മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും സ്വാധീനമുള്ള താരസംഘടനയായ 'അമ്മ' അതിന്റെ മുപ്പതുവര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍, സംഘടനയുടെ പരമാധികാര ഘടനയും കാലങ്ങളായി കാത്തുസൂക്ഷിച്ച 'കാരണവര്‍ ഭാവവും' പൊതുസമൂഹത്തില്‍ തകര്‍ന്ന് വീഴുകയും സംഘടനയുടെ അടിത്തറയില്‍ത്തന്നെ പതിഞ്ഞിരുന്നിരുന്ന പുരുഷാധിപത്യ മനോഭാവങ്ങള്‍ വെളിപ്പെടുകയും ചെയ്തു. ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്ന ലൈംഗികാരോപണങ്ങളും ഭരണസമിതികളുടെ കൂട്ടരാജികളും സംഘടന ഒരു പരാചയമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെച്ചൊഴിഞ്ഞപ്പോള്‍, കറപുരണ്ട പ്രതിച്ഛായ കഴുകിക്കളയാനാണ് 2025 ഓഗസ്റ്റില്‍ ശ്വേത മേനോന്റെ നേതൃത്വത്തില്‍ ഒരു പുതിയ ഭരണസമിതിക്ക് 'അമ്മ' രൂപം നല്‍കിയത്. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റും (ശ്വേത മേനോന്‍), ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും ചുമതലയേറ്റപ്പോള്‍ പൊതുസമൂഹം അതിനെ ഒരു വിപ്ലവാത്മക മാറ്റമായി പ്രത്യാശയോടെ നോക്കിക്കണ്ടു. സംഘടനയ്ക്കുള്ളില്‍ ഒരു ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം.
സംഘടനയ്ക്കുള്ളിലെ അധികാര കേന്ദ്രീകരണത്തെയും അപ്രഖ്യാപിത വിലക്കുകളെയും കുറിച്ച് തിലകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുപകരം അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍, ആ പ്രതീക്ഷകള്‍ക്ക് ആയുസ്സ് കുറവായിരുന്നു. സംഘടന മുന്‍പോട്ടു കൊണ്ടുപോകണമെങ്കില്‍ താനൊരു 'പാവയായി' മാറണമെന്ന അണിയറക്കാരുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് ശ്വേത മേനോന്‍ നടത്തിയ രാജിപ്രഖ്യാപനം, ഈ സംഘടനയുടെ പുരുഷാധിപത്യ സിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യത്തെ വീണ്ടും അടിവരയിടുന്നു. ലിംഗസമത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് തങ്ങളുടെ പഴയ ശീലങ്ങളെ ഒളിച്ചുകടത്താനുള്ള ചില 'ശക്തികളുടെ' ശ്രമങ്ങള്‍ മാത്രമായിരുന്നു ആ സ്ത്രീപ്രാതിനിധ്യമെന്ന് ഇന്ന് പകല്‍പോലെ വ്യക്തമാണ്.
തര്‍ക്കങ്ങളുടെ തെരുവുയുദ്ധവും ആഭ്യന്തര ജനാധിപത്യമില്ലായ്മയും
സാഹോദര്യത്തിന്റെയും ഒരു വലിയ കുടുംബമാണെന്ന അവകാശവാദങ്ങളും ഉന്നയിക്കുമ്പോഴും ഒരു ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ പോലുമാകാത്ത 'മെന്‍സ് ക്ലബ്ബ്' മാത്രമാണ് തങ്ങളെന്ന് 'അമ്മ' വീണ്ടും തെളിയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നടി അന്‍സിബ ഹസന്‍ രാജിവെക്കുകയും സംഘടനാ സംവിധാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തതോടെയാണ് അമ്മയില്‍ ആഭ്യന്തര പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് വ്യക്തമായത്. അന്‍സിബക്കെതിരെ നടന്‍ ടിനി ടോം വര്‍ഗീയവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും അതില്‍ കൃത്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഒടുവില്‍ സംഘടനയിലെ തര്‍ക്കങ്ങള്‍ പൊലീസിന്റെയും കോടതിയുടെയും പടികടന്നു.
