത്.
Aroma Chundan clinched the prestigious title at the 72nd Nehru Trophy Boat Race held at Punnamada Lake in Alappuzha. In a thrilling and nail-biting grand finale, Aroma triumphed in a photo-finish, clocking 4 minutes and 23.328 seconds, narrowly defeating the runner-up, Nadubhagam Chundan (4:23.44). Melpadom and Veeyapuram Chundan were the other two finalists in the fierce title clash. This marks a historic maiden victory for the Aroma Chundan and the Aroma Boat Club in their debut appearance.