Analysis

മലബാര്‍ ട്രെന്‍ഡ് മാറില്ല; പരമ്പരാഗത മണ്ഡലങ്ങള്‍ ഇരുമുന്നണികളും ഉറപ്പിക്കും, സ്വിങ് സീറ്റുകളില്‍ ഇഞ്ചോടിഞ്ച്

കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ കോട്ടകള്‍ തകരില്ല

Madism Desk

മലബാറില്‍ ചെറിയ അട്ടിമറി സാധ്യതകളൊഴിച്ചു നിര്‍ത്തിയാല്‍ പരമ്പരാഗത മണ്ഡലങ്ങളൊന്നും ഇരു മുന്നണികളെയും കൈവിടില്ലെന്നാണ് പ്രീപോള്‍ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ശക്തമായ ഇടതുമുന്നണി സര്‍വ്വാധിപത്യം പുലര്‍ത്തുമെന്നാണ് വിലയിരുത്തല്‍. വയനാട്, മലപ്പുറം ജില്ലകളില്‍ സ്വീപ്പിങ് വിക്ടറി യുഡിഎഫും പ്രതീക്ഷിക്കുന്നുണ്ട്.

വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങള്‍

കാസര്‍ഗോഡ്: 5 മണ്ഡലങ്ങള്‍

കണ്ണൂര്‍: 11 മണ്ഡലങ്ങള്‍

വയനാട്: 3 മണ്ഡലങ്ങള്‍

കോഴിക്കോട്: 13 മണ്ഡലങ്ങള്‍

മലപ്പുറം: 16 മണ്ഡലങ്ങള്‍

വടക്കന്‍ കേരളത്തിലെ പ്രധാന ജില്ലകളില്‍ നിന്ന് 28-34 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ കനത്ത ആഘാതം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ 2011ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോട്ടകളിലെ കേഡര്‍ വോട്ടുകള്‍ കാക്കാനായാൽ മാത്രം സിപിഐഎമ്മിന് വലിയ നേട്ടമുണ്ടാക്കാനാവും. 18-25 സീറ്റുകള്‍ വരെയാണ് മലബാറില്‍ നിന്ന് പ്രീപോള്‍ സര്‍വ്വേകള്‍ ഇടതിന് പ്രവചിക്കുന്നതെങ്കിലും കേഡര്‍ വോട്ടുകള്‍ ഉറപ്പിച്ചാല്‍ ഈ ട്രെന്‍ഡില്‍ മാറ്റമുണ്ടാകും. മലബാറില്‍നിന്ന് ബിജെപിക്ക് ഏക പ്രതീക്ഷയുള്ള സീറ്റ് മഞ്ചേശ്വരം മാത്രമാണ്. എന്നാല്‍ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം കെ സുരേന്ദ്രന്റെ പ്രതിച്ഛായക്കേറ്റ മങ്ങല്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഫലനം സൃഷ്ടിച്ചാൽ മഞ്ചേശ്വരത്ത് അദ്ഭുതങ്ങളൊന്നും ഉണ്ടാകാനിടയില്ല.

വടക്കന്‍ കേരളത്തിലെ സ്വിങ്/ഹോട്ട് സീറ്റുകള്‍

മഞ്ചേശ്വരം (കാസര്‍ഗോഡ്)

പെരാവൂര്‍ (കണ്ണൂര്‍)

വടകര, കുറ്റ്യാടി, നാദാപുരം (കോഴിക്കോട്)

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി (വയനാട്)

കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ എസ്ഡിപിഐ വോട്ടുകളും നിര്‍ണായകമാണ്. മലപ്പുറം ജില്ലയ്ക്ക് പുറത്ത് സമസ്തയുടെ നിലപാടും എസ്‌കെഎസ്എസ്എഫ് പോലുള്ള മുസ്ലിം യുവജന സംഘടനകളും ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും നേരിയ മാറ്റങ്ങളുണ്ടാക്കും. മുസ്ലിം ലീഗ് കോട്ടകളില്‍ വലിയ മാറ്റങ്ങളൊന്നും ഇത്തവണയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. മാറ്റങ്ങളുണ്ടായാലും അത് വോട്ട് ഷെയറില്‍ മാത്രം ഒതുങ്ങുമെന്നും പ്രീ-പോള്‍ സര്‍വ്വേകള്‍ പ്രവചിക്കുന്നു.

