തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാമിന് ഇ ഡി നോട്ടീസ്. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്.
ശബരിമലയിൽ നിന്നു കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിലെത്തിച്ചുവെന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പശ്ചാത്തലമാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എസ്.ഐ.ടി നടത്തിയ അന്വേഷണത്തിൽ ജയറാമിന് സ്വർണക്കടത്ത് കേസുമായി നേരിട്ടുള്ള ബന്ധമില്ലെന്ന നിഗമനത്തിലെത്തുകയും ക്ലീൻചിറ്റ് നൽകുകയും ചെയ്തിരുന്നു. പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും, ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് വിവിധ ചടങ്ങുകളിൽ പങ്കെടുപ്പിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജയറാമിന്റെ മൊഴിയിൽ തീയതികളിലുണ്ടായ വ്യത്യാസങ്ങളിൽ ദുരൂഹതയില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു.
കേസിൽ ജയറാം പ്രധാന സാക്ഷികളിലൊരാളായിരിക്കും. ചെന്നൈയിലെ വസതിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം ശബരിമലയിലൂടെയാണെന്നും, ഭക്തനെന്ന നിലയിൽ പോറ്റി നിരവധി തവണ വീട്ടിലെത്തി പൂജകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ജയറാം മൊഴി നൽകിയിരുന്നു. ഒരു മകരവിളക്ക് കാലത്താണ് സന്നിധാനത്ത് വെച്ച് പോറ്റിയെ പരിചയപ്പെടുന്നതെന്നും, പിന്നീട് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും പോറ്റി പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. 2019 ജൂണിൽ കട്ടിളപ്പാളി പൂജയ്ക്കായി എത്തിയപ്പോഴാണ് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ പരിചയപ്പെട്ടതെന്നും ജയറാം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.
English Summary: The Enforcement Directorate has issued a notice to actor Jayaram in connection with the Sabarimala gold smuggling case.