Soccer

'ബാലൺ ഡി ഓർ എനിക്ക് അർഹതപ്പെട്ടത്'; പ്രധാന എതിരാളി എംബാപ്പെയെന്ന് ലാമിൻ യമാൽ

ഞാനും എംബാപ്പെയും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണെന്ന് വിശ്വസിക്കുന്നു

Sports Desk

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം താൻ അർഹിക്കുന്നുവെന്ന് ലാമിൻ യമാൽ. ബാഴ്സലോണയ്ക്കും സ്പെയിൻ ദേശീയ ടീമിനുമൊപ്പം നേടിയ മികച്ച വിജയങ്ങൾ ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ അവകാശവാദം. വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് പുരസ്കാര പോരാട്ടത്തിൽ തനിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതെന്നും ഈ പത്തൊൻപതുകാരൻ പറയുന്നു.

ക്ലബ്ബിനും രാജ്യത്തിനുമൊപ്പം മിന്നുന്ന പ്രകടനം കാഴ്ചവെച്ച മറ്റൊരു സീസണിന് ശേഷമാണ് യമാൽ ഫുട്ബോളിലെ ഈ വലിയ പുരസ്കാരത്തിന് അവകാശവാദം ഉന്നയിക്കുന്നത്. എംബാപ്പെ വ്യക്തി​ഗതമായി മികച്ച സീസണിലൂടെ കടന്നുപോയെങ്കിലും പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാത്തത് തനിക്ക് മുൻതൂക്കം നൽകുമെന്നാണ് യമാൽ വിശ്വസിക്കുന്നത്.

കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളായിരുന്നു യമാൽ. എല്ലാ ടൂർണമെന്റുകളിലുമായി 24 ​ഗോളുകളും 18 അസിസ്റ്റുകളുമാണ് താരം നേടിയത്. ബാഴ്സലോണ ലാ ലിഗയും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കിയപ്പോൾ ഈ കാറ്റലൻ ക്ലബ്ബിന്റെ മുന്നേറ്റത്തിൽ യമാൽ നിർണായകമായി. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ക്വാർട്ടർ ഫൈനലിൽ എത്തിയപ്പോഴും ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി യമാൽ തിളങ്ങിയിരുന്നു. ലാ ലിഗയിലെ മികച്ച പ്രകടനത്തിന് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും യമാലിനെ തേടിയെത്തിയിരുന്നു.

ബാഴ്സലോണയ്ക്കൊപ്പമുള്ള കണക്കുകൾ മികച്ചതാണെങ്കിലും സ്പെയിൻ ​ദേശീയ ടീമിനൊപ്പമുള്ള കിരീട നേട്ടമാണ് എംബാപ്പയെക്കാൾ തനിക്ക് ബാലൺ ഡി ഓർ സാധ്യത വർധിപ്പിക്കുന്നതെന്ന് യമാൽ വിശ്വസിക്കുന്നു. ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം നേടിയപ്പോൾ യമാലും ടീമിന്റെ ഭാഗമായിരുന്നു.

ലോകകപ്പിൽ വ്യക്തിഗതമായി വലിയ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു കളിക്കാരന് പുരസ്കാരം നൽകുമ്പോൾ ടീമിന്റെ കൂട്ടായ വിജയങ്ങൾ വലിയ രീതിയിൽ പരിഗണിക്കപ്പെടണമെന്നാണ് യമാലിന്റെ പക്ഷം. ഞാനും എംബാപ്പെയും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണെന്ന് വിശ്വസിക്കുന്നുവെന്നും, എന്നാൽ താൻ നേടിയ കിരീടങ്ങൾ പരിഗണിക്കുമ്പോൾ ഇത്തവണ പുരസ്കാരത്തിന് അർഹൻ താനാണെന്നും യമാൽ മോവിസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, വ്യക്തി​ഗത കണക്കുകളിലെ മികവാണ് എംബാപ്പെയുടെ പുരസ്കാര സാധ്യതകൾക്ക് കരുത്തേകുന്നത്. റയൽ മാഡ്രിഡിനായി കഴിഞ്ഞ സീസണിൽ 42 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഈ ഫ്രഞ്ച് ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി അദ്ദേഹം സ്വയം തെളിയിച്ച സീസണായിരുന്നു ഇത്. ലോകകപ്പിൽ 10 ഗോളുകളും നാല് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പെയായിരുന്നു. എന്നാൽ എംബാപ്പെയുടെ ഫ്രാൻസിനെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് യമാലിന്റെ സ്പെയിൻ ലോകകപ്പിൽ മുത്തമിട്ടത്.

Barcelona and Spain forward Lamine Yamal has backed himself to win this year's Ballon d'Or, citing his crucial role in securing the La Liga title and the World Cup in North America. While acknowledging Real Madrid's Kylian Mbappe as his main rival and fellow "best in the world," Yamal believes his collective trophy haul gives him the edge over the French captain, who enjoyed a prolific individual scoring season but failed to secure major silverware.