World Cup 2026

ഇംഗ്ലണ്ടിന്റെ പാളിയ തന്ത്രം സ്‌കലോണി വേഗം തിരിച്ചറിഞ്ഞു; പത്താം നമ്പറുകാരൻ 19-ാം നമ്പറിലേക്ക്!

രണ്ടാമതൊന്ന് ചിന്തിക്കാതെ റോഡ്രിഗോ ഡി പോളിനെയും ലൗത്താറോ മാർട്ടിനെസിനെയും കളത്തിലേക്ക് ഇറക്കിവിട്ടു.

Sports Desk

ഫുട്‌ബോളിൽ ഗോളടിച്ചാൽ ജയിക്കുമെന്നാണ്, എന്നാൽ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ട് അർജന്റീനയോട് തോൽക്കാൻ കാരണവും അത് തന്നെയാണ്. 55-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ശേഷം കളി ജയിച്ചെന്നു കരുതി പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

ബോൾ പൊസഷൻ

ആദ്യ പകുതിയിൽ ഇംഗ്ലണ്ടാണ് മുന്നിട്ടു നിന്നത്. ആദ്യ ഗോൾ സ്‌കോർ ചെയ്യുന്ന ഘട്ടത്തിലും കളി ഇംഗ്ലണ്ടിന്റെ കൈയിൽ. ബോൾ പൊസഷനിലും ഇഞ്ചോടിഞ്ചെന്ന് പറയാം. ഗോൾ നേടിയതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ എല്ലാ പ്ലാനുകളും പാളി. ഇംഗ്ലണ്ടിന്റെ ഗോളിന് ശേഷം അർജന്റീനയുടെ ആദ്യത്തെ ഗോൾ വരെയുള്ള സമയത്ത് (55-ാം മിനിറ്റ് മുതൽ 87-ാം മിനിറ്റ് വരെ) അർജന്റീനയ്ക്ക് 88 ശതമാനം ബോൾ പൊസഷൻ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിന് വെറും 12 ശതമാനം. കളി പൂർണമായി അർജന്റീനയുടെ കൈപിടിയിൽ.

കെയ്‌നും ബെല്ലിങ്ഹാമും പിൻവലിഞ്ഞു

ഇംഗ്ലണ്ട് പരിശീലകൻ ആദ്യ ഗോളിനു ശേഷം മുന്നേറ്റ താരങ്ങളായ ഹാരി കെയ്ൻ, ബെല്ലിങ്ഹാം എന്നിവരെ അടക്കം പിന്നിലേക്ക് വലിച്ചു. സ്വന്തം പകുതിയിലേക്ക് ഇറങ്ങിയതോടെ ഈ താരങ്ങൾക്കു ആക്രമിച്ചു കളിക്കാൻ സ്‌പേസ് ഇല്ലാതെയായി. ഗോൾ കീപ്പർ പിക്ക്‌ഫോർഡ് ക്ലിയർ ചെയ്ത് നൽകുന്ന ലോങ് ബോളുകൾ എടുക്കാൻ ആളില്ലാത്ത അവസ്ഥ. ആ പന്തും കൊണ്ട് അർജന്റീന അതിവേഗം ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് തിരമാല കണക്കെ ആർത്തിരമ്പിയെത്തി.

തന്ത്രം പാളിയെന്ന് തിരിച്ചറിഞ്ഞ സ്‌കലോണി

ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ പാളിയെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ മൂർച്ഛ കൂട്ടിയാൽ ഗോൾ വീഴുമെന്ന് മനസിലാക്കി. രണ്ടാമതൊന്ന് ചിന്തിക്കാതെ റോഡ്രിഗോ ഡി പോളിനെയും ലൗത്താറോ മാർട്ടിനെസിനെയും കളത്തിലേക്ക് ഇറക്കിവിട്ടു.

വിങ് മാറി, കളി മാറ്റി മെസി

ഇംഗ്ലണ്ടിന്റെ പ്രതിരോധം ബോക്‌സിലേക്ക് അനായാസം പന്ത് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മനസിലാക്കിയ ലയണൽ മെസി വലത് വിങ്ങിലേക്ക് മാറി. പുറത്തുനിന്ന് ബോക്‌സുകളിലേക്ക് നൽകുന്ന ക്രോസുകളുടെ സ്വഭാവം മാറ്റി. സ്‌കോറർ എന്നതിനപ്പുറം പൂർവ കാലത്തെ 19-ാം നമ്പറിലെ പ്രകടനം ഓർമപ്പെടുത്തും വിധം പ്ലേ മേക്കറുടെ റോളിലേക്ക് മെസി മാറുന്ന കാഴ്ച. പോസ്റ്റിലേക്ക് തന്നെ കടത്തിവിടില്ലെന്ന് മനസിലാക്കിയ മെസി മറ്റുള്ളവർക്കു പന്ത് എത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു.

റൈറ്റ് വിങ്ങിലൂടെ ക്രോസുകൾ നൽകുകയായിരുന്നു പ്ലാൻ. അത് മെസി ഗംഭീരമായി നടപ്പിലാക്കി. കോർണറുകൾ നേരിട്ട് ബോക്‌സിലേക്ക് അടിക്കുകയാണ് മെസി അതുവരെ ചെയ്തിരുന്നത്. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന്റെ സ്വഭാവം മനസിലാക്കിയ മെസി ഷോർട്ട് പാസുകളിലൂടെ ബോക്‌സിനു പുറത്ത് വിങ്ങിൽ എത്തിച്ച് അവിടെ നിന്ന് കർവ് ക്രോസുകൾ നൽകുന്നത് പതിവാക്കി. അങ്ങനെയാണ് മാർട്ടിനെസിന്റെ ഹെഡറിലൂടെ രണ്ടാം ഗോൾ പിറന്നത്.

England lost their World Cup semi-final to Argentina by becoming overly defensive after scoring in the 55th minute. By retreating, they surrendered 88% possession. Capitalizing on this blunder, Argentine coach Lionel Scaloni brought on fresh attackers, while Lionel Messi shifted to a playmaking role on the wing to successfully dismantle England’s defense.