'പേട്രിയറ്റിനെ' ചുറ്റിപ്പറ്റി നടക്കുന്ന സമൂഹമാധ്യമ ചർച്ചകളിൽ മൗനം വെടിഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ. സമൂഹത്തെ ബാധിക്കുന്ന എത്രയോ നല്ല വിഷയങ്ങൾ അവതരിപ്പിച്ചിട്ടും, മോശം മാത്രം പ്രചരിപ്പിക്കുന്നത് കാണുമ്പോൾ പ്രയാസം തോന്നാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിശക്തം പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലായിരുന്നു പ്രതികരണം. സിനിമാ റിവ്യൂവർ അശ്വന്ത് കോക്കിന്‍റെ പ്രതികരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചർച്ച സജീവമാകുന്നതിനിടെയാണ് സംവിധായകന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
മഹേഷ് നാരായണന്റെ വാക്കുകൾ:
സിനിമയെ കുറിച്ച് വരുന്ന റിവ്യൂസ് കാണാറുണ്ട്. കാരണം, നമ്മൾ ചെയ്‌തത് എത്രത്തോളം സ്വീകരിക്കപ്പെട്ടു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ, ചില അഭിപ്രായങ്ങൾ മോശമായി ബാധിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായും വളരെ ആഴത്തിലും സാമൂഹ്യ രാഷ്ട്രീയ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് 'പേട്രിയറ്റ്'. വളരെ ആഴത്തിൽ സമൂഹത്തെ ബാധിക്കുന്ന പല വിഷയങ്ങളെയും കുറിച്ച് സംസാരിച്ചിട്ടും അത്തരം വിഷയങ്ങളെ കുറിച്ചൊന്നും പ്രതിപാദിക്കാതെ, മറ്റു വിഷയങ്ങളിലൂന്നിയുള്ള ചർച്ചകൾ കാണുമ്പോൾ ഇത്രയൊക്കെയോ ഉള്ളോ എന്ന് ചിന്തിക്കാറുണ്ട്.
സിനിമയെ ഇത്രത്തോളം മോശമായി ചിത്രീകരിക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നത് കാണുമ്പോൾ ശ്രദ്ധ കൊടുക്കാതിരിക്കൽ മാത്രമാണ് ശ്രമിക്കുന്നത്. കാരണം, നമ്മൾ ചെയ്തതിനെ കുറിച്ച് അഭിമാനബോധം ഇല്ലാത്ത പക്ഷം അതിലൊരു പ്രശ്‌നമുണ്ട്. സ്വയം അഭിമാനമെല്ലാം തോന്നുന്നുവെങ്കിൽ, ചെയ്ത സിനിമയുടെ കാര്യത്തിൽ എനിക്കൊരു സന്തോഷം ഉണ്ടാവാറുണ്ട്. മാത്രവുമല്ല, സിനിമയുടെ ഭാഗമാകുന്നവർക്കും കാണുന്നവർക്കും കുറച്ചെങ്കിലും സന്തോഷം തോന്നുന്നുവെങ്കിൽ അവിടെയാണ് വിജയമിരിക്കുന്നതും. സിനിമയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന കടമ്പ കടക്കുന്നതിലാണ് നെഗറ്റീവ് റിവ്യൂ പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്.
മമ്മൂട്ടി-മോഹൻലാൽ കൂട്ടുക്കെട്ടിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മെഗാ ബജറ്റ് ചിത്രമാണ് 'പേട്രിയറ്റ്'. മെയ് 1ന് ആഗോള തലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് പല തരത്തിലെ അഭിപ്രായങ്ങളാണ് എത്തുന്നത്. ഇത്തരം അഭിപ്രായ പ്രകടനങ്ങളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മഹേഷ് നാരായണൻ. മഹാനടന്മാർ വർഷങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിക്കുവെന്ന പ്രേക്ഷകരുടെ അമിത പ്രതീക്ഷയും ഒരുപരിധിവരെ നിരാശ ജനിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നും മഹേഷ് പ്രതികരിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
English Summary: Director Mahesh Narayanan responded to the ongoing debates around the movie Patriot, saying he feels disappointed when socially relevant themes discussed in the film are ignored while only negative aspects are highlighted. He added that negative reviews often create challenges in taking the film to a wider audience.