കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി നടി മാല പാർവതി. സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങിയാൽ സർവനാശം സംഭവിക്കുമെന്ന വാദം പുരോഗമന സമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്ന് മാല പാർവതി പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ മൗലവിയിൽ നിന്ന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മാല പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. 2001-ൽ കൈരളി ടിവിയിൽ 'ശുഭദിനം' എന്ന പ്രഭാത പരിപാടി അവതരിപ്പിക്കുന്ന കാലത്തായിരുന്നു ആ സംഭവം. അന്ന് പ്രശസ്തനായ ഒരു മൗലവി അതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ചെന്ന തന്നോട് അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. തല തിരിക്കുകയും സ്ത്രീകളോട് സംസാരിക്കില്ലെന്ന് നിലപാട് കടുപ്പിക്കുകയും ചെയ്തു.
അവതാരകരിൽ ഒരാളായ അനൂപ് മേനോൻ വിഷയം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, തന്റെ കണ്ണിൽ നോക്കില്ലെന്നും സ്ത്രീയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്നും ഒടുവിൽ മേലധികാരികളുടെ ഇടപെടലിനെ തുടർന്ന് അനൂപ് മേനോൻ മാത്രം ഇന്റർവ്യൂ ചെയ്യട്ടെയെന്ന തീരുമാനത്തിൽ കാര്യങ്ങൾ അവസാനിച്ചു. സ്വന്തം അറിവിനും ചിന്തകൾക്കും വിലയില്ലാതെ പോയ, 'നീ വെറും പെണ്ണ്' എന്ന് വിധി എഴുതപ്പെട്ട ആ ദിവസം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മാല പാർവതി പറയുന്നു.
നേപ്പാളിലെ പ്രകൃതിദുരന്തത്തിൽ ജനങ്ങൾ ആൺ-പെൺ വ്യത്യാസമില്ലാതെ കൂട്ടത്തോടെ അടക്കം ചെയ്യപ്പെടുന്ന സാഹചര്യത്തിലും, ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകളെച്ചൊല്ലി ശരിയും തെറ്റും ചർച്ച ചെയ്യുന്നത് സഹിക്കാനാവാത്ത കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. അന്ന് ആ മൗലവിയോട് ചോദിച്ച ചോദ്യം തന്നെയാണ് തനിക്ക് ഇപ്പോഴും ആവർത്തിക്കാനുള്ളതെന്നും നടി വ്യക്തമാക്കി.
"ക്രിട്ടിക്കലായി ആശുപത്രിയിലെത്തിയാൽ, സ്ത്രീ ഡോക്ടർ എന്നെ പരിശോധിക്കരുത് എന്ന് താങ്കൾ പറയുമോ?" എന്നതായിരുന്നു അന്ന് ചോദിച്ച ചോദ്യം. എന്നാൽ സ്ത്രീകൾ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാത്തതുകൊണ്ട് അദ്ദേഹം അന്നതിന് മറുപടി നൽകിയിരുന്നില്ലെന്ന് മാല പാർവതി ഓർത്തെടുത്തു. 2001 കഴിഞ്ഞു 2026 ആയിട്ടും ഇത്തരം ചർച്ചകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Actress Mala Parvathy has criticised Kanthapuram A.P. Aboobacker Musliyar over his controversial remarks about women entering public spaces. Recalling a personal experience from 2001, she spoke about the discrimination she faced as a woman and questioned whether such views have any place in a progressive society.