Technology

ആപ്പിളിനും 'പണി' കിട്ടി! ടെക് ലോകത്തെ നടുക്കി 'റാംമാഗെഡന്‍'; ചിപ്പ് വിപണിയിലെ പ്രതിസന്ധി ഉപഭോക്താക്കളെയും വലയ്ക്കും

മെമ്മറി, സ്‌റ്റോറേജ് ചിപ്പുകളുടെ വില വിപണിയില്‍ കുത്തനെ ഉയര്‍ന്നതോടെ തങ്ങളുടെ പ്രമുഖ ഉത്പന്നങ്ങളായ മാക്ബുക്കുകളുടെയും ഐപാഡുകളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി.

Madism Desk

ലോകത്തിലെ ഏറ്റവും ശക്തമായ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റുള്ള കമ്പനിയെന്ന ആപ്പിളിന്റെ പെരുമയ്ക്ക് ഒടുവില്‍ ആഗോള വിപണിയിലെ പ്രതിസന്ധി കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നു. മെമ്മറി, സ്‌റ്റോറേജ് ചിപ്പുകളുടെ വില വിപണിയില്‍ കുത്തനെ ഉയര്‍ന്നതോടെ തങ്ങളുടെ പ്രമുഖ ഉത്പന്നങ്ങളായ മാക്ബുക്കുകളുടെയും ഐപാഡുകളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും അതിനായി ആഗോളതലത്തില്‍ വന്‍തോതില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കപ്പെടുന്നതുമാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നില്‍. ആപ്പിളിന്റെ പ്രധാന വരുമാന സ്രോതസ്സായ ഐഫോണുകളെ ഈ വിലവര്‍ദ്ധനവ് നിലവില്‍ ബാധിച്ചിട്ടില്ല എന്നത് മാത്രമാണ് ഉപഭോക്താക്കള്‍ക്കുള്ള ഏക ആശ്വാസം.

ഈ വിലക്കയറ്റത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് വിന്‍ഡോസ്, ക്രോംബുക്ക് ലാപ്‌ടോപ്പുകളോട് മത്സരിക്കാന്‍ ആപ്പിള്‍ മാര്‍ച്ചില്‍ മാത്രം വിപണിയിലിറക്കിയ 'മാക്ബുക്ക് നിയോ' എന്ന എന്‍ട്രി ലെവല്‍ ലാപ്‌ടോപ്പിനാണ്. വിപണിയിലെത്തി ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ഈ മോഡലിന്റെ പ്രാരംഭ വിലയില്‍ നൂറു ഡോളറിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 599 ഡോളറില്‍ നിന്ന് മാക്ബുക്ക് നിയോയുടെ വില 699 ഡോളറായി ഉയര്‍ന്നു. ഇതേ രീതിയില്‍ ജനപ്രിയ മോഡലുകളായ മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ, ഐപാഡ് എയര്‍ എന്നിവയുടെ വിവിധ വകഭേദങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ദ്ധിച്ചിട്ടുണ്ട്. ഘടകഭാഗങ്ങളുടെ വില ഇത്രയും വേഗത്തില്‍ ഇത്രയധികം വര്‍ദ്ധിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും, ഇത്രയും കാലം ഉപഭോക്താക്കളെ ബാധിക്കാതെ പിടിച്ചുനിന്നെങ്കിലും ഇനി വില കൂട്ടാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുമാണ് ആപ്പിള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

ഭീതിയിലാഴ്ത്തുന്ന 'റാംമാഗെഡന്‍'