ഒരു ട്രേഡ് യൂണിയന്റെ പ്രാഥമിക ഉത്തരവാദിത്തം പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്തവിധം ഈ കൂട്ടായ്മ പരാജയപ്പെട്ടു. നടന്‍ ജഗദീഷ് വ്യക്തമാക്കിയതുപോലെ, പ്രശ്‌നങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളിലെത്തുകയും പരസ്പരം വിഴുപ്പലക്കുകയും ചെയ്തത് സംഘടനയുടെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടി. വ്യക്തികളുടെ കുറ്റങ്ങള്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതികള്‍ ഒഴിഞ്ഞുപോകുമ്പോഴും കാതലായ ഒരു മാറ്റത്തിനും അവര്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ചരിത്രപരമായ വീഴ്ചകളുടെ തുടര്‍ച്ച
ഇന്ന് 'അമ്മ' നേരിടുന്ന തകര്‍ച്ച പെട്ടെന്നുണ്ടായ ഒന്നല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംഘടന സ്വീകരിച്ച ജനാധിപത്യവിരുദ്ധമായ നിലപാടുകളുടെ സ്വാഭാവിക പരിണാമം മാത്രമാണിത്. 2010ല്‍ സംഘടനയ്ക്കുള്ളിലെ മാഫിയാ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അതുല്യ പ്രതിഭയായ തിലകനെ പുറത്താക്കിയത് 'അമ്മ'യുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. സംഘടനയ്ക്കുള്ളിലെ അധികാര കേന്ദ്രീകരണത്തെയും അപ്രഖ്യാപിത വിലക്കുകളെയും കുറിച്ച് തിലകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുപകരം അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. പിന്നീട് തിലകന്‍ ഉന്നയിച്ച പല വിമര്‍ശനങ്ങള്‍ക്കും സിനിമാ ലോകത്തിനുള്ളില്‍ നിന്നുതന്നെ സാധൂകരണം ലഭിച്ചതും ശ്രദ്ധേയമാണ്.
സിനിമാ താരങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപീകരിക്കപ്പെട്ട സംഘടന, കാലക്രമേണ ചില സ്വാധീന കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു അധികാര ഘടനയായി മാറിയോ എന്ന സംശയം അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്ന സ്ഥിതിയാണ് ഇന്ന്.
സംവിധായകന്‍ വിനയനെതിരായ നിലപാടും സംഘടനയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി. സിനിമാ സംഘടനകളിലെ അധികാര പോരാട്ടത്തിന്റെ ഭാഗമായി വിനയനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായി ഉയര്‍ന്നു. ഒടുവില്‍ മത്സരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സംഘടനകള്‍ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയതോടെ, മലയാള സിനിമയിലെ അപ്രഖ്യാപിത വിലക്കുകളെക്കുറിച്ചുള്ള സംശയങ്ങള്‍ കൂടുതല്‍ ശക്തമായി.
എന്നാല്‍ 'അമ്മ'യുടെ വിശ്വാസ്യതയെ ഏറ്റവും ഗുരുതരമായി ബാധിച്ചത് 2017-ലെ നടിയെ ആക്രമിച്ച കേസായിരുന്നു. കേസില്‍ നടന്‍ ദിലീപ് പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്ത തീരുമാനം പൊതുസമൂഹത്തില്‍ കടുത്ത പ്രതിഷേധമുണ്ടാക്കി. അന്ന് പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റ്, ശ്രീനിവാസന്‍, മുകേഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരനിര ദിലീപിനെ പൊതിഞ്ഞ് സംരക്ഷിക്കാനാണ് തയ്യാറായത്. അതിജീവിതയ്ക്ക് ഒപ്പമല്ല, ആരോപണവിധേയനായ പ്രമുഖ താരത്തിനൊപ്പമാണ് സംഘടന നിലകൊണ്ടതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു.
