

നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്.ഐ രേഷ്മ എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെ ഹിൽപാലസ് പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലക്ഷ്മിപ്രിയ ഒന്നാം പ്രതിയായ കേസിൽ പത്തോളം ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എഫ് ഐ ആർ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ നിയമവിരുദ്ധമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി തടഞ്ഞുവെക്കുകയായിരുന്നു. വനിതാ സെല്ലിലെ എസ്.ഐ രേഷ്മ തനിക്കെതിരെ ഭീഷണി മുഴക്കിയതായും ജയിലിലടക്കുമെന്ന് പറഞ്ഞതായും അൻസിബ വ്യക്തമാക്കുന്നു.
എസ്.ഐയുടെ സാന്നിധ്യത്തിൽ ലക്ഷ്മിപ്രിയ തന്നെ ചോദ്യം ചെയ്തുവെന്നും സ്റ്റേഷൻ റെക്കോർഡുകളിൽ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം മാപ്പ് എഴുതി വാങ്ങി ഒപ്പിടുവിച്ചെന്നും പിന്നീട് അൻസിബ അറിയാതെ, പ്രതികൾക്ക് അനുകൂലമായ രീതിയിൽ ഈ ഔദ്യോഗിക രേഖകളിൽ വൻ തിരുത്തലുകൾ വരുത്തിയെന്നും പരാതിയിലുണ്ട്.
നേരത്തെ ഈ വിഷയത്തിൽ അൻസിബ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരിട്ട് പരാതി നൽകിയിരുന്നു. എന്നാൽ കേസ് അന്വേഷിച്ച തൃക്കാക്കര എസിപി, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാണിച്ച് പരാതി തള്ളിക്കളയുകയായിരുന്നു. പൊലീസിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് അൻസിബ കോടതിയെ സമീപിച്ചതും, കോടതി ഇടപെട്ട് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തതും.
Police have registered an FIR against actress Lakshmipriya, her husband Jayesh, and a woman police officer based on actress Ansiba Hassan's complaint following a court directive. The case includes multiple serious charges over alleged unlawful detention, intimidation, and manipulation of official records.