സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മന്ത്രി സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നതില്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് കോണ്‍ഗ്രസും യുഡിഎഫും. കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തില്‍ പ്രാഥമിക ധാരണയായെങ്കിലും സാമൂദായിക, വര്‍ഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടാകുക. ഇതില്‍ ആറുപേരുടെ കാര്യത്തില്‍ ഇതിനകം അന്തിമ തീരുമാനമായിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു, ബിന്ദു കൃഷ്ണ എന്നിവരാണ് ആദ്യഘട്ടത്തില്‍ കാബിനറ്റ് ബെര്‍ത്ത് ഉറപ്പാക്കിയത്.
ഷാനിമോള്‍ ഉസ്മാന്‍, ഐ സി ബാലകൃഷ്ണന്‍, ടി സിദ്ധീഖ് എന്നിവരുടെ പേരുകളിലും ചര്‍ച്ചകള്‍ തുടരുകയാണ്. കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലീം പ്രതിനിധിയിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ടി സിദ്ധിഖിനെ പരിഗണിച്ചാല്‍ വയനാട്ടില്‍ നിന്നിള്ള ഐ സി ബാലകൃഷ്ണന് തിരിച്ചടിയായേത്തും. ഷാനിമോള്‍ ഉസ്മാനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ വി ഡി സതീശന്‍ പക്ഷവും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, കളമശ്ശേരിയില്‍ നിന്നുള്ള എം.എ.ല്‍.എ വി.എ. അബ്ദുല്‍ ഗഫൂറിനെ മന്ത്രിയാക്കാനാണ് മുസ്ലിം ലീഗ് തീരുമാനിക്കുന്നതെങ്കില്‍, എറണാകുളം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി അന്‍വര്‍ സാദത്തിന്റെ മന്ത്രിസ്ഥാന സാധ്യതകള്‍ക്ക് അത് തിരിച്ചടിയാകും. അന്‍വര്‍ സാദത്തിന് വേണ്ടി കെ സി വേണുഗോപാല്‍ പക്ഷമാണ് രംഗത്തുള്ളത്. മന്ത്രിസഭയില്‍ രണ്ട് വനിതാ പ്രതിനിധികള്‍ വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ശക്തമായാല്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനായിരുന്നു പ്രാധാന്യം ലഭിക്കുക. കോഴിക്കോട് ജില്ലയുടെ കാര്യത്തിലും ലീഗിന്റെ തീരുമാനമാണ് നിര്‍ണായകം.
അതിനിടെ, മന്ത്രി സ്ഥാനം സംബന്ധിച്ച് ഘടക കക്ഷികള്‍ക്കും അതൃപ്തിയുണ്ട്. ടേം വ്യവസ്ഥയില്‍ ആണ് മാണി സി കാപ്പന് അസംതൃപ്തി. രണ്ട് മന്ത്രി സ്ഥാനം ലഭക്കാത്തതില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും അസംതൃപ്തിയുണ്ട്.
English Summery: With only hours left for the swearing-in ceremony, discussions continue within Congress and the UDF over the allocation of ministerial positions. A preliminary consensus has reportedly been reached regarding ministers from the Congress party. However, negotiations are still underway to ensure proper community and caste representation in the cabinet formation.