World Cup 2026

'മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യം'; അമാനുഷികൻ മെസി

38-ാം മിനിറ്റിൽ മെസി അമാനുഷികനാകുന്നു. ലെഫ്റ്റ് വിങ്ങിൽനിന്ന് മെഡീന മെസിയെ ലക്ഷ്യമിട്ട് സെന്ററിലേക്ക് പന്ത് പാസ് ചെയ്യുന്നു, ആരും കാണാത്ത പഴുതിലൂടെ അളന്നുമുറിച്ചൊരു ഗോൾ !

Sports Desk

അതിരുകളില്ലാത്ത ആകാശം പോലെയാണ് ലയണൽ മെസിക്കു കാൽപ്പന്ത്. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമെന്ന ബൈബിൾ വചനം കണക്കെ ഇടയ്ക്കിടെ മനുഷ്യനായും മറ്റു ചിലപ്പോൾ അമാനുഷികനായും അയാൾ രൂപപ്പെട്ടേക്കാം.

ഓസ്ട്രിയയ്‌ക്കെതിരായ കളിയിൽ മെസിയിലെ മനുഷ്യനെയും ദൈവത്തെയും ഫുട്‌ബോൾ ആരാധകർ ആസ്വദിച്ചു. മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ സ്വർണത്തളികയിലെന്ന വണ്ണം അർജന്റീനയ്ക്കു ലഭിച്ച പെനാൽറ്റി. അലസമായ മെസിയുടെ കിക്ക് ലക്ഷ്യം കാണുന്നില്ല. ലോകകപ്പിൽ മാത്രം ഇത് മൂന്നാം തവണയാണ് മെസിയുടെ പെനാൽറ്റി ലക്ഷ്യംകാണാതെ പോകുന്നത്.

ഏത് കളിക്കാരനും സാധ്യമായ പെനാൽറ്റി മെസിക്കു നഷ്ടമാകുന്നുണ്ട്, സംശയമൊന്നുമില്ല അയാൾ മനുഷ്യനാണ്. നിർണായക സമയത്ത് ഇതിനു മുൻപും കാലിടറിയിട്ടുണ്ട്. അനായാസമെന്ന് തോന്നിയ പലയിടങ്ങളിലും അയാൾ വീണുപോയിട്ടുണ്ട്. പെനാൽറ്റി നഷ്ടപ്പെടുത്തിയ മെസി തീർച്ചയായും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയനാകണം. വിരോധികളും വിമർശകരും ആ പണി നന്നായി ഏറ്റെടുത്തു.

എന്നാൽ അതിന്റെ ആയുസ് 29 മിനിറ്റ് മാത്രം ! കൃത്യമായി പറഞ്ഞാൽ മത്സരത്തിന്റെ 38-ാം മിനിറ്റിൽ മെസി അമാനുഷികനാകുന്നു. ലെഫ്റ്റ് വിങ്ങിൽനിന്ന് മെഡീന മെസിയെ ലക്ഷ്യമിട്ട് സെന്ററിലേക്ക് പന്ത് പാസ് ചെയ്യുന്നു, ആരും കാണാത്ത പഴുതിലൂടെ അളന്നുമുറിച്ചൊരു ഗോൾ! പെനാൽറ്റി നഷ്ടത്തിന്റെ സകല പാപഭാരവും ഇറക്കിവെച്ച് കൈകൾ രണ്ടും വാനിലേക്ക് ഉയർത്തി താൻ മനുഷ്യനും അമാനുഷികനുമാണെന്ന അടയാളപ്പെടുത്തൽ.

ലോകകപ്പ് ചരിത്രത്തിലെ മെസിയുടെ 17-ാം ഗോളായിരുന്നു അത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡിൽ 'ലയണൽ മെസി' എന്ന് എഴുതിച്ചേർക്കപ്പെട്ടു. മറികടന്നത് ജർമനിയുടെ മുൻ താരം മിറോസ്ലാവ് ക്ലോസയുടെ 16 ലോകകപ്പ് ഗോളുകളെന്ന റെക്കോർഡ്!

ഫൈനൽ വിസിലിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടി മെസി സ്‌കോർ ചെയ്യുന്നുണ്ട്. അവിടെയും ഓസ്ട്രിയയുടെ പ്രതിരോധനിരയും ഗോൾകീപ്പറും മുഖത്തോടു മുഖം നോക്കി ആശ്ചര്യപ്പെടുന്നുണ്ട്. 'ഇയാൾ മനുഷ്യനോ ദൈവമോ' എന്ന അർത്ഥശങ്കയിൽ നിൽക്കുമ്പോൾ ഫൈനൽ വിസിൽ...! ലോകകപ്പിൽ അർജന്റീന നേടിയ അഞ്ച് ഗോളുകളും മെസിയുടെ വക..! ഇനി ആ ഗോൾഡൻ ബൂട്ട് മാത്രമായി എന്തിനു ബാക്കിവയ്ക്കണമെന്ന് അമാനുഷികനായ മെസി ചിന്തിക്കുന്നുണ്ടാകും..!

Lionel Messi experienced both disappointment and brilliance in Argentina’s match against Austria. After missing an early penalty—his third missed penalty in World Cup history—he responded in spectacular fashion by scoring two goals. His first goal helped erase the disappointment of the miss, while his second sealed a memorable performance. The brace took Messi to 17 World Cup goals, surpassing Miroslav Klose’s record of 16 and making him the tournament’s all-time leading scorer. The article portrays Messi as a player who combines human vulnerability with seemingly superhuman greatness.