Games

യുദ്ധത്തെ അതിജീവിച്ച് കബഡി മാറ്റിൽ; ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിലേക്ക് കണ്ണുംനട്ട് ഇറാൻ വനിതാ ടീം ഇന്ത്യയിൽ

കടന്നുപോയ ഈ ദുരിതങ്ങൾക്കെല്ലാം പകരമായി ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണ്ണ മെഡൽ നേടണം എന്നാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം.

Sports Desk

യുദ്ധം തകർത്ത നാട്ടിൽനിന്നും സ്വർണ്ണമെഡൽ എന്ന വലിയ സ്വപ്നവുമായി അതിജീവനത്തിന്റെ കഥ പറയുകയാണ് ഇറാൻ വനിതാ കബഡി ടീം. ബോംബ് സ്ഫോടനങ്ങളുടെ ശബ്ദത്തിൽ നിന്നും മാറി, ഹരിയാനയിലെ സോനിപ്പത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ക്യാമ്പിൽ കബഡി മാറ്റിന്റെ ആവേശത്തിലാണ് അവരിപ്പോൾ. ജപ്പാനിൽ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യൻ ഗെയിംസാണ് അവരുടെ ലക്ഷ്യം. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഈ പെൺകുട്ടികൾ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏഷ്യൻ ​ഗെയിംസിനായുള്ള അവരുടെ പരിശീലനം തുടങ്ങിയത്. എന്നാൽ, രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. പരിശീലന ക്യാമ്പ് ബോംബാക്രമണത്തിൽ തകർന്നതോടെ ഏകദേശം 40 ദിവസത്തോളം അവർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. കുടുംബാംഗങ്ങളെക്കുറിച്ചുള്ള ആശങ്കകളും ജീവഭയവും ഓരോരുത്തരെയും വേട്ടയാടി. സുരക്ഷിതമായ ഇടങ്ങൾ തേടി പലർക്കും പല നഗരങ്ങളിലേക്ക് മാറേണ്ടി വന്നു.

''യുദ്ധം ഞങ്ങളുടെ ക്യാമ്പ് തകർത്തു. ഞങ്ങൾക്ക് പരിശീലനം നടത്താൻ ഇടമില്ലാതായി. ഞങ്ങൾ വല്ലാതെ തളർന്നുപോയി ''- ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഇരുപതുകാരി സാനിയുടെ വാക്കുകളിൽ ആ ദിവസങ്ങളുടെ ഭീകരതയുണ്ട്.

എന്നാൽ, കബഡിയോടുള്ള അടങ്ങാത്ത ആവേശം അവരെ വീണ്ടും ഒന്നിച്ചുചേർത്തു. ഇരുപത്തിയെട്ടുകാരിയായ സഹ്‌റ ആസ്‌റ്റെറേക്കിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 12 വർഷമായി ഈ ടീമാണ് അവളുടെ ലോകം. സ്വന്തം കുടുംബത്തേക്കാൾ കൂടുതൽ സമയം അവർ ചെലവഴിച്ചത് ഈ സഹതാരങ്ങൾക്കാണ്. "ദേശീയ ക്യാമ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ മറ്റ് കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. കുടുംബമോ, വീടോ, ജോലിയോ ഒന്നും മനസ്സിലുണ്ടാകില്ല. കബഡിയാണ് ഞങ്ങളുടെ എല്ലാം," സഹ്‌റ പറയുന്നു. തങ്ങൾ കടന്നുപോയ ഈ ദുരിതങ്ങൾക്കെല്ലാം പകരമായി ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണ്ണ മെഡൽ നേടണം എന്നാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം.

സോനിപ്പത്തിലെ മടങ്ങിവരവ്

രണ്ട് പതിറ്റാണ്ടിലേറെ പരിശീലന പരിചയമുള്ള ഗുലാംറെസ മസന്ദരാനിയാണ് ടീമിന്റെ കോച്ച്. യുദ്ധം കാരണം നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാൻ വെറും പരിശീലനം മാത്രം പോരെന്നും, മികച്ച ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് അവർ ഇന്ത്യൻ ടീമിന്റെ സഹായം തേടിയത്.

