കടുത്ത സാമ്പത്തിക പ്രതിസന്ധിയും യുഎസിന്റെ ഉപരോധങ്ങളും നേരിടുന്നതിനിടെ ക്യൂബയിൽ വിപ്ലവകരമായ സാമ്പത്തിക പരിഷ്കരണ പ്രഖ്യാപനം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ പരമാവധി കുറച്ച്, സ്വകാര്യ മേഖലയ്ക്ക് സ്വാതന്ത്ര്യം നൽകുന്ന 176 ഇന സാമ്പത്തിക പരിഷ്കരണ പാക്കേജ് പ്രധാനമന്ത്രി മാനുവൽ മറേറോ പാർലമെന്റിൽ അവതരിപ്പിച്ചു. 1959-ലെ ഫിദൽ കാസ്ട്രോയുടെ വിപ്ലവത്തിന് ശേഷം ക്യൂബൻ ചരിത്രത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നയവ്യതിയാനമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മുൻ ഭരണാധികാരി റൗൾ കാസ്ട്രോയുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ അടിയന്തര പരിഷ്കരണ ബിൽ പാർലമെന്റിൽ എത്തിയത്. തകർച്ചയുടെ വക്കിലെത്തിയ രാജ്യത്തെ രക്ഷിക്കാൻ 'അടിയന്തര മാറ്റങ്ങൾ' അത്യാവശ്യമാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡിയാസ് കാനൽ വ്യക്തമാക്കി.
ചരിത്രത്തിലാദ്യമായി ക്യൂബയിൽ സ്വകാര്യ ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകാനും സ്വകാര്യ റിയൽ എസ്റ്റേറ്റ് നിർമ്മാണ പ്രോജക്ടുകൾക്ക് അനുമതി നൽകാനും പുതിയ പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, നൂറിലധികം തൊഴിലാളികളുള്ള സ്വകാര്യ കമ്പനികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം ക്യൂബൻ പൗരന്മാർക്ക് ഒരേസമയം ഒന്നിലധികം ബിസിനസുകൾ സ്വന്തമാക്കാനുള്ള അനുവാദവും ഇനിമുതൽ ഉണ്ടാകും. പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇക്വിറ്റി ഓഹരികളുള്ള വാണിജ്യ കമ്പനികളാക്കി മാറ്റുമെന്നും, ഇതിൽ ആഭ്യന്തര-വിദേശ നിക്ഷേപകർക്ക് പങ്കാളിത്തം ഉറപ്പാക്കുമെന്നും മറേറോ വ്യക്തമാക്കി. ടൂറിസം, കൃഷി, കറൻസി വിപണി എന്നിവയും ആഭ്യന്തര-വിദേശ സ്വകാര്യ നിക്ഷേപകർക്കായി പൂർണ്ണമായും തുറന്നു നൽകുമെന്ന് പ്രധാനമന്ത്രി മാനുവൽ മറേറോ തന്റെ രണ്ടു മണിക്കൂർ നീണ്ട പ്രസംഗത്തിൽ വ്യക്തമാക്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധമാണ് ക്യൂബയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതോടെ രാജ്യത്ത് 30 മണിക്കൂർ വരെ നീളുന്ന പവർകട്ടുകളാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമെ ആഹാരം, കുടിവെള്ളം, മരുന്നുകൾ എന്നിവയ്ക്കും കടുത്ത ക്ഷാമമുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പുറത്തുനിന്നുള്ള ഉപരോധങ്ങൾ മാത്രമല്ലെന്ന് പ്രസിഡന്റ് ഡിയാസ് കാനൽ സമ്മതിച്ചു. രാജ്യത്തെ അമിതമായ ചുവപ്പുനാടയും ഉദ്യോഗസ്ഥ മേധാവിത്വവും ഉൽപ്പാദന മേഖലയെ തളർത്തുന്ന തീരുമാനങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം തുറന്നുപറഞ്ഞു. വിയറ്റ്നാം, ചൈന തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ നടപ്പിലാക്കിയതുപോലെ, പാർട്ടി ഭരണം നിലനിർത്തിക്കൊണ്ടുതന്നെ വിപണി സ്വതന്ത്രമാക്കുന്ന സാമ്പത്തിക മാതൃകയാണ് ക്യൂബയും ലക്ഷ്യമിടുന്നത്.
English Summary: Cuba has unveiled its biggest economic reform package since the 1959 revolution, introducing 176 measures aimed at expanding private sector freedom and attracting investment. Faced with a severe economic crisis and ongoing U.S. sanctions, the government hopes these market-oriented reforms will revive growth while maintaining Communist Party rule.