ഈ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ ശബ്ദമായി ഡബ്ല്യുസിസി (Women in Cinema Collective) രൂപംകൊണ്ടത്. സംഘടനയ്ക്കുള്ളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ബോധ്യവും വേട്ടക്കാരനെ പിന്തുണയ്ക്കുന്നു എന്ന വികാരവുമാണ് ഡബ്ല്യുസിസിയുടെ രൂപീകരണത്തിന് വഴിവെച്ചത്. പിന്നീട് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങി നിരവധി നടിമാര്‍ 'അമ്മ'യില്‍ നിന്ന് രാജിവെച്ചതും സംഘടനയ്ക്കുള്ളിലെ അസംതൃപ്തിയുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. 2020-ല്‍ നടി പാര്‍വതി തിരുവോത്തും സംഘടനയുമായി അകന്നു. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശം സംഘടനയുടെ സ്ത്രീപക്ഷ സമീപനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും ഉയര്‍ത്തി. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നതിനുപകരം നിസ്സാരവത്കരിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപം അന്നും ശക്തമായിരുന്നു.
അതേസമയം, നടന്‍ ഷമ്മി തിലകന്‍ വര്‍ഷങ്ങളായി സംഘടനയ്ക്കുള്ളിലെ ജനാധിപത്യക്കുറവും ബൈലോയിലെ പോരായ്മകളും ചോദ്യം ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിനെതിരെ പലതവണ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സംഘടനയുടെ ശേഷിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി. ഈ സംഭവങ്ങളെല്ലാം ഒരുമിച്ച് വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. 'അമ്മ'യിലെ പ്രതിസന്ധികള്‍ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മാത്രമല്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതും, അധികാരം ഏതാനും പേരില്‍ കേന്ദ്രീകരിക്കുന്നതും, വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുന്നതും, സ്ത്രീകളുടെ ആശങ്കകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുന്നതുമായ ഒരു സംഘടനാ സംസ്‌കാരത്തിന്റെ ലക്ഷണങ്ങളായിരുന്നു അവ. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രതിസന്ധിയെ ഒരു ഒറ്റ സംഭവത്തിന്റെ ഫലമായി കാണാനാവില്ല, മറിച്ച് വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ പ്രശ്‌നങ്ങളുടെ അനിവാര്യമായ പൊട്ടിത്തെറിയായാണ് അതിനെ വിലയിരുത്തേണ്ടത്.
ഇന്ന് 'അമ്മ' നേരിടുന്ന അസ്തിത്വ പ്രതിസന്ധി ഏതെങ്കിലും ഒരു വ്യക്തിയുടെ രാജിയിലോ ഒരു താത്കാലിക കമ്മിറ്റിയുടെ പിരിച്ചുവിടലിലോ ഒതുങ്ങിത്തീരുന്ന ഒന്നല്ല. ഇത് വര്‍ഷങ്ങളായി സംഘടനയ്ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്നതും പരിഹരിക്കപ്പെടാതെ കിടന്നതുമായ ഘടനാപരമായ വീഴ്ചകളുടെ സ്വാഭാവിക പരിണിതഫലം മാത്രമാണ്.
സിനിമാ താരങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപീകരിക്കപ്പെട്ട സംഘടന, കാലക്രമേണ ചില സ്വാധീന കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു അധികാര ഘടനയായി മാറിയോ എന്ന സംശയം അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്ന സ്ഥിതിയാണ് ഇന്ന്. മല്ലിക സുകുമാരന്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. സിനിമയ്ക്ക് വ്യവസായ പദവി ലഭിച്ച ചരിത്രപരമായ ഘട്ടത്തില്‍, ആ ബജറ്റ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചര്‍ച്ച ചെയ്യേണ്ടതിന് പകരം, സംഘടനയുടെ ചര്‍ച്ചകള്‍ വ്യക്തിപരമായ തര്‍ക്കങ്ങളിലും ആഭ്യന്തര കലഹങ്ങളിലുമാണ് കുടുങ്ങിയത്. സിനിമാ മേഖലയെ മുന്നോട്ടുകൊണ്ടുപോകാനുള്ള വലിയ ചര്‍ച്ചകള്‍ക്ക് പകരം സംഘടനയുടെ ഊര്‍ജം ചെലവാകുന്നത് സ്വന്തം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനാണ്. വലിയ താരങ്ങളുടെ മൗനവും, മുന്‍ഗണനകളിലെ ഈ പാകപ്പിഴയും സംഘടനയെ ഒരു 'പാര്‍ക്കിങ് ലോട്ടിലെ തല്ലുകൂടല്‍ കേന്ദ്രം' മാത്രമാക്കി മാറ്റി. ഇത് നേതൃത്വത്തിന്റെ മുന്‍ഗണനകളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.
