Sports News

സിൽവയില്ലാത്ത ഇത്തിഹാദ്; സിറ്റിയുടെ തന്ത്രപരമായ കരുത്തിന് തിരിച്ചടിയാകുമോ ബെർണാഡോയുടെ വിടവാങ്ങൽ?

നീലക്കുപ്പായത്തിലെ ഒൻപത് വര്‍ഷത്തിന് തിരശീല വീഴുന്നു

Madism Desk

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീലക്കുപ്പായത്തില്‍ മധ്യനിരയിലൂടെയും വലതുവിങ്ങിലൂടെയും പാറിനടക്കാന്‍ ആ പോര്‍ച്ചുഗീസ് മാന്ത്രികന്‍ ഇനിയില്ല. ഡ്രിബ്ലിങ് കൊണ്ടും കളിമെനയുന്നതിലെ കഴിവുകൊണ്ടും എതിരാളികളെ വിറപ്പിച്ചിരുന്ന 'ബെര്‍ണാഡോ യുഗ'ത്തിന് ഈ സീസണോടെ അന്ത്യം കുറിക്കും. ഫ്രഞ്ച് ക്ലബ് എ എസ് മൊണാക്കോയില്‍ നിന്ന് വലിയ തുകയില്‍ സിറ്റിയിലെത്തിയ ബെര്‍ണാഡോ സിൽവ ആദ്യകാലങ്ങളില്‍ പ്രതീക്ഷയുടെ അമിതഭാരങ്ങള്‍ മൂലം തിളങ്ങാന്‍ കഴിയാത്തതില്‍ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ സിറ്റിയിലെ കരിയര്‍ അവസാനിക്കുമ്പോള്‍ സിറ്റിയുടെ മാത്രമല്ല, പ്രീമിയര്‍ ലീഗിന്റെ തന്നെ ഇതിഹാസമായാണ് ബെര്‍ണാഡോ കളം വിടുന്നത്.

സിറ്റിയിലേക്കുള്ള വഴി

2017 ചാമ്പ്യന്‍സ് ലീഗില്‍ കറുത്തകുതിരകളായ മൊണാക്കോയെ ഫുട്‌ബോള്‍ ലോകം മറന്നുകാണില്ല. അന്ന് മൊണാക്കോ, മാഞ്ചസ്റ്റര്‍ സിറ്റിയെ ടൂര്‍ണമെന്റില്‍നിന്നു പുറത്താക്കിയപ്പോള്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ കണ്ണുകള്‍ ചലിച്ചത് മൊണാക്കോ റൈറ്റ് വിങ്ങര്‍ ബെര്‍ണാഡോ സില്‍വയിലേക്കായിരുന്നു. വിന്‍സന്റ് കൊമ്പനിയടങ്ങുന്ന വിശ്വവിഖ്യാതമായ സിറ്റി ഡിഫന്‍സിനെ പോര്‍ച്ചുഗീസുകാരന്‍ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയ്ക്കാണ് എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.

മുപ്പത്തി ഒന്നുകാരനായ സിറ്റിയുടെ മിഡ്ഫീല്‍ഡ് മാന്ത്രികന്‍ ഡേവിഡ് സില്‍വയുടെ പകരക്കാരനായി കൂടുതല്‍ ചെറുപ്പക്കാരനായ മറ്റൊരു സില്‍വയെ കൊണ്ടുവരാന്‍ ഗ്വാര്‍ഡിയോള തീരുമാനിച്ചു. ഒട്ടും വൈകാതെ, ആ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 390 കോടി രൂപയ്ക്ക് ബെര്‍ണാഡോയെ ടീമിലെത്തിച്ചു. പേരിലെ സാമ്യം കൊണ്ടുമാത്രം ഡേവിഡ് സില്‍വക്ക് പകരക്കാരനാകാനാവില്ലെന്നാണ് സിറ്റി ആരാധകര്‍ പോലും ട്രാന്‍സ്ഫറിനെ വിലയിരുത്തിയത്.

എന്നാല്‍, ചുരുങ്ങിയ കാലം കൊണ്ട് ബെര്‍ണാഡോ സിറ്റിസണ്‍സിന് പ്രിയങ്കരനായി. പ്രതിരോധത്തിലും ആക്രമണത്തിലും സില്‍വ ഒരുപോലെ തിളങ്ങി. അഞ്ചിലധികം പൊസിഷനുകളില്‍ പെപ്പ് ഗ്വാര്‍ഡിയോള സില്‍വയെ പരീക്ഷിച്ചു. എല്ലാ പരീക്ഷണവും വിജയം കണ്ടുവെന്നതും മറ്റൊരു വസ്തുതയാണ്.

2019 സീസണിലെ ബെര്‍ണാഡോയുടെ പ്രകടനം ഒരു തലത്തില്‍ ബാലണ്‍ ഡി ഓര്‍ ലഭിക്കുമെന്ന അഭ്യൂഹങ്ങളില്‍ വരെ ചെന്നെത്തിയിരുന്നു. 2023 ലെ ചാമ്പ്യന്‍സ് ലീഗ് നേടിയ സിറ്റിയുടെ യാത്രയില്‍ സെമിഫൈനലിലും ഫൈനലിലും നടത്തിയ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം ടീമിന്റെ വിജയത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ബെര്‍ണാഡോ മാറി. അന്ന് റോഡ്രിയുടെയും കെവിന്‍ ഡി ബ്രൂയ്ന്‍, എര്‍ലിങ് ഹാളണ്ട് എന്നിവരുടെയും പ്രകടനത്തിനിടയില്‍ സില്‍വക്ക് അര്‍ഹിച്ച പ്രശംസ കിട്ടാതെ പോയി.

ഒൻപ് വര്‍ഷത്തിനിപ്പുറം ബെര്‍ണാഡോ സില്‍വ സിറ്റിയുടെ പടിയിറങ്ങുമ്പോള്‍, ക്ലബ്ബിന്റെ ചരിത്രത്തിലെ കിട്ടാക്കനിയായിരുന്ന ചാമ്പ്യന്‍സ് ലീഗ് അടക്കം 19 പ്രധാന കിരീടങ്ങളുടെ വിജയങ്ങളിലാണ് സില്‍വ പങ്കാളിയായത്. ഇതില്‍ 6 പ്രീമിയര്‍ ലീഗും 2 എഫ്എ കപ്പും 5 കരബാവോ കപ്പും 3 കമ്മ്യുണിറ്റി ഷീല്‍ഡും ഒരു യുവേഫ സൂപ്പര്‍ കപ്പും ഒരു ഫിഫ ക്ലബ് ലോകകപ്പും ഉള്‍പ്പെടും. സിറ്റിക്കായി 297 കളികളില്‍ 45 ഗോളുകളും സില്‍വ നേടിയിട്ടുണ്ട്.

31 കാരനെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാനായി സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ രംഗത്തുണ്ട്. സില്‍വയെ റാഞ്ചാനായി നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയും തന്റെ കുട്ടിക്കാലത്തെ ക്ലബ്ബായ ബെന്‍ഫിക്കയും ശ്രമിക്കുന്നു. സില്‍വ സൗദി പ്രോ ലീഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നു.

English Summary: Manchester City's Portugese midfielder Bernardo Silva decides to leave the club at the end of the season after his 9 seasons in the blue jersey.