സോനിപ്പത്തിലെ സായ് ക്യാമ്പിലെത്തിയ അവർ ദിവസവും രണ്ടുനേരം പരിശീലനം നടത്തുകയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവതാരങ്ങളുമായി മാറ്റുരയ്ക്കുകയും ചെയ്തു. ഇന്ത്യയുടെയും ഇറാന്റെയും കളിരീതികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യൻ താരങ്ങൾ ശാരീരിക കരുത്ത് ഉപയോഗിച്ച് മുന്നേറുമ്പോൾ, ഇറാൻ താരങ്ങൾ വേഗതയിലാണ് വിശ്വസിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ടീമായ ഇന്ത്യയുമായി കളിക്കുന്നത് തങ്ങളുടെ പോരായ്മകൾ തിരിച്ചറിയാനും അത് തിരുത്താനും വലിയൊരു അവസരമായാണ് കോച്ച് ഗുലാംറെസ കാണുന്നത്.

ഇന്ത്യ പഠിച്ച പാഠങ്ങൾ

ഇറാൻ ടീമുമായി കളിക്കാൻ കഴിഞ്ഞത് ഇന്ത്യൻ യുവതാരങ്ങൾക്കും വലിയൊരു അനുഭവമായി മാറി. ഇറാൻ താരങ്ങളുടെ വേഗത, ടീം ഒന്നിച്ചുള്ള പ്രതിരോധ തന്ത്രങ്ങൾ, ഭക്ഷണരീതി, മികച്ച ഫിറ്റ്നസ് എന്നിവ ഇന്ത്യൻ താരങ്ങളെ അത്ഭുതപ്പെടുത്തി.

സായ് ഗാന്ധിനഗറിലെ അസിസ്റ്റന്റ് കോച്ച് ഗായത്രി അഗർവാളിനും ഈ ക്യാമ്പ് ഒരു പുതിയ അറിവായിരുന്നു. തങ്ങളുടെ പ്രായത്തിലുള്ളവരിൽ ഏറ്റവും മികച്ചവരാണ് തങ്ങളെന്ന ഇന്ത്യൻ യുവതാരങ്ങളുടെ അമിത ആത്മവിശ്വാസം ഈ ക്യാമ്പോടെ മാറി. അന്താരാഷ്ട്ര തലത്തിൽ ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്ന തിരിച്ചറിവ് അവർക്ക് ലഭിച്ചു. "മണ്ണിൽ നിന്നും മാറ്റിലേക്ക്" വളർന്ന കബഡി ഭാവിയിൽ ഒളിമ്പിക്സിന്റെ ഭാഗമാകുമെന്ന വലിയ സ്വപ്നത്തിലാണ് ഇന്ത്യൻ വനിതാ ടീം കോച്ച് നവീൻ കുമാർ.

കളിക്കളത്തിന് പുറത്തെ സൗഹൃദം

കളിക്കളത്തിലെ പോരാട്ടങ്ങൾക്ക് പുറമെ ഇന്ത്യയുടെയും ഇറാന്റെയും താരങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദവും അവിടെ ഉടലെടുത്തു. മത്സര ശേഷം അവർ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുകയും പരസ്പരം കൂടുതൽ അടുത്തറിയുകയും ചെയ്തു.

പരിശീലനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ഡൽഹിയിലെത്തിയ ഇറാൻ താരങ്ങൾ കായിക ഉപകരണങ്ങളും മരുന്നുകളും വാങ്ങി. ഇന്ത്യയിൽ നിന്ന് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട പുളി വാങ്ങാനും അവർ മറന്നില്ല. യുദ്ധത്തിന്റെ ഭയമില്ലാതെ, കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ചെലവഴിച്ച സോനിപ്പത്തിലെ ആ ദിവസങ്ങൾ അവർക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.

Displaced by war and aiming for gold, the Iranian women's national kabaddi team traveled to Sonipat, India, to rebuild their squad for the 2026 Asian Games. Through rigorous training and friendly matches against Indian players, the Iranian athletes made up for lost time while providing young Indian talents with invaluable international exposure and learning opportunities.