വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രാഷ്ട്രീയ പോരിലേക്ക്. മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിഡി സതീഷന് അയച്ച തുറന്ന കത്തിൽ, വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നുവെന്ന ആശങ്കയ്ക്ക് മറുപടി നൽകുന്നതിന് പകരം രാഷ്ട്രീയ ആരോപണങ്ങളാണ് ഉയർത്തുന്നതെന്നും ആരോപിച്ചു. കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളതെന്നും, തുറമുഖം പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നുമുള്ള വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളതെന്നും, തുറമുഖം പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നുമുള്ള വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുത്. കൺസഷനയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറാകണം.
വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുസ്സൂചന നിറഞ്ഞ ദുരാരോപണമാണ്. 2025ൽ തലസ്ഥാനത്ത് സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവ് പോർട്ടിന്റെ പ്രവർത്തനക്ഷമതയും വ്യാവസായിക വളർച്ചയും ചർച്ച ചെയ്യാനുള്ള വേദിയായിരുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ചർച്ചയും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തുറമുഖ വകുപ്പിലെ ഫയലുകൾ പരിശോധിച്ചാൽ വ്യക്തമാകും. വസ്തുതകൾ ഇതായിരിക്കെ, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല.
കരാറിലെ 5.9 ക്ലോസ് പ്രകാരം വിഴിഞ്ഞത്തിന് 250 കിലോമീറ്ററിനുള്ളിൽ മറ്റൊരു തുറമുഖത്ത് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് വിഴിഞ്ഞത്ത് ഓഹരി കൈമാറാൻ നിയമപരമായ തടസ്സങ്ങളുണ്ട്. തൂത്തുക്കുടി തുറമുഖത്ത് പൂർണ്ണ അവകാശമുള്ള എം.എസ്.സി കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം കരാർ ലംഘനമാണ്. എന്നിട്ടും, ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ മടിക്കുന്നതും, മുൻ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും ദൗർഭാഗ്യകരമാണ്. സർക്കാർ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ ഗുരുതരമായ അപാകത ചൂണ്ടിക്കാട്ടിയിട്ടും, അക്കാര്യത്തിൽ മൗനം പാലിച്ചതും സർക്കാർ ഉത്തരവുകൾ പുറത്തിറക്കാൻ വൈകിയതും വലിയ ദുരൂഹതകൾക്കാണ് വഴിവെക്കുന്നത്.
ഇതിനൊപ്പം തന്നെ, കൺസഷൻ എഗ്രിമെന്റിലെ ക്ലോസ് 5.8.1 പ്രകാരം വിഴിഞ്ഞം തുറമുഖത്ത് നോൺ-ഡിസ്ക്രിമിനേറ്ററി ആക്സസ് എല്ലാവർക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കൺസഷണയർക്കുണ്ട്. കരാറിലെ ഈ വ്യവസ്ഥകൾ സ്വകാര്യ കമ്പനി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങൾ നൽകി സംസ്ഥാന താൽപ്പര്യങ്ങൾ ബലികഴിക്കരുത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സായുധ സേനകളുടെ സാന്നിധ്യത്തോട് പോർട്ട് ഓപ്പറേറ്റർമാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗൗരവത്തോടെ കാണണം.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വത്താണ്. അത് കുത്തക ശക്തികളുടെ പിടിയിലമരാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കരാർ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കണം. അദാനി ഗ്രൂപ്പിന്റെ കരാർ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. വികസനപ്രവർത്തനങ്ങൾക്ക് പിന്തുണ തുടരുമെന്നും എന്നാൽ നാടിന്റെ താൽപ്പര്യങ്ങൾക്കെതിരായ ഏതു നീക്കത്തെയും ശക്തമായി എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.
The Vizhinjam International Seaport share transfer row has intensified, with Opposition Leader Pinarayi Vijayan accusing Chief Minister V.D. Satheesan of avoiding factual responses and making political allegations. Pinarayi Vijayan argued that the port remains fully owned by the Kerala government, while Adani Group only holds operational rights under the concession agreement. He alleged that the proposed stake transfer violates contractual clauses, questioned the government's silence over Adani's actions, urged strict enforcement of the agreement, and called for safeguarding Kerala's interests and national security.