കോഴിക്കോട് ജില്ലയിലെ നാദാപുരം സീറ്റില്‍ കോണ്‍ഗ്രസിന്റെ യുവസാന്നിധ്യം കെഎം അഭിജിത്തിന് വലിയൊരു ശതമാനം വോട്ടും മുസ്ലിം ലീഗ് പക്ഷത്തുനിന്നാണ്. നാദാപുരത്ത് ലീഗ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അഭിജിത്തിനായിരിക്കും അത് ഗുണകരമാവുക. കുറ്റ്യാടിയിലെ പരമ്പരാഗത മണ്ഡലത്തിലും ശക്തമായ പോരാട്ടം ലീഗ് ആവര്‍ത്തിക്കും. കുറ്റ്യാടിയിലെ സ്വിങ് സീറ്റ് പ്രവചിക്കാന്‍ സാധിക്കാത്തതാണ്. വടകരയില്‍ കെകെ രമയോടൊപ്പം ലീഗ് നടത്തുന്ന പ്രവര്‍ത്തനങ്ങളും ഫലം കണ്ടേക്കും. പേരാവൂരില്‍ ശക്തമായ മത്സരമുണ്ടാവുമെങ്കിലും കെകെ ശൈലജ പാര്‍ട്ടി ദൗത്യം നിര്‍വ്വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍, നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ഇത്തവണയും ശൈലജ നിയമസഭയിലെത്തുമെന്നാണ് ഇടത് വിലയിരുത്തല്‍.

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനെതിരെ അതിശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലീയയ്ക്ക് സാധിച്ചിട്ടുണ്ട്. വനിതാ ലീഗിനെ മാറ്റിനിര്‍ത്തി വിമത ശബ്ദമുയര്‍ത്തിയ ഹരിതയെ നേതൃനിരയിലെത്തിച്ച് കുഞ്ഞാലിക്കുട്ടി നടത്തുന്ന പരീക്ഷണഫലം കൂടിയാവും പേരാമ്പ്രയില്‍ തെളിയുക. വോട്ട് ഷെയര്‍ വര്‍ധിപ്പിക്കാനായാല്‍ പോലും ഫാത്തിമ ഉയര്‍ത്തിയ വെല്ലുവിളി പാര്‍ട്ടിയില്‍ പ്രകീര്‍ത്തിക്കപ്പെടുമെന്ന് തീര്‍ച്ച. കോഴിക്കോട് സൗത്ത്. ബേപ്പൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ മാറ്റങ്ങളുണ്ടാവാൻ സാധ്യതയില്ല. പ്രീ പോള്‍ സര്‍വ്വേകളും ഇതുതന്നെയാണ് പ്രവചിക്കുന്നത്.

വടക്കന്‍ കേരളം മൊത്തം (48-55 സീറ്റുകള്‍):

UDF: 28-30 സീറ്റുകള്‍ (മുസ്ലിം ലീഗ് ഫാക്ടറില്‍ പ്രതീക്ഷ)

LDF: 25-29 സീറ്റുകള്‍ (ശക്തമായ കേഡര്‍ വോട്ടുകളില്‍ പ്രതീക്ഷ)

NDA: 01 (മഞ്ചേശ്വരത്ത് മാത്രം പ്രതീക്ഷ)

short English summary: Pre-poll surveys suggest that traditional strongholds in Malabar are likely to remain with their respective fronts, with the Left holding a slight edge overall. While the UDF is expected to perform strongly in Malappuram and Wayanad, the LDF may retain dominance in Kannur, Kasaragod, and Kozhikode, with only a few swing seats likely to influence the final outcome.