തമിഴ്നാട് പൊള്ളാച്ചിക്കുസമീപം വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ടു കുട്ടികളും. മലപ്പുറം സ്വദേശികളായ 12 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഡ്രൈവറടക്കം 13 പേർ സഞ്ചരിച്ച മിനി വാൻ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.
മലപ്പുറം പാങ് എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ രണ്ടുപേരുടെ അതീവ ഗുരുതരമാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിമൂന്നാം ഹെയർപിൻ വളവിലാണ് അപകടം നടന്നതെന്നാണ് വിവരം. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
നിയന്ത്രണം വിട്ട വാഹനം താഴേക്ക് പതിച്ച് ഒമ്പതാം വളവിനടുത്താണ് തകർന്ന നിലയിൽ കണ്ടെത്തിയത്. സ്കൂൾ അവധി ആരംഭിച്ചതിനാൽ വിനോദയാത്രക്ക് പോയതായിരുന്നു സംഘം. അധ്യാപകരും അനധ്യാപകരും കുട്ടികളും അടങ്ങുന്നതാണ് സംഘം. അപകട വിവരം അറിഞ്ഞ് സ്കൂളിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഇന്നു രാവിലെയാണ് മലപ്പുറത്തു നിന്നും സംഘം യാത്ര തിരിച്ചത്.
അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Eight Malayalis from Malappuram were killed in a tragic road accident in Valparai near Pollachi, Tamil Nadu, after a minivan overturned. Several others are critically injured and undergoing treatment