Kerala

Kerala Election Live: പോളിങ് 30% കടന്നു; ആലപ്പുഴ മുന്നിൽ; മഞ്ചേശ്വരത്ത് കള്ളവോട്ട് പരാതി, ആലുവയിൽ മുഖ്യമന്ത്രിയുടെ ബോർഡ് നീക്കി; തത്സമയ വാർത്തകൾ

രാവിലെ 9 മണി പിന്നിടുമ്പോൾ 16.23% പോളിങ്

Madism Desk

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അതിവേഗം പുരോഗമിക്കുന്നു. രാവിലെ 11.00 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ 31.93% പോളിങ് രേഖപ്പെടുത്തി.

882 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ഔദ്യോഗികമായി വോട്ടെടുപ്പ് ആരംഭിച്ചുവെങ്കിലും, ആറര മുതൽ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന വോട്ടർ പട്ടിക പ്രകാരം 2,71,42,952 വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇതിൽ 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ് ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു.

ജില്ല തിരിച്ചുള്ള പോളിങ് നില (11.00 AM):

ആലപ്പുഴ: 33.87%

പത്തനംതിട്ട: 33.65%

എറണാകുളം: 33.42%

കോഴിക്കോട്: 32.76%

തൃശൂര്‍: 32.66%

കോട്ടയം: 32.64%

കൊല്ലം: 32.58%

പാലക്കാട്: 31.89%

തിരുവനന്തപുരം: 31.55%

കാസര്‍കോട്: 31.12%

കണ്ണൂര്‍: 30.74%

വയനാട്: 30.41%

മലപ്പുറം: 29.99%

ഇടുക്കി: 29.78%

ഉദുമയിൽ ക്യാമറക്കണ്ണടയുമായി യുഡിഎഫ് ഏജന്റ് ബൂത്തിൽ; സംഘർഷം, കണ്ണട പിടിച്ചെടുത്തു

ഉദുമ മണ്ഡലത്തിലെ ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റ് ബി.എം. ജമാലാണ് വിവാദമായ കണ്ണടയുമായി ബൂത്തിലെത്തിയത്.

കണ്ണടയിൽ ഒളിപ്പിച്ച നിലയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ജമാലിന്റെ വിശദീകരണം.

സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസറും പോലീസും ഇടപെട്ട് കണ്ണട പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ വിഷയത്തിൽ ഗൗരവമായ പരിശോധനകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. പോലീസ് ഇടപെട്ടതിനെത്തുടർന്ന് നിലവിൽ ബൂത്തിലെ സ്ഥിതിഗതികൾ ശാന്തമാണ്.

ആലുവയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ബോർഡ് നീക്കി

ആലുവ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ കൂറ്റൻ പ്രചരണ ബോർഡ് യുഡിഎഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ഇന്നലെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ തന്നെ ബോർഡ് നീക്കാൻ മുതിർന്നതോടെയാണ് ഉദ്യോഗസ്ഥർ ഇടപെട്ടത്.

മഞ്ചേശ്വരത്ത് ഗൾഫിലുള്ളയാളുടെ പേരിൽ കള്ളവോട്ട് ചെയ്തതായി ബിജെപി പരാതിപ്പെട്ടു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മണലൂർ മണ്ഡലത്തിലെ കണ്ടശ്ശാംകടവ് സ്കൂളിലെ ബൂത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വെട്ടുവേനി മണ്ണൂർ ഡി.കെ.എൻ.എം. എൽ.പി.എസ്, പള്ളിപ്പാട് മാധവ എജുക്കേഷൻ ബൂത്ത്, കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്‌കൂൾ എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രം തകരാറിലായി. പുതിയ യന്ത്രങ്ങളെത്തിച്ച് ഏകദേശം 45 മിനിറ്റുകൾക്ക് ശേഷമാണ് ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചത്.

നേമം മണ്ഡലത്തിൽ ബിജെപി കോടിക്കണക്കിന് രൂപ ഒഴുക്കുകയാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. ഇത് കണ്ടാൽ അന്തംവിട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പത്തനംതിട്ടയിൽ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തി. മല്ലപ്പുഴശ്ശേരിയിലെ ബൂത്തിൽ വോട്ടിങ് മെഷീനിൽ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വ്യക്തമായി കാണുന്നതെന്നും മറ്റ് സ്ഥാനാർഥികളുടെ ചിത്രങ്ങൾ അവ്യക്തമാണെന്നുമാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. സംഭവത്തിൽ യു.ഡി.എഫ് നേതൃത്വം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനെ വിളിച്ച് ഔദ്യോഗികമായി പരാതി അറിയിച്ചു. പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

വയനാട് ജില്ലയിലെ തരുവണ 191-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു. രാവിലെ ആറര മുതൽ വോട്ട് ചെയ്യാൻ എത്തിയവർ എട്ടേകാൽ ആയിട്ടും നീണ്ട ക്യൂവിൽ തുടരുകയാണ്. തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതും കാത്ത് വോട്ടർമാരുടെ വലിയ നിരതന്നെ ബൂത്തിന് മുന്നിലുണ്ട്. അതേസമയം, തരുവണയിലെ മറ്റ് നാല് ബൂത്തുകളിലും വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലയിടങ്ങളിലും മോക്ഡ്രിൽ സമയത്ത് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായെങ്കിലും യന്ത്രങ്ങൾ ഉടൻ തന്നെ മാറ്റിസ്ഥാപിച്ചു.

ഉടുമ്പൻചോല മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ മോക്ക് പോളിങ്ങിനിടെയാണ് യന്ത്രങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്.

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ (ബൂത്ത് നമ്പർ: 104),ശാന്തിഗ്രാം സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ (ബൂത്ത് നമ്പർ: 117),ഇരട്ടയാർ സെയിന്റ് തോമസ് ഹൈസ്കൂൾ (ബൂത്ത് നമ്പർ: 115) എന്നിവിടങ്ങളിലാണ് മെഷിൻ തകരാറിലായത്.

തകരാറിലായ മെഷീനുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കുമെന്നും പ്രശ്നം വേഗത്തിൽ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കുമെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. യന്ത്രങ്ങൾ പണിമുടക്കിയതോടെ ഈ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

ബൂത്തുകളിൽ താരത്തിളക്കം; പ്രതികരണങ്ങൾ

രാവിലെ തന്നെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ (മുടവൻമുഗൾ ഗവ.എൽ.പി സ്കൂളിൽ), പൃഥ്വിരാജ്, സുപ്രിയ മേനോൻ എന്നിവർ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.

രാഷ്ട്രീയ നേതാക്കളും വോട്ട് രേഖപ്പെടുത്തിയ ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ചു:

  • വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്): "നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരും."

  • പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

  • സുരേഷ് ഗോപി (കേന്ദ്രമന്ത്രി): "കേരളത്തിൽ ഇത്തവണ സർപ്രൈസ് ഉണ്ടാകും."

  • പി.കെ. കുഞ്ഞാലിക്കുട്ടി: "എല്ലായിടത്തും നല്ല മത്സരമാണ്. ബഹുഭൂരിപക്ഷം സീറ്റുകളും മുസ്ലിം ലീഗ് നേടും."

English Summary: Voting for the 17th Kerala Legislative Assembly began at 7:00 AM today across all 140 constituencies. A total of 882 candidates are in the fray. .