അന്തരിച്ച സംഗീത സംവിധായകൻ എസ്.പി വെങ്കടേഷിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. ചിരിച്ച മുഖത്തോടെ പാടുന്ന മനുഷ്യനാണ് എസ്.പി. വെങ്കടേഷ്. സംഗീതം ഭംഗിയാക്കുന്നതിനുള്ള എന്തു നിർദേശവും അദ്ദേഹത്തോടു പങ്കുവയ്ക്കാൻ എളുപ്പമായിരുന്നു. കിലുക്കം സിനിമയിലെ സംഗീത സംവിധാന സമയത്ത് 'മുത്തശ്ശി' എന്ന സിനിമയിലെ ഹർഷബാഷ്പം തൂകീ, വർഷപഞ്ചമി വന്നൂ എന്ന പാട്ടുപോലെ ഫീലുള്ള ഒരു താരാട്ട് വേണമെന്നു അദ്ദേഹത്തോട് പറഞ്ഞു. ഒരു സെക്കന്റ് നേരത്തെ ചിരിക്കു ശേഷം ഇതൊന്ന് കേട്ടു നോക്കൂ എന്നു പറഞ്ഞ് അദ്ദേഹം' കിലുകിൽ പമ്പരം എന്ന പാട്ടുപാടി തന്നു. രണ്ടും ഒരേ രാഗമായിരുന്നു, പ്രിയദർശൻ ഓർത്തെടുത്തു.
വെസ്റ്റേൺ-ക്ലാസിക്കൽ സംഗീതത്തിലൊക്കെ എസ്.പി. വെങ്കടേഷിന്റെ അറിവ് വലുതായിരുന്നുവെന്നും തിരിഞ്ഞു നോക്കുമ്പോൾ പറയാനേറെയുണ്ടെങ്കിലും ചിരിയോടെ പൊട്ടുതൊട്ട് ഐശ്വര്യത്തോടെ ഹാർമോണിയത്തിന് മുന്നിലിരുന്നു പാടുന്ന വെങ്കടേഷിനെയാണ് മനസിലേക്ക് വരുന്നത് എന്നും വളരെ നേരത്തേ അദ്ദേഹത്തിന് നമ്മളെ വിട്ടുപോവേണ്ടി വന്നുവെന്നും പ്രിയദർശൻ പറഞ്ഞു.
ഹൃദയാഘാതത്തേത്തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു എസ്.പി. വെങ്കടേഷിന്റെ അന്ത്യം. മാൻഡലിൻ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽ മാൻഡലിൻ വായിക്കാൻ പഠിച്ച എസ്.പി വെങ്കടേഷ് സംഗീത സംവിധായകരായ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് സംഗീത മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയത്.
English Summary: Director Priyadarshan fondly recalled late music director S. P. Venkatesh as a smiling soul who composed effortlessly, sharing memorable anecdotes from films like Kilukkam and highlighting his deep musical knowledge.