മലമുകളിലെ സ്കൂളിൽ
മഴ പെയ്തു തുടങ്ങിയിരുന്നു.
മഴയോടൊപ്പം മത്സരിച്ച്
ചിതറിയോടുന്ന കുട്ടികൾ .
ചോർന്നു തുടങ്ങിയ മഴയിൽ
സ്കൂൾ തനിച്ചായി.
പകൽ കേട്ടു പഠിച്ച പാഠങ്ങളോരൊന്നും
രാവിൽ നക്ഷത്രങ്ങളോടൊപ്പം
ഉരുവിട്ട് സ്കൂൾ .
മിന്നൽ ചൂരലിൽ പുളഞ്ഞ്
പിന്നെയും പിന്നെയുമുരുവിട്ട്
ആകാശത്തോളം വളർന്ന് സ്കൂൾ.
പിറ്റേന്ന് മേൽക്കൂരയില്ലാത്ത സ്കൂളിൽ
മഴയ്ക്കും കാറ്റിനും വെയിലിനുമൊപ്പം
ഒരേ ക്ലാസിൽ ഒരുമിച്ച് പഠിച്ച്
ആകാശത്തോളം വളർന്ന് കുട്ടികളും .