2024 ഡിസംബർ 29ന് കലൂർ സ്റ്റേഡിയം അപകടത്തിൽ ഉമാ തോമസ് എം.എൽ.എയ്ക്ക് പരിക്ക് പറ്റിയ കേസിലെ തുടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. പാലാരിവട്ടം പോലീസ് നരഹത്യ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നതിനെതിരെയായിരുന്നു ഹർജി. കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നതായിരുന്നു പ്രധാന വാദം. പരിപാടിയുടെ അണിയറ ചുമതലകൾ നിർവഹിച്ച 'ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ്' ഉടമ ജനീഷിൻ്റെ ഹർജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
12,000 ഭരതനാട്യം നർത്തകരെ അണിനിരത്തികൊണ്ടുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെ താൽക്കാലിക ഉദ്ഘാടന വേദിയിൽ നിന്നും 11 അടിയോളം ഉയരത്തിൽ നിന്ന് വീണാണ് അപകടം സംഭവിച്ചത്. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
അപകടത്തിന്റെ നഷ്ടപരിഹാരമായി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ട് ഉമാ തോമസ് എംഎൽഎ 'മൃദംഗനാദം' സംഘത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു ആശുപത്രി വിട്ടത്.
English Summary: The Kerala High Court has stayed further proceedings in the case related to the accident involving MLA Uma Thomas at Kaloor Stadium.