Pop culture

ബ്രിട്ട്നി സ്‌പിയേഴ്സ് കരിയറിലെ മുഴുവൻ ആൽബങ്ങളും റെക്കോർഡ് തുകയ്ക്ക് വിറ്റതായി റിപ്പോർട്ട്

ലോകം 'പോപ്പ് പ്രിൻസസ്' എന്ന് വിളിച്ചിരുന്ന സ്പിയേഴ്സ്, സം​ഗീതത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലും, തന്റെ പാട്ടുകൾ വിറ്റൊഴിവാക്കുന്നതിലും, ആരാധകർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

Entertainment Desk

പോപ്പ് സൂപ്പർ സ്റ്റാർ ബ്രിട്ട്നി സ്‌പിയേഴ്സ് മുഴുവൻ സം​ഗീത ആൽബത്തിന്റെ പർപ്പവകാശം പ്രൈമറി വേവിന് 200 മില്ല്യൺ ഡോളറിന് വിറ്റതായി ബിബിസി റിപ്പോർട്ട്. 44 വയസ്സുള്ള സ്‌പിയേഴ്സ്, കഴിഞ്ഞ ഒരുപാട് വർഷങ്ങളായി, വ്യക്തിപരമായ കാരണങ്ങളാൽ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഒരുകാലത്ത് ലോകം 'പോപ്പ് പ്രിൻസസ്' എന്ന് വിളിച്ചിരുന്ന സ്പിയേഴ്സ്, സം​ഗീതത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലും, തന്റെ പാട്ടുകൾ വിറ്റൊഴിവാക്കുന്നതിലും, ആരാധകർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ടിൽ സ്പിയേഴ്സിന്റെ പ്രതിനിധികളോ, സ്വതന്ത്ര സംഗീത പ്രസാധക സ്ഥാപനം കൂടിയായ പ്രൈമറി വേവോ ഒദ്യോ​ഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മാത്രമല്ല, കരാർ സംബന്ധിച്ച വിശദാംശങ്ങളോ, കൃത്യമായ വിലയോ, ഇതുവരെ എവിടേയും വെളിപ്പെടുത്തിയിട്ടില്ല. ബ്രൂസ് സ്‌പ്രിംഗ്‌സ്റ്റീൻ, ജസ്റ്റിൻ ബീബർ, ജസ്റ്റിൻ ടിംബർലേക്ക്, ഷകീറ എന്നീ താരങ്ങളും അടുത്തിടെ തങ്ങളുടെ ആൽബങ്ങളുടേയും, പാട്ടുകളുടേയും അവകാശങ്ങൾ വിറ്റിരുന്നു. ഇതിനു മുൻപേ, നോറ്റോറിയസ് ബിഗ്, പ്രിൻസ്, വിറ്റ്‌നി ഹ്യൂസ്റ്റൺ എന്നിവരുടെ എസ്റ്റേറ്റ് അവകാശങ്ങൾ പ്രൈമറി വേവ് സ്വന്തമാക്കിയിട്ടുണ്ട്.

Baby One More Time, Oops!... I Did It Again, Toxic, Gimme More എന്നീ ഹിറ്റ് ഗാനങ്ങൾ നിർമ്മിച്ചതിനാണ് ബ്രിട്ട്നി സ്‌പിയേഴ്സ് ലോക പ്രശസ്തയായത്. 1999-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ആൽബമടക്കം, ആകെ ഒൻപത് ആൽബങ്ങളാണ് സ്‌പിയേഴ്സിന് സ്വന്തമായുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ റെക്കോർഡുകൾ വിറ്റ ​ഗായികമാരിൽ ഒരാൾ കൂടെയാണ് സ്‌പിയേഴ്സ്. 150 മില്യൺത്തിലധികം റെക്കോർഡുകളാണ് അവർ ഇതുവരെ വിറ്റിരിക്കുന്നത്.

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും, 2021 ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. അതുവരെ പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. ബ്രിട്ട്നിയുടെ സ്വകാര്യ ജീവിതത്തിലും ജാമി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിതാവിൽ നിന്നുള്ള കടുത്ത മാനസിക പീഡനങ്ങളെ കുറിച്ച് സ്‌പിയേഴ്സ് പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.

English Summary: BBC reports that pop star Britney Spears has sold the rights to her entire music catalogue to Primary Wave for around $200 million.