ടെക് ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന 'റാംമാഗെഡന്‍' എന്ന പ്രതിസന്ധിയാണ് ഈ വിലക്കയറ്റത്തിന് ആധാരമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗോള ചിപ്പ് വിപണി നേരിടുന്ന അതിരൂക്ഷമായ മെമ്മറി ക്ഷാമത്തെയാണ് വിദഗ്ധര്‍ 'റാംമാഗെഡന്‍' എന്ന് വിശേഷിപ്പിക്കുന്നത്. എന്‍വിഡിയ പോലുള്ള വമ്പന്‍ അക ചിപ്പ് നിര്‍മ്മാതാക്കള്‍ ലോകത്തെ പ്രമുഖ മെമ്മറി സപ്ലയര്‍മാരായ മൈക്രോണ്‍ അടക്കമുള്ള കമ്പനികളുമായി വന്‍തോതിലുള്ള ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വലിയ ലാഭം മുന്‍നിര്‍ത്തി മെമ്മറി നിര്‍മ്മാതാക്കള്‍ എഐ ഡാറ്റാ സെന്ററുകള്‍ക്കായുള്ള ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, ആപ്പിള്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ക്ക് ചിപ്പുകള്‍ കിട്ടാക്കനിയാവുകയോ കടുത്ത വില നല്‍കേണ്ടി വരികയോ ചെയ്യുന്നു. മുന്‍നിര മെമ്മറി നിര്‍മ്മാതാക്കളായ മൈക്രോണ്‍ ഇതിനകം തന്നെ 22 ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല ബിസിനസ്സ് ഉറപ്പിച്ചു കഴിഞ്ഞു.

വ്യവസായ നിരീക്ഷകരായ ട്രെന്‍ഡ്‌ഫോഴ്‌സിന്റെ കണക്കനുസരിച്ച്, സ്മാര്‍ട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന പ്രമുഖ ഘടകമായ ഡ്രാം വില 2026ന്റെ ആദ്യ പാദത്തില്‍ മാത്രം 98% ആണ് വര്‍ദ്ധിച്ചത്. ഈ നടപ്പ് പാദത്തില്‍ ഇത് വീണ്ടും 58% മുതല്‍ 63% വരെ ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. ഈ വര്‍ഷം മെമ്മറി ചെലവുകള്‍ കമ്പനിയെ ബാധിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കും ഏപ്രിലില്‍ തന്നെ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരിച്ചടിയാവുന്നത് എങ്ങനെ?

ഈ വിലവര്‍ദ്ധനവ് വിപണിയില്‍ ആപ്പിളിന് കടുത്ത മത്സര വെല്ലുവിളിയാകും ഉയര്‍ത്തുക. വിപണി പിടിക്കാന്‍ വന്ന മാക്ബുക്ക് നിയോയ്ക്ക് വില കൂടിയതോടെ, അതേ വിലയിലുള്ള ഡെല്ലിന്റെ എക്‌സ്.പി.എസ് 13 മോഡലിനോടും ലെനോവോ, അസൂസ് എന്നിവരുടെ ക്രോംബുക്കുകളോടും ഉണ്ടായിരുന്ന വിലയിലെ മേല്‍ക്കൈ ആപ്പിളിന് നഷ്ടമായി. മെമ്മറി വിലയിലുണ്ടാകുന്ന ഈ അനിയന്ത്രിതമായ കുതിച്ചുചാട്ടം സ്മാര്‍ട്ട്‌ഫോണ്‍, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണികളെ മൊത്തത്തില്‍ വലിയ മന്ദഗതിയിലേക്ക് തള്ളിവിടുമെന്നാണ് റിസര്‍ച്ച് സ്ഥാപനമായ ഐ.ഡി.സി പ്രവചിക്കുന്നത്. ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പതിനാല് ശതമാനത്തോളവും പിസി വിപണിയില്‍ പതിനൊന്ന് ശതമാനത്തിലധികവും ഇടിവ് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തില്‍, വില കൂട്ടാനുള്ള ആപ്പിളിന്റെ തീരുമാനം വരും മാസങ്ങളില്‍ അവരുടെ കച്ചവടത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.

Rising global prices of memory and storage chips have dealt a rare blow to Apple's renowned supply chain efficiency, forcing the company to increase the prices of its MacBooks and iPads in several markets. The surge in component costs is being driven by the rapid expansion of artificial intelligence (AI), which has significantly increased demand for high-performance memory and storage chips used in data centres worldwide. While Apple has so far shielded its flagship iPhone lineup from the price hike, the increased cost of MacBooks and iPads reflects the growing pressure that AI-driven demand is placing on the global semiconductor supply chain.