യുവതാരങ്ങളുടെ മൗനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പ്രാരംഭഘട്ടത്തില്‍, ദുരിതങ്ങള്‍ അനുഭവിച്ച് ധീരമായി പരാതി നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പൂര്‍ണ്ണമായും നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജ്, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ പുതിയ തലമുറയിലെ താരങ്ങള്‍, 'അമ്മ'യുടെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കാര്യമായ പ്രതികരണം നടത്താതിരുന്നത് ശ്രദ്ധേയമാണ്. അതിലുപരി, പൃഥ്വിരാജ്, ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബേസില്‍ ജോസഫ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി മലയാള സിനിമയിലെ നിര്‍ണായക സ്വാധീനമുള്ള പല യുവതാരങ്ങളും ജനറല്‍ ബോഡി യോഗത്തില്‍ പോലും പങ്കെടുത്തില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇത് വെറും അസൗകര്യമോ തിരക്കോ കൊണ്ടുള്ള അഭാവമാണോ, അതോ സംഘടനയുടെ ഭാവിയെക്കുറിച്ചുള്ള ഒരു നിശ്ശബ്ദ അകല്‍ച്ചയുടെ സൂചനയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്ന് 'അമ്മ' നേരിടുന്ന അസ്തിത്വ പ്രതിസന്ധി ഏതെങ്കിലും ഒരു വ്യക്തിയുടെ രാജിയിലോ ഒരു താത്കാലിക കമ്മിറ്റിയുടെ പിരിച്ചുവിടലിലോ ഒതുങ്ങിത്തീരുന്ന ഒന്നല്ല. ഇത് വര്‍ഷങ്ങളായി സംഘടനയ്ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്നതും പരിഹരിക്കപ്പെടാതെ കിടന്നതുമായ ഘടനാപരമായ വീഴ്ചകളുടെ സ്വാഭാവിക പരിണിതഫലം മാത്രമാണ്. സുതാര്യതയില്ലായ്മ, സ്ത്രീകളോടുള്ള കടുത്ത അവഗണന, ആഭ്യന്തര ജനാധിപത്യമില്ലായ്മ എന്നിവയെല്ലാം ചേര്‍ന്നാണ് സംഘടനയെ ഈ പതനത്തിലേക്ക് എത്തിച്ചത്. ഇനി വേണ്ടത് 'കാരണവര്‍മാരുടെ വാക്ക്' അന്ധമായി അനുസരിക്കുന്ന ഒരു സംഘടനയല്ല, മറിച്ച് ലിംഗസമത്വത്തിനും സ്ത്രീസുരക്ഷയ്ക്കും പരമപ്രാധാന്യം നല്‍കുന്ന കൃത്യമായ നിയമസംവിധാനങ്ങളുള്ള ഒരു തൊഴിലാളി യൂണിയനാണ്. കുറ്റാരോപിതര്‍ക്ക് ഇനി സംഘടനയുടെ തലപ്പത്ത് സ്ഥാനമില്ലെന്ന നടന്‍ ജഗദീഷിന്റെ വാക്കുകള്‍ കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതെ പ്രാവര്‍ത്തികമാകേണ്ടതുണ്ട്. അതിനാല്‍, 'അമ്മ'യുടെ അടുത്ത പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആരായിരിക്കും എന്നതല്ല, പുതിയ മുഖങ്ങള്‍ വന്നാലും പഴയ അധികാര സംസ്‌കാരവും ശീലങ്ങളും തുടരുമോ എന്ന ചോദ്യമാണ് ഇനി ഉയരേണ്ടത്. വ്യക്തികളെ മാറ്റുക എളുപ്പമാണ്, എന്നാല്‍ ഒരു സംഘടനയുടെ സ്വഭാവവും സംസ്‌കാരവും മാറ്റുക അത്ര എളുപ്പമല്ല.
The Association of Malayalam Movie Artists (AMMA) is facing the most serious crisis in its three-decade history. Triggered by the Justice Hema Committee report, the organization has been engulfed in controversies ranging from sexual misconduct allegations and leadership resignations to accusations of internal authoritarianism and gender discrimination. Although the appointment of actress Shweta Menon as AMMA’s first woman president in 2025 raised hopes of reform, her resignation amid allegations of backstage interference exposed the persistence of entrenched power structures within the organization.