Kerala

ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം; അന്വേഷണം വഴിമുട്ടുന്നു, ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

മകന്റെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടാകാമെന്നും, ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിക്കുന്നുണ്ടോയെന്നതിലും അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു

Madism Desk

കണ്ണൂർ ചൊക്ലി സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി അന്വേഷണം സംഘം. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശിവസൂര്യയുടെ പിതാവ് ജിഗീഷ് രംഗത്തെത്തി. മകന്റെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടാകാമെന്നും, ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിക്കുന്നുണ്ടോയെന്നതിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്നുള്ള വീട്ടിലെ പ്രശ്നങ്ങൾക്കിടെയാണ് കഴിഞ്ഞ മാസം എട്ടിന് ശിവസൂര്യ വീട് വിട്ടുപോയത്. കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു പതിനേഴുകാരന്റെ തിരോധാനം. ശിവസൂര്യയെ കണ്ടെത്തുന്നതിനായി കേരളത്തിൽ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാരണാസിയിലേക്കും പൊലീസ് സംഘം പോയിരുന്നു. ഒരാഴ്ചയോളം അവിടെ നടത്തിയ പരിശോധനയിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. യുപി പൊലീസിന്റെ സഹായത്തോടെ നൂറിലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. മലയാളി അസോസിയേഷൻ പ്രവർത്തകരും അന്വേഷണ സംഘത്തിന് സഹായം നൽകി.

നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്‌ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് അംഗങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ഒരു മാസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി പിതാവ് രംഗത്തെത്തിയിരിക്കുന്നത്.

It has been a month since 17-year-old Sivasurya from Chokli, Kannur, went missing, but the investigation has yet to yield any crucial leads. He left home after a family dispute over his mobile phone, leaving behind a note saying he was going to Kashi. Extensive searches in Kerala and Varanasi, along with the examination of CCTV footage, have failed to produce any results. Following this, his father, Jigeesh, has come forward demanding that the case be handed over to the Crime Branch.