Cricket

'അതിനുവേണ്ടി മികച്ച ഫോമിലുള്ള കളിക്കാരനെ മാറ്റണോ'; വൈഭവ് ഉടൻ പ്ലേയിങ് ഇലവനിൽ എത്തില്ലെന്ന് സൂചന?

മികച്ച രീതിയിൽ കളിക്കുന്ന ബാറ്റർമാരെ ഒഴിവാക്കി വൈഭവിനു അവസരം നൽകാൻ സാധിക്കില്ലല്ലോ എന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടകിന്റെ പ്രതികരണം

Madism Desk

അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം ആരംഭിക്കുക. ഐപിഎലിലും ഇന്ത്യ എ ടീമിലും അവിശ്വസനീയ പ്രകടനം നടത്തിയ വൈഭവ് സൂര്യവൻശിക്കു ഇന്ത്യൻ ടീമിൽ ആദ്യമായി ഇടംപിടിച്ച പരമ്പര എന്ന നിലയിൽ എല്ലാ കണ്ണുകളും ഇന്നത്തെ പ്ലേയിങ് ഇലവനിലേക്ക് ആയിരിക്കും.

ബെൽഫാസ്റ്റ്, സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കായി വൈഭവ് ഇന്ന് ഇറങ്ങുമോ? ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്ന താരമാകാൻ വൈഭവിനു സാധിക്കുമോ? ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഒന്നാം ടി20 യുടെ പ്ലേയിങ് ഇലവനിൽ വൈഭവ് ഉണ്ടാകാൻ സാധ്യത കുറവാണ്. നിലവിൽ മികച്ച ടോപ് ഓർഡർ ബാറ്റർമാരാണ് ഇന്ത്യക്കുള്ളത്. ട്വന്റി 20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായ സഞ്ജു സാംസൺ, ടി20 റാങ്കിങ്ങിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ള അഭിഷേക് ശർമയും ഇഷാൻ കിഷനും ! ഇവരെ ഒഴിവാക്കി വൈഭവിനു അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തയ്യാറല്ല.

മികച്ച രീതിയിൽ കളിക്കുന്ന ബാറ്റർമാരെ ഒഴിവാക്കി വൈഭവിനു അവസരം നൽകാൻ സാധിക്കില്ലല്ലോ എന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടകിന്റെ പ്രതികരണം

മികച്ച രീതിയിൽ കളിക്കുന്ന ബാറ്റർമാരെ ഒഴിവാക്കി വൈഭവിനു അവസരം നൽകാൻ സാധിക്കില്ലല്ലോ എന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടകിന്റെ പ്രതികരണം.

' വൈഭവിനു ഉറപ്പായും മികച്ച അവസരങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. പക്ഷേ അവനു അവസരം നൽകാൻ വേണ്ടി ഇന്ത്യക്കായി ഇപ്പോൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന താരങ്ങളെ ഒഴിവാക്കുന്നത് ശരിയായ കാര്യമല്ല. അത് നീതികേട് ആയിരിക്കും. പ്ലേയിങ് ഇലവൻ ടീം മാനേജ്‌മെന്റ് കൂട്ടായി എടുക്കുന്ന തീരുമാനമാണ്. ഒരാൾക്കു അവസരം നൽകാൻ വേറെ ഒരു കളിക്കാരനോടു അനീതി കാണിക്കരുതല്ലോ,' സിതാൻഷു പറഞ്ഞു.

അഭിഷേക് ശർമയും സഞ്ജു സാംസണും ആയിരിക്കും ഓപ്പണർമാരെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ശ്രേയസ് അയ്യർ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്.

സാധ്യത ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്‌