തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം അവസാനിച്ച സമയത്ത് കോടികളുടെ കടമുണ്ടായിരുന്ന സംസ്ഥാനത്തെ ഖജനാവിൽ 6000 കോടി മിച്ചം വെച്ചാണ് പിണറായി വിജയൻ ഒഴിയുന്നതെന്ന് സിപിഐഎം. ഉമ്മൻചാണ്ടി മന്ത്രിസഭ 2016 മെയ് മാസത്തിൽ അധികാരമൊഴിയുമ്പോൾ അടിയന്തര ബാധ്യത തീർക്കാൻ ആ വർഷം വേണ്ടിയിരുന്നത് പതിനായിരം കോടി രൂപ.
600 രൂപ വീതം മാത്രമുണ്ടായിരുന്ന ക്ഷേമപെൻഷൻ പോലും 18 മാസംവരെ കുടിശ്ശികയായിരുന്നു. കരാറുകാർക്ക് കൊടുക്കാനുണ്ടായിരുന്നത് 1600 കോടി. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ-് സർക്കാർ പുറത്തിറക്കിയ ധവളപത്രം ട്രഷറിയിൽ നീക്കിയിരിപ്പില്ലെന്നും 173.46 കോടി രൂപയുടെ കമ്മിയാണെന്ന വസ്‌തുതയും പുറത്തുകൊണ്ടുവന്നു. ഇപ്പോൾ എൽഡിഎഫ് ഭരണമൊഴിയുമ്പോൾ ട്രഷറിയിൽ ആറായിരം കോടിയാണ് മിച്ചമുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഉമ്മൻചാണ്ടി ഒഴിഞ്ഞപ്പോൾ ഏറ്റവും അടിയന്തിര സ്വഭാവമുള്ള ബാധ്യത 6302 കോടിയായിരുന്നു. കർഷകത്തൊഴിലാളി പെൻഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ, കയർത്തൊഴിലാളി പെൻഷൻ, സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേമനിധി ബോർഡുകളിൽനിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും ട്രഷറിയിലേക്ക് മാറ്റിയ തുക, കരാറുകാരുടെ കുടിശ്ശിക, ട്രഷറി ക്യൂവിലുള്ള തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബജറ്റിൽ ഉൾപ്പെടാത്ത ഒരു വർഷത്തിനുള്ളിൽ തിർക്കേണ്ട ബാധ്യതകൾ 4326 കോടിയായിരുന്നു. ബജറ്റിനുപുറത്ത് ഭരണാനുമതി നൽകിയ മരാമത്തുകൾ, ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശികയും പലിശയും, നെല്ല് സംഭരണം, വിപണി ഇടപെടൽ തുടങ്ങിയ വകയിലുള്ളതാണിത്. വിവിധ ഭവന പദ്ധതികൾ, മറ്റു പിന്നോക്ക വിഭാഗം കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയുടെ കുടിശ്ശിക ഇൗ കണക്കിൽ പെടുന്നില്ലായിരുന്നു. 2016 മാർച്ച് 31-ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ക്ലോസിങ് ബാലൻസ് 1,643.99 കോടി രൂപയാണ് എന്നായിരുന്നു യുഡിഎഫ് അന്ന് പറഞ്ഞിരുന്നത്. 1,800 കോടി രൂപയുടെ ബില്ലുകൾ ട്രഷറിയിൽ മാറാതെ തടഞ്ഞുവെച്ചായിരുന്നു ഇൗ കള്ളക്കണക്കെന്നും സിപിഐഎം പുറത്തുവിട്ട കുറിപ്പിൽ ആരോപിക്കുന്നു.
English Summary: Communist Party of India (Marxist) has claimed that the Kerala treasury had severe financial liabilities when the Oommen Chandy government left office in 2016, while the outgoing LDF government is leaving behind a surplus of ₹6000 crore. The party released detailed financial figures defending the economic management of the Left Democratic Front government.