അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ജൂൺ 11-ന് ആരംഭിക്കാനിരിക്കെ, കായികലോകത്തെയും രാഷ്ട്രീയലോകത്തെയും ഒരുപോലെ മുൾമുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി അമേരിക്ക. ഇറാൻ-യുഎസ് യുദ്ധപ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ഇറാൻ ഫുട്ബോൾ ടീമിന് ലോകകപ്പിൽ പങ്കെടുക്കാൻ തടസ്സമില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ, ടീമിനൊപ്പം വരുന്നവർക്ക് കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള ഒരാളെപ്പോലും അമേരിക്കൻ മണ്ണിൽ ചവിട്ടാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വൈറ്റ് ഹൗസ്. കായിക മാമാങ്കത്തിന് രാഷ്ട്രീയവും യുദ്ധഭീതിയും നിഴൽ വീഴ്ത്തുമ്പോൾ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഐആർജിസി അംഗങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
'താരങ്ങളോട് പ്രശ്നമില്ല'
ലോകകപ്പ് കളിക്കാനായിവരുന്ന കളിക്കാരോട് രാജ്യത്തിന് യാതൊരു പ്രശ്നവുമില്ലെന്നും, ടീമിനൊപ്പം വരാന്‍ ആഗ്രഹിക്കുന്ന ചിലര്‍ക്ക് ഐആര്‍ജിസി ബന്ധമുണ്ടെന്നും റൂബിയോ വിശദീകരിച്ചു. ഐആര്‍ജിസിയുമായി ബന്ധമുള്ള ആളുകള്‍ പത്രപ്രവര്ത്തകരായോ, ട്രെയിനര്മാരായോ നടിച്ച് രാജ്യത്തിനുള്ളില്‍ കയറാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കതിന് സാധിക്കില്ലെന്നും റൂബിയോ പറഞ്ഞു.
ഐആര്‍ജിസിയെ അമേരിക്ക 'വിദേശ ഭീകര സംഘടന'യായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കളിക്കാരെ ബാധിക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
ഇറാനുപകരം ഇറ്റലി
ഇറാനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കി പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി ട്രംപിന്റെ പ്രത്യേക പ്രതിനിധി പാവ്ലോ സാംപോളി രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഫിഫ ഇറാനെ വിലക്കുകയോ ഇറാൻ സ്വയം പിന്മാറുകയോ ചെയ്യുന്ന സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല.
യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കായികരംഗത്ത് ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലുറച്ചുനിന്ന ഫിഫ ഇറാന്റെ ഈ ആവശ്യവും നിരാകരിക്കുകയായിരുന്നു. ഇതോടെ നിശ്ചയിച്ച പ്രകാരം അമേരിക്കൻ മണ്ണിൽ തന്നെ ഇറാൻ കളത്തിലിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.
English summary: The United States has confirmed that Iran’s football team can participate in the 2026 FIFA World Cup, but individuals linked to the IRGC will not be allowed entry, citing security concerns.