ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന ടാഗ്‌ലൈനാണ് ബിജെപി ഭരണകൂടം ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിച്ചുപറയുന്നത്. എന്നാല്‍, ഈ ഔദ്യോഗിക കാഴ്ചപ്പാടിനപ്പുറം, ഇന്ത്യന്‍ യുവത്വത്തിന്റെ അണിയറകളില്‍ പുകയുന്നത് കടുത്ത നിരാശയുടെയും വലിയ ആശങ്കകളുടെയും ചിത്രമാണ്. രാജ്യം കൈവരിക്കുന്ന സാമ്പത്തിക പുരോഗതി സാധാരണക്കാരായ ജനങ്ങളിലേക്ക് തൊഴിലവസരങ്ങളായി എത്തുന്നില്ലെന്ന കനത്ത യാഥാര്‍ത്ഥ്യമാണ് കഴിഞ്ഞ ഒരു ദശകത്തിലെ തൊഴില്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
എഴുത്തുകാരനായ മൊകോകോമ മൊഖോനോവ കുറിച്ചതുപോലെ, സ്വര്‍ഗമെന്നതു ജോലിയും നരകമെന്നത് തൊഴിലില്ലായ്മയും ആണെങ്കില്‍, മനുഷ്യജീവിതം എന്നത് വെറുമൊരു ഇന്റര്‍വ്യൂ മാത്രമാണെന്ന അവസ്ഥയിലാണ് ഇന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട കഴിഞ്ഞ 10 വര്‍ഷത്തെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ഇന്ത്യ നേരിടുന്ന ഈ തൊഴില്‍ വരള്‍ച്ച ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും അത് രാജ്യത്തെ എല്ലാ സാമൂഹിക തലങ്ങളെയും ഒരേപോലെ തളര്‍ത്തുന്ന പ്രശ്‌നമായി മാറിയിട്ടുണ്ടെന്നും വ്യക്തമാകും.
രാജ്യത്തെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ ഏറ്റവും അനുയോജ്യമായ സൂചകം 'എംപ്ലോയ്‌മെന്റ് റേറ്റ്' അഥവാ രാജ്യത്തെ ആകെ അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയില്‍ എത്ര ശതമാനം പേര്‍ക്ക് നിലവില്‍ കൃത്യമായി ജോലിയുണ്ടെന്ന കണക്കാണ്. നിര്‍ഭാഗ്യവശാല്‍ ഈ നിരക്കില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്
'തൊഴിലില്ലായ്മ നിരക്ക്'കുറയുന്നത് വലിയൊരു പുരോഗതിയായി സാമ്പത്തിക വിശകലനങ്ങളില്‍ സാധാരണയായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നിരക്ക് പലപ്പോഴും വിപണിയിലെ യഥാര്‍ത്ഥ പ്രതിസന്ധിയെ മൂടിവെക്കുന്ന ഒരു കെണിയാണ്. വര്‍ഷങ്ങളോളം പരീക്ഷകളെഴുതിയും അഭിമുഖങ്ങളില്‍ പങ്കെടുത്തും ജോലി ലഭിക്കാതെ വരുമ്പോള്‍, പൂര്‍ണ നിരാശരായി കരിയര്‍ അന്വേഷണം തന്നെ അവസാനിപ്പിച്ച് വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ ഇന്ന് രാജ്യത്തുണ്ട്.
ഇവര്‍ തൊഴില്‍ വിപണിയില്‍നിന്ന് സ്വയം പുറത്തുപോകുന്നതോടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി കടലാസിൽ രേഖപ്പെടുത്തും. എന്നാല്‍ ഇത് വിപണിയുടെ ആരോഗ്യത്തെയല്ല, മറിച്ച് ഉദ്യോഗാര്‍ത്ഥികളുടെ കടുത്ത നിരാശയെയാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ ഏറ്റവും അനുയോജ്യമായ സൂചകം 'എംപ്ലോയ്‌മെന്റ് റേറ്റ്' അഥവാ രാജ്യത്തെ ആകെ അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയില്‍ എത്ര ശതമാനം പേര്‍ക്ക് നിലവില്‍ കൃത്യമായി ജോലിയുണ്ടെന്ന കണക്കാണ്. നിര്‍ഭാഗ്യവശാല്‍ ഈ നിരക്കില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.
