താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര കലഹങ്ങൾ ദിനംപ്രതി രൂക്ഷമാകുന്നു. മുൻ ഭരണസമിതി അംഗവും നടിയുമായ ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ബീന ആന്റണി. ഉറ്റസുഹൃത്തും ജനപ്രതിനിധിയുമായ രമേഷ് പിഷാരടിയെ മോശമായി ചിത്രീകരിക്കാൻ ശ്വേത ശ്രമിച്ചുവെന്നും, സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ടത് പൊറുക്കാനാവാത്ത വിശ്വാസവഞ്ചനയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ബീന ആന്റണി തുറന്നടിച്ചു.
സംഘടന കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് സഹായിക്കാനെത്തിയ വ്യക്തിയാണ് രമേശ് പിഷാരടി. ജനപിന്തുണയുള്ള ഒരു രാഷ്ട്രീയ നേതാവായി ഉയർന്നുവന്ന അദ്ദേഹത്തെപ്പോലെ ഒരാളെ ഇത്തരത്തിൽ അപമാനിച്ചത് ശ്വേതയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് ബീന ചൂണ്ടിക്കാട്ടുന്നു. പിഷാരടിയും ശ്വേതയും തമ്മിലുള്ള ആത്മബന്ധം സിനിമാലോകത്തിന് മുഴുവൻ അറിയുന്നതാണ്. തെരഞ്ഞെടുപ്പ് വിജയവേളയിൽ പരസ്പരം സന്തോഷം പങ്കിട്ട സുഹൃത്തുക്കൾ കൂടിയാണവർ. എന്നാൽ ആ സൗഹൃദത്തെപ്പോലും മാനിക്കാതെ ഫോൺ സംഭാഷണം പുറത്തുവിട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള ക്രൂരതയാണെന്ന് ബീന ആന്റണി പറയുന്നു.
ശ്വേത ഉൾപ്പെട്ട മുൻ ഭരണസമിതിക്ക് തുടക്കം മുതൽ തന്നെ വീഴ്ചകൾ സംഭവിച്ചിരുന്നതായും ബീന ആരോപിച്ചു. ഭരണസമിതിയിലെ ചേരിതിരിവുകളും ഈഗോ പ്രശ്നങ്ങളുമാണ് നിലവിലെ പ്രതിസന്ധികൾക്കെല്ലാം കാരണം. ഇതിനെല്ലാം പുറമെ, രാജിവെച്ചു എന്ന് പ്രഖ്യാപിച്ച ശേഷം ഇപ്പോൾ വീണ്ടും ഭരണസമിതി തുടരുമെന്ന ശ്വേതയുടെ പുതിയ നിലപാട് അർത്ഥശൂന്യമാണ്. ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ അതിൽ ഒപ്പിട്ട വ്യക്തിയാണ് താനെന്ന് ബീന വെളിപ്പെടുത്തുന്നു. എന്നാൽ ജനറൽ ബോഡിയിൽ അവരുടെ സംസാരം കേട്ടപ്പോൾ 45 ദിവസത്തെ സാവകാശം കൂടി നൽകാമെന്ന് താൻ കരുതിയിരുന്നു. പക്ഷേ, അതുകൊണ്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. രൂക്ഷമായ വാക്കുതർക്കങ്ങൾക്കൊടുവിൽ 17 അംഗ സമിതി രാജിവെച്ച് പുറത്തുപോകുന്നതാണ് പിന്നീട് കണ്ടത്.
ജനറൽ ബോഡിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ശ്വേത മേനോൻ താൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്ന് രാജി തീരുമാനത്തിൽ നിന്ന് പിന്മാറാൻ പലരും അവരോട് അഭ്യർത്ഥിച്ചെങ്കിലും അവർ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, ദിവസങ്ങൾക്കുശേഷം താൻ രാജിവെച്ചിട്ടില്ലെന്നും ഭരണസമിതി തുടരുമെന്നും പറയുന്ന ശ്വേതയുടെ നടപടി തികച്ചും അർത്ഥശൂന്യമാണെന്ന് ബീന ആന്റണി പറയുന്നു.
"സംഘടനയിലെ വിവരങ്ങൾ പുറത്തുപോകുന്നതായിരുന്നു ഭരണസമിതിയുടെ പരാജയമെന്ന് നമ്മൾ അന്ന് ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഇപ്പോൾ ആ കാര്യങ്ങൾ വെളിയിലേക്ക് കൊണ്ടുവരുന്നത് ശ്വേത തന്നെയല്ലേ? ഇതിന് എന്ത് ന്യായമാണ് അവർക്ക് പറയാനുള്ളത്?" - ബീന ചോദിക്കുന്നു.
എല്ലാത്തിലുമുപരി, തകർച്ചയുടെ വക്കിലുള്ള 'അമ്മ'യെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ മുതിർന്ന താരങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് ബീന ആന്റണിയുടെ പ്രധാന ആവശ്യം. "ഇനി 'അമ്മ'യുടെ പോക്ക് എങ്ങോട്ടാണെന്നതിൽ എല്ലാവർക്കും ആശങ്കയുണ്ട്. ഈ പ്രതിസന്ധിയിൽ നിന്ന് സംഘടനയെ രക്ഷിക്കാൻ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും മുൻപന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ വിനീതമായ അഭ്യർത്ഥനയാണ്." - ബീന ആന്റണി പറഞ്ഞു നിർത്തി.
The internal conflicts within the Malayalam actors' association, 'AMMA', are worsening. Actress Beena Antony recently took to social media to strongly criticize actress and former executive committee member Shweta Menon.In a video, Beena accused Shweta of attempting to defame their close friend and political figure Ramesh Pisharody by leaking private conversations, which Beena called an unforgivable betrayal. Beena emphasized that Pisharody had stepped up to help the organization when it was facing a severe crisis. She pointed out that insulting a popular political leader like Pisharody in this manner is a massive mistake on Shweta's part.