തമിഴ്‌നാട് ഏപ്രില്‍ 23-ാം തിയതി തിരഞ്ഞെടുപ്പ് ബൂത്തിലേക്കെത്തുകയാണ്. ഇത്തവണ സൂപ്പര്‍താരം വിജയിയുടെ ടിവികെ കളത്തിലിറങ്ങുന്നതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് തമിഴ് രാഷ്ട്രീയം പ്രതീക്ഷിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യം ഇത്തവണ എംകെ സ്റ്റാലിന് വലിയ വെല്ലുവിളി സൃഷ്ടിക്കില്ലെങ്കിലും വിജയ് എത്തുന്നതോടെയുണ്ടാകുന്ന വോട്ട് ചോര്‍ച്ചയില്‍ ഭരണകക്ഷിക്ക് വലിയ ആശങ്കയുണ്ട്. വിജയ് ഫാക്ടര്‍ തന്നെയാണ് മിക്ക മണ്ഡലങ്ങളെയും ആശങ്ക. അതുകൊണ്ട് തന്നെ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് ആരെത്തുമെന്നതും പ്രവചന സാധ്യമല്ലാതായിരിക്കുകയാണ്.
234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്, കേവല ഭൂരിപക്ഷത്തിന് ആവശ്യം 118 സീറ്റുകള്‍. എഐഎഡിഎംകെയുടെ 10 വര്‍ഷത്തെ ഭരണത്തിനെതിരെ ഉയര്‍ന്ന ആന്റി ഇംകബന്‍സിയാണ് 2021ല്‍ തവണ എംകെ സ്റ്റാലിന് മുഖ്യമന്ത്രി കസേര സമ്മാനിക്കുന്നത്. 159 സീറ്റുകളാണ് അന്ന് ഘടകക്ഷികള്‍ക്കൊപ്പം ഡിഎംകെ സ്വന്തമാക്കിയത്. ഒറ്റയ്ക്ക് മത്സരിച്ച 133 സീറ്റിലും ഡിഎംകെ വിജയിച്ചുകയറി. തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണവിരുദ്ധ തരംഗം പക്ഷേ ഇത്തവണ ആവര്‍ത്തിക്കപ്പെടില്ലെന്നതാണ് വിലയിരുത്തല്‍. സ്റ്റാലിന്‍ മുന്നോട്ടുവെച്ചിരിക്കുന്ന വികസന മാതൃകകളും ബിജെപി വിരുദ്ധ ദ്രാവിഡ പോരാട്ടവും സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാല്‍ കറുത്ത കുതിരയാവാന്‍ തയ്യാറെടുക്കുന്ന വിജയ്ക്ക് ലഭിക്കുന്ന ആരാധന പിന്തുണയെ പൂര്‍ണമായും തള്ളിക്കളയാനും സാധിക്കില്ല.
ഡിഎംകെ- 133
കോണ്‍ഗ്രസ്-18
വിസികെ-4
സിപിഐ-2
സിപിഐഎം-2
എന്‍ഡിഎ-എഐഎഡിഎംകെ സഖ്യം (ആകെ 75 സീറ്റുകള്‍)
എഐഎഡിഎംകെ-66
ബിജെപി-4
പിഎംകെ-5
കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങിയ സംഘടനകളുടെ ശക്തമായ സ്വാധീനങ്ങള്‍ കൂടിയാണ് 2021ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി അപ്രതീക്ഷിത മുന്നേറ്റത്തില്‍ നിര്‍ണായക സ്വാധീനമായത്. ബിജെപി വിരുദ്ധ ചേരിയെ ഒപ്പം നിര്‍ത്തുമെന്ന സ്റ്റാലിന്റെ പ്രഖ്യാപനവും ഗുണം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോട് പരസ്യമായി പിന്തുണച്ചിട്ടുള്ള സ്റ്റാലിന്‍ നിലപാട് ഇത്തവണ കോണ്‍ഗ്രസ് മയപ്പെടുത്തുമോയെന്നതും കാത്തിരുന്നു കാണേണ്ടതാണ്.
സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയാണ് ഡിഎംകെ സഖ്യം ശക്തി കാണിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ സമഗ്രമായ മാറ്റങ്ങളും ഈ തോല്‍വി കൊണ്ടുവന്നിരുന്നു. 36 മുതല്‍ 39 ശതമാനം വോട്ടുവിഹിതം സ്വന്തമാക്കിയ ഈ മുന്നേറ്റത്തെ അട്ടിമറിക്കാന്‍ പാര്‍ട്ടിയിലെയും ഘടകക്ഷിയിലെയും ഉള്‍പ്പോര് അവസാനിപ്പിക്കാന്‍ എഐഎഡിഎംകെയ്ക്ക് സാധിക്കണം. ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പോര് ഒ. പനീര്‍സെല്‍വമെന്ന അനിഷേധ്യ നേതാവിന്റെ പുറത്താക്കലിലാണ് അവസാനിച്ചത്. മൂന്ന് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേര അലങ്കരിച്ചിട്ടുള്ള പനീര്‍സെല്‍വം ജയലളിതയുടെ വിശ്വസ്തനായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
എടപ്പാടി പളനിസ്വാമിയെന്ന നേതാവിനെ മാത്രം മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് തന്ത്രം എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിലും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമുണ്ട്. 30 മുതല്‍ 33 ശതമാനം വോട്ട് ബാങ്കാണ് എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് സംസ്ഥാനത്തുള്ളത്. ഇപ്പോഴത്തെ ട്രെന്‍ഡ് തിരഞ്ഞെടുപ്പ് ദിനം വരെ നീണ്ടാല്‍ വോട്ടുബാങ്കുകളിലും വന്‍ ചോര്‍ച്ച എന്‍ഡിഎ നേരിടേണ്ടിവരും. മഹാരാഷ്ട്രയിലും അടുത്തകാലത്ത് ബിഹാറിലും ആവര്‍ത്തിച്ച തന്ത്രം ബിജെപി തമിഴകത്തും പരീക്ഷിക്കുമെന്ന ഭയവും ഇതിനൊപ്പം പളനിസ്വാമിക്ക് മുന്നിലുണ്ട്. മുന്നണി നേട്ടമുണ്ടാക്കിയാലും ബിജെപിയുടെ അനിയന്ത്രിതമായി വളര്‍ന്നാല്‍ എഐഡിഎംകെയെ തളര്‍ത്തുമെന്ന് തീര്‍ച്ചയാണ്. ജയലളിതയെപ്പോലെ ശക്തമായ ഒരു നേതാവിന്റെ സ്ഥാനം അനാഥമായി കിടക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ തടയാനും പളനിസ്വാമിക്ക് സാധിച്ചെന്നുവരില്ല.
തമിഴകത്തെ പരമ്പരാഗത സിനിമാ-രാഷ്ട്രീയ ട്രെന്‍ഡ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നത്. കുടുംബവുമായി ബന്ധപ്പെട്ടും കരൂര്‍ ദുരന്തവുമായും ബന്ധപ്പെട്ട പ്രതിസന്ധികള്‍ സാരമായി ടിവികെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ടെങ്കിലും വിജയ് പ്രതീക്ഷയിലാണ്. ഭരണകക്ഷിയായ ഡിഎംകെയുടെ നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ടിവികെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയോട് സഖ്യം പ്രഖ്യാപിക്കുമെന്ന് അവസാനഘട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
എംജിആറും ജയലളിതയും തുടങ്ങി വിജയകാന്ത്, ഖുശ്ബു, കമല്‍ഹാസനും പയറ്റിയ കളരി വിജയ്ക്ക് രക്ഷയാകുമോയെന്നത് പ്രവചിക്കുക അസാധ്യമാണ്. തമിഴ്‌നാട്ടിലെ പരമ്പരാഗത ഡ്രാവിഡ വോട്ടുബാങ്കുകള്‍ സ്വന്തം പാളയത്തിലെത്തിക്കുകയാണ് ടിവികെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. തൊഴില്‍, വിദ്യാഭ്യാസം, വിലക്കയറ്റം, സാമൂഹ്യനീതി എന്നിവ മുന്‍നിര്‍ത്തി വിജയ് നടത്തിയിട്ടുള്ള വാഗ്ദാനങ്ങളാണ് വോട്ടായി മാറുമെന്ന പ്രതീക്ഷയും പാർട്ടിക്കുള്ളിലുണ്ട്.
English Summary: With actor Vijay entering Tamil Nadu politics through TVK, the 2026 election sees a new twist. The key question is whether his votes will hurt DMK or benefit the BJP-AIADMK alliance, making the outcome less predictable.