എറണാകുളം ജനറൽ ആശുപത്രിയിൽ വൻകുടൽ ശസ്ത്രക്രിയയ്ക്കുശേഷം തുടർ ശസ്ത്രക്രിയ ലഭിക്കാതെ ഒരു വർഷത്തിലേറെയായി വേദന അനുഭവിക്കുന്ന ക്യാൻസർ രോഗിയായ രേഷ്മയ്ക്ക് കൈത്താങ്ങുമായി തിരുകൊച്ചി ഗ്രൂപ്പ്. സാമ്പത്തികമായി ദുരിതത്തിലായിരുന്ന കുടുംബത്തിന് തിരുകൊച്ചി ഗ്രൂപ്പ് ചെയർമാൻ ഗീവർ പുതുപ്പറമ്പിൽ 2 ലക്ഷം രൂപ സഹായമായി കൈമാറി. നൽകുന്ന തുക ചെറുതായാലും വലുതായാലും, അത് കൃത്യസമയത്ത് ലഭിക്കുമ്പോഴാണ് അതിന് യഥാർത്ഥ മഹത്വം ഉണ്ടാകുന്നതെന്ന് ഗീവർ ബിഗ് ടിവിയോട് പ്രതികരിച്ചു.
പാലക്കാട് പെരുവമ്പ് സ്വദേശിനിയായ അറുപത്തിയഞ്ചുകാരി രേഷ്മയ്ക്ക് 2025 ഫെബ്രുവരിയിലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വൻകുടലിലെ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടന്നത്. വൻകുടലിന്റെ ഭാഗം നീക്കം ചെയ്ത ശേഷം, മൂന്ന് മാസത്തിനകം തുടർ ശസ്ത്രക്രിയയിലൂടെ വീണ്ടും സ്ഥാപിക്കാമെന്നായിരുന്നു ഡോക്ടർ നൽകിയിരുന്ന അറിയിപ്പ്. എന്നാൽ ഒരു വർഷവും രണ്ട് മാസവും പിന്നിട്ടിട്ടും തുടർ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രേഷ്മയും കുടുംബവും കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.
ഇരുപതിലേറെ തവണ ആശുപത്രിയിൽ എത്തി ഡോക്ടറുമായി നേരിട്ട് കണ്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായും വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സ്വകാര്യ ആശുപത്രി ചികിത്സയ്ക്ക് ശേഷിയില്ലാത്തതായും പറയുന്നു. ആശുപത്രി അധികൃതർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ചിരുന്നു. ഇതിനിടയിലാണ് തിരുകൊച്ചി ഗ്രൂപ്പ് സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നത്.
English Summary: A cancer patient named Reshma, awaiting further surgery after a major operation, received ₹2 lakh financial assistance from the Thirukochi Group amid prolonged treatment delays and financial hardship.