Cricket

പണി വാങ്ങുമോ വൈഭവ്? ശ്രീലങ്കൻ താരത്തെ തള്ളി, നാടകീയ രംഗങ്ങൾ

ബാറ്റിങ് കഴിഞ്ഞ് ഡ്രസിങ് റൂമിലേക്കു നടക്കുകയായിരുന്ന വൈഭവ് പെട്ടന്നാണ് ശ്രീലങ്കൻ താരങ്ങൾക്കിടയിലേക്കു ചീറിയടുത്തത്

Sports Desk

ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിനു പിന്നാലെ നാടകീയ രംഗങ്ങൾ. എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ദാംബുള്ളയിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിലാണ് ശ്രീലങ്ക എ ഇന്ത്യയുടെ എ ടീമിനെ തോൽപ്പിച്ചത്. മത്സരശേഷം ശ്രീലങ്കൻ താരത്തോടു ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവൻശി തട്ടിക്കയറിയതും കൈയേറ്റത്തിനു ശ്രമിച്ചതുമാണ് വിവാദമായിരിക്കുന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 16 റൺസെടുത്തു. ഇന്ത്യക്ക് ഒൻപത് റൺസെടുക്കാനെ സാധിച്ചുള്ളൂ. വൈഭവ് സൂര്യവൻശിയും സൂര്യാൻഷ് ഷെഡ്‌ഗെയുമാണ് ഇന്ത്യക്കായി സൂപ്പർ ഓവറിൽ ബാറ്റ് ചെയ്തത്. ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞ കുഗതാസ് മാതുലന്റെ മൂന്ന് പന്തുകൾ നേരിട്ടത് വൈഭവാണ്. നേടാൻ സാധിച്ചത് ആറ് റൺസ് മാത്രം.

കളി ജയിച്ചതിനു പിന്നാലെ ശ്രീലങ്കൻ താരങ്ങൾ ആഹ്ളാദപ്രകടനം തുടങ്ങി. ബാറ്റിങ് കഴിഞ്ഞ് ഡ്രസിങ് റൂമിലേക്കു നടക്കുകയായിരുന്ന വൈഭവ് പെട്ടന്നാണ് ശ്രീലങ്കൻ താരങ്ങൾക്കിടയിലേക്കു ചീറിയടുത്തത്. സൂപ്പർ ഓവറിൽ ശ്രീലങ്കയുടെ വിജയശിൽപ്പിയായ മാതുലനുമായി വൈഭവ് വാക്കേറ്റത്തിൽ ഏർപ്പെടുന്നത് കാണാം. ശ്രീലങ്കൻ താരങ്ങൾ സ്ലെഡ്ജ് ചെയ്തപ്പോൾ വൈഭവിനു നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

ഒരുഘട്ടത്തിൽ കൈയാങ്കളിയിലേക്കു കാര്യങ്ങളെത്തുമെന്ന് വരെ തോന്നി. വൈഭവിന്റെ സഹതാരം ഷെഡ്ഗെ സമവായത്തിനായി ശ്രമിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വൈഭവിനെ ഷെഡ്‌ഗെയും മറ്റു ശ്രീലങ്കൻ താരങ്ങളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഡ്രസിങ് റൂമിലേക്കു കയറിപ്പോകുമ്പോഴും ശ്രീലങ്കൻ താരങ്ങളെ നോക്കി വൈഭവ് ചീത്തവിളിക്കുന്നുണ്ടായിരുന്നു.

ഐസിസി പെരുമാറ്റച്ചട്ടം ലംഘച്ചതിന്റെ പേരിൽ വൈഭവിനു പിഴ കിട്ടാനുള്ള സാധ്യതയുണ്ട്. കളിക്കളത്തിൽ സഹതാരങ്ങളോടോ അംപയറിനോടോ മോശമായി പെരുമാറുകയോ ശാരീരികമായി തള്ളുകയോ ചെയ്താൽ ഐസിസി പെരുമാറ്റച്ചട്ടം 2.12 പ്രകാരം കുറ്റകരമാണ്. മാച്ച് ഫീയുടെ 50 ശതമാനം താരത്തിനു പിഴ കിട്ടാൻ സാധ്യതയുണ്ട്.

Dramatic scenes unfolded following the India A vs Sri Lanka A tri-series match in Dambulla, where Sri Lanka A defeated India A in a thrilling Super Over. The controversy erupted after the match when Indian opener Vaibhav Suryavanshi got into a heated argument and reportedly attempted to physically confront a Sri Lankan player.