പത്ത് വര്‍ഷത്തെ സമഗ്രമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ തൊഴില്‍ വിപണി എത്രത്തോളം പിന്നോട്ടുപോയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജോലി ചെയ്യാന്‍ പ്രായമുള്ളവരില്‍ 42.7 ശതമാനം പേര്‍ക്ക് ജോലിയുണ്ടായിരുന്ന സ്ഥാനത്ത് ഈ ദശകത്തിന്റെ അവസാനത്തോടെ അത് 38.7 ശതമാനമായി ചുരുങ്ങി. ഇതേ കാലയളവില്‍ ഇന്ത്യയിലെ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനനവുണ്ടായെന്നത് ശരിയാണെങ്കിലും, അതിനേക്കാള്‍ എത്രയോ വേഗത്തിലാണ് ജോലി ചെയ്യാന്‍ പ്രായമുള്ള ജനസംഖ്യ രാജ്യത്ത് വര്‍ധിച്ചത്.
ഈ ജനസംഖ്യാ വളര്‍ച്ചയ്ക്ക് ആനുപാതികമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിനു കഴിഞ്ഞില്ലെന്നതാണ് യഥാര്‍ത്ഥ പ്രതിസന്ധി. ഈ ഇടിവ് ലിംഗഭേദമന്യേ പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ ബാധിച്ചിട്ടുണ്ട്. പുരുഷന്മാരുടെ തൊഴില്‍ നിരക്ക് 70.5 ശതമാനത്തില്‍നിന്നു 64.8 ശതമാനമായി കുറഞ്ഞപ്പോള്‍, സ്ത്രീകളുടെ പങ്കാളിത്തം നേരത്തെ തന്നെ വളരെ കുറവായിരുന്നിട്ടും അത് 11.8 ശതമാനത്തില്‍നിന്നു വീണ്ടും 9.4 ശതമാനത്തിലേക്കു താഴുകയാണ് ചെയ്തത്.
തൊഴിലില്ലായ്മയെന്നത് ഇന്ത്യയില്‍ ജാതിമത ഭേദമന്യേ എല്ലാവരെയും ഒരേപോലെ ബാധിക്കുന്ന ഒന്നാണെന്ന് ഡേറ്റയിലെ ജാതിമത സൂചകങ്ങള്‍ വ്യക്തമാക്കുന്നു. മതപരമായ വിശകലനത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ മാത്രമാണു തൊഴില്‍ നിരക്കില്‍ നേരിയ പുരോഗതി കാണാന്‍ സാധിച്ചത്. അതേസമയം രാജ്യത്തെ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്കിടയിലെ തൊഴില്‍നിരക്ക് ഒരു ദശകം മുമ്പത്തെ 43 ശതമാനത്തില്‍നിന്ന് 39 ശതമാനമായി കുറഞ്ഞു. മുസ്ലിം, സിഖ് വിഭാഗങ്ങളിലെ തൊഴില്‍ നിരക്ക് 37 ശതമാനത്തിലേക്കും ഇടിഞ്ഞു.
ജാതി അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ ജാതി ഗ്രൂപ്പിനും കഴിഞ്ഞ ദശകത്തില്‍ തൊഴില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സംവരണത്തിനായി വലിയ രീതിയില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്ന ജാട്ടുകള്‍, മറാഠകള്‍, ഗുജ്ജറുകള്‍ തുടങ്ങിയ ഇടനില ജാതിക്കാരുടെ തൊഴില്‍ സാഹചര്യങ്ങളും ഒട്ടും വ്യത്യസ്തമല്ലെന്ന് ഡേറ്റ വ്യക്തമാക്കുന്നു. അതായത്, സാമൂഹികമായ വ്യത്യാസങ്ങള്‍ക്കപ്പുറം വലിയൊരു സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നു.
പ്രായത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ പ്രതിസന്ധിയുടെ ആഴം കൂടുതല്‍ ബോധ്യപ്പെടും. കരിയര്‍ ആരംഭിക്കേണ്ട പ്രായത്തിലുള്ള യുവാക്കള്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട എല്ലാ പ്രായഗ്രൂപ്പുകളിലും തൊഴില്‍ നിരക്ക് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ളവര്‍ക്കും കുറവുള്ളവര്‍ക്കും ഒരുപോലെ തൊഴില്‍ ലഭ്യത കുറഞ്ഞിട്ടുണ്ടെങ്കിലും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരിലാണ് ഏറ്റവും വലിയ തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയത്. ബിരുദധാരികളുടെ കാര്യമെടുത്താല്‍, ഒരു ദശകം മുമ്പ് 51 ശതമാനം പേര്‍ക്ക് ജോലിയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 49 ശതമാനമായി കുറഞ്ഞു. അതായത്, പഠിച്ചിറങ്ങുന്ന പകുതിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്ന് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികളില്ലാത്ത അവസ്ഥയാണ്.
സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലെ ചില പ്രധാന പോരായ്മകളാണ്. നിലവിലെ സര്‍ക്കാര്‍ നയങ്ങള്‍ പലതും ജിഡിപി ഉയര്‍ത്താന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ജിഡിപി വളര്‍ച്ചയെന്നത് ഒരു രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ ഒന്നാണെങ്കിലും അത് മാത്രം കൊണ്ട് തൊഴിലവസരങ്ങള്‍ ഉണ്ടാകണമെന്നില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്ന ഇളവുകളും മൂലധന കേന്ദ്രീകൃതമായ വ്യവസായങ്ങളും ജിഡിപി വര്‍ധിപ്പിച്ചേക്കാം, എന്നാല്‍ അവ സാധാരണക്കാര്‍ക്കു തൊഴില്‍ നല്‍കുന്നില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട-ഇടത്തരം വ്യവസായ മേഖലകള്‍(MSME)ക്കും കാര്‍ഷിക രംഗത്തിനും വലിയ പ്രാധാന്യം നല്‍കാത്ത നയങ്ങളാണ് ഈ തൊഴില്‍ വരള്‍ച്ചയ്ക്കു പ്രധാന കാരണം.
ഭാവി ലോകത്തിന്റെ ലക്ഷ്യം പൂര്‍ണമായ തൊഴിലില്ലായ്മയാണെന്നും അതിലൂടെ മനുഷ്യര്‍ക്ക് ജീവിതം ആസ്വദിക്കാമെന്നുമാണ് സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്‍തര്‍ സി. ക്ലര്‍ക്ക് ഒരിക്കല്‍ പ്രത്യാശയോടെ എഴുതിയത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ 'തൊഴിലില്ലായ്മ' എന്ന വാക്ക് യുവാക്കളില്‍ ഉണ്ടാക്കുന്നത് ആസ്വാദനമല്ല, മറിച്ച് കടുത്ത ഭീതിയും ഇരുളടഞ്ഞ ഭാവിയുമാണ്
രാജ്യത്തിനകത്തെ ഈ സങ്കീര്‍ണാവസ്ഥയ്ക്കു പുറമെ, ആഗോളതലത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമല്ല. ലോകരാജ്യങ്ങള്‍ പലതും ഇപ്പോള്‍ തങ്ങളുടെ അതിരുകള്‍ അടയ്ക്കുകയും കുടിയേറ്റങ്ങള്‍ക്കും ഇറക്കുമതികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന 'സ്ലോബലൈസേഷന്‍' രീതിയാണ് സ്വീകരിക്കുന്നത്. ഇതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും എഐയുടെ കടന്നുകയറ്റവും ഐടി മേഖലയിലും സേവന മേഖലയിലുമുള്ള ലക്ഷക്കണക്കിനു പരമ്പരാഗത ജോലികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ഭാവി ലോകത്തിന്റെ ലക്ഷ്യം പൂര്‍ണമായ തൊഴിലില്ലായ്മയാണെന്നും അതിലൂടെ മനുഷ്യര്‍ക്ക് ജീവിതം ആസ്വദിക്കാമെന്നുമാണ് സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്‍തര്‍ സി. ക്ലര്‍ക്ക് ഒരിക്കല്‍ പ്രത്യാശയോടെ എഴുതിയത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ 'തൊഴിലില്ലായ്മ' എന്ന വാക്ക് യുവാക്കളില്‍ ഉണ്ടാക്കുന്നത് ആസ്വാദനമല്ല, മറിച്ച് കടുത്ത ഭീതിയും ഇരുളടഞ്ഞ ഭാവിയുമാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് തൊഴിലുകളായും വരുമാനമായും എത്തുന്ന രീതിയില്‍ നയങ്ങള്‍ പുനഃക്രമീകരിക്കാത്ത പക്ഷം, ഈ ജനസംഖ്യാ വളര്‍ച്ച രാജ്യത്തിന് ഒരു അനുഗ്രഹത്തിനു പകരം വലിയൊരു ബാധ്യതയായി മാറിയേക്കാം.
Summary
Despite being one of the world’s fastest-growing economies, India has struggled to generate enough jobs for its expanding workforce. The decline in unemployment rates often masks a deeper problem: many discouraged job seekers have stopped looking for work altogether and are therefore excluded from official statistics. Over the past decade, the share of working-age Indians with jobs has fallen, affecting people across genders, educational backgrounds, castes, and religious communities.
A growth model centered on large corporations and capital-intensive industries has boosted economic output but failed to create sufficient employment opportunities. Meanwhile, labor-intensive sectors such as agriculture and MSMEs have received limited support. With rising global protectionism and the rapid spread of artificial intelligence threatening traditional jobs, India risks turning its demographic dividend into a demographic burden unless job creation becomes a central priority of economic policy.