Sports

ആക്രമണത്തിലൂന്നി ബയേണ്‍, മധ്യനിര ഭരിക്കാന്‍ പിഎസ്ജി; തുല്യശക്തികളുടെ യുദ്ധത്തില്‍ വാഴുന്നതാര്?

സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകരുടെ ആവേശം വാനോളം

Sports Desk

ക്ലബ് ഫുട്‌ബോളിലെ ലീഗ് മത്സരങ്ങള്‍ ഏറെക്കുറെ അവസാനിക്കാനിരിക്കെ, ആരാധകവൃന്ദങ്ങള്‍ ഉറ്റുനോക്കുന്നത് ചാമ്പ്യന്‍സ് ലീഗിലേക്കാണ്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുമ്പോള്‍ യൂറോപ്യന്‍ ശക്തികളുടെ വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്.

ഒന്നാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ പാര്‍ക് ഡി പ്രിന്‍സെസില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ പിഎസ്ജി, ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ സീസണിലെ ഏറ്റവും മികച്ച മത്സരമാണ് വരാനിരിക്കുന്നതെന്ന പ്രവചനമാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ പങ്കുവെക്കുന്നത്.തികഞ്ഞ സാങ്കേതിക മികവ് പുലര്‍ത്തുന്ന രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം പ്രവചനാതീതമാകും.

പ്രതിരോധത്തിലേക്ക് വരുമ്പോള്‍ ബയേണിനാണ് ചെറിയൊരു മുന്‍തൂക്കം കൂടുതലുള്ളത്. വിന്‍സന്റ് കൊമ്പനിക്ക് കീഴില്‍ പ്രതിരോധത്തില്‍ മികച്ച റെക്കോര്‍ഡുകളാണ് ബയേണിനുള്ളത്. കൂടാതെ, മാനുവല്‍ ന്യൂയര്‍ എന്ന വന്‍മതിലും പിഎസ്ജിക്ക് ഒരു കടമ്പയാകും. ലീഗ് മത്സരത്തില്‍ ഒളിംപിക് ല്യോണിനെതിരെ ഏറ്റ തോല്‍വി പിഎസ്ജിയുടെ പ്രതിരോധത്തിലെ പിഴവുകളെ തുറന്നുകാട്ടിയിരുന്നു.

ഉയര്‍ന്നുവരുന്ന പന്തുകള്‍ തട്ടിയൊഴിവാക്കുന്നതില്‍ മാര്‍ക്വീഞ്ഞോസിനെ പോലുള്ളവരുടെ വലിപ്പക്കുറവ് പിഎസ്ജിക്ക് വിനയാകാം, പ്രത്യേകിച്ച് ഹാരി കെയ്‌നെ പോലൊരു സ്‌ട്രൈക്കര്‍ എതിരെ കളിക്കുമ്പോള്‍. കോര്‍ണറുകളില്‍ ഉപമെകാനോ എന്ന ഫ്രഞ്ചുകാരന്റെ സാന്നിധ്യവും പാരീസിന് തലവേദനകള്‍ സൃഷ്ടിക്കും.

മധ്യനിരയില്‍ പാരീസ് കൂടുതല്‍ ശക്തരാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരേ ഒത്തിണക്കത്തില്‍ കളിക്കുന്ന പിഎസ്ജിയുടെ മധ്യനിരതാരങ്ങള്‍ മൊത്തം കളിയെ നിയന്ത്രിക്കാന്‍ കഴിവുള്ളവരാണ്. ബയേണിന്റെ ജോഷ്വ കിമ്മിച്ച്, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ നേരം പന്ത് കൈവശം വെക്കുന്ന കളിക്കാരാണ് പിഎസ്ജിക്കുള്ളത്. വിറ്റീഞ്ഞയും ജാവോ നെവെസും മധ്യനിര ഭരിക്കാനുള്ള സാധ്യതകളാണ് ആദ്യപാദത്തില്‍ കാണുന്നത്.

യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് ആക്രമണനിരകള്‍ കൂടെയാണ് ഏറ്റുമുട്ടുന്നത്. ഒലീസെ-കെയ്ന്‍-ഡയസ് അണിനിരക്കുന്ന ബയേണിന് കണക്കുകള്‍ പ്രകാരം മുന്‍തൂക്കമുണ്ടെങ്കിലും, മധ്യനിരയെ പിഎസ്ജി പൂട്ടിയിട്ടാല്‍ ആക്രമണനിര നിര്‍വീര്യമാകാനുള്ള സാധ്യതകളുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഫുള്‍ബാക്കുകളുടേയും വിങ്ങര്‍മാരുടേയും ഏറ്റുമുട്ടലിനും പാരീസ് സാക്ഷ്യം വഹിക്കും. ഇടതുവിങ്ങില്‍ ലൂയിസ് ഡയസ് അഷ്‌റഫ് ഹക്കീമിയെ നേരിടുമ്പോള്‍, വലതുവിങ്ങില്‍ മൈക്കല്‍ ഒലീസെ നൂനോ മെന്‍ഡിസിനെ നേരിടും. പാര്‍ക് ഡി പ്രിന്‍സസും അവരുടെ ആരാധകരായ 'അള്‍ട്രാസും' ആദ്യപാദത്തില്‍ പിഎസ്ജിയെ തുണയ്ക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

English Summary: PSG and Bayern Munich are set for a thrilling Champions League semi-final clash, with both teams showcasing strong attacking power and tactical midfield dominance.