

കൊച്ചി: എമ്പുരാനുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളുടെ സമയത്ത് പൃഥ്വിരാജിനെതിരെ ഉയർന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി മല്ലിക സുകുമാരൻ. ഒരു ചാനൽ ആങ്കർ ഒരു ദിവസം ന്യൂസിൽ പറഞ്ഞതാണ്, ‘എമ്പുരാൻ’ സെൻസർ ചെയ്തപ്പോൾ പൃഥ്വിരാജ് സെൻസർ ബോർഡ്കാരുടെ കാലിൽ വീണ് ‘എന്റെ പടം എങ്ങനെയെങ്കിലും ഇറക്കണേ എന്ന് പറഞ്ഞ് കരഞ്ഞെന്ന്’. ഏത്, പൃഥ്വിരാജ്? അവൻ എന്റെ കാലിലെങ്കിലും വീണിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് നമ്മൾ ജീവിക്കുന്നത്, മല്ലിക സുകുമാരൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന.
മല്ലിക സുകുമാരന്റെ വാക്കുകൾ;
‘വർഗീയത എല്ലാ പാർട്ടിയിലും ഒരു വിഭാഗത്തിലുണ്ട്. പ്രധാന ചാനലുകൾ എടുത്താൽ കുറച്ച് പേർക്ക് കോൺഗ്രസിനോടായിരിക്കാം അവരുടെ ചായ്‌വ്, ചിലർക്ക് കമ്യുണിസത്തോടും ചിലർക്ക് ബിജെപിയോടുമായിരിക്കും. ഒരു ചാനൽ ആങ്കർ ഒരു ദിവസം ന്യൂസിൽ പറഞ്ഞതാണ്, ‘എമ്പുരാൻ’ സെൻസർ ചെയ്തപ്പോൾ പൃഥ്വിരാജ് സെൻസർ ബോർഡ്കാരുടെ കാലിൽ വീണ് ‘എന്റെ പടം എങ്ങനെയെങ്കിലും ഇറക്കണേ എന്ന് പറഞ്ഞ് കരഞ്ഞെന്ന്’. ഏത്, പൃഥ്വിരാജ്? അവൻ എന്റെ കാലിലെങ്കിലും വീണിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് നമ്മൾ ജീവിക്കുന്നത്.
അന്ന് അവൻ ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ വന്ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്കത്തെ ഫൈറ്റിൽ തിരുവനന്തപുരത്ത് വന്നപ്പോഴേക്കും സെൻസർ ബോർഡ് കേന്ദ്രത്തിൽ പടം തുടങ്ങി. അപ്പോൾ പടം തീരുന്നതു വരെ അവനവിടെ കാത്തിരുന്നു. പടം കഴിഞ്ഞപ്പോൾ കുറച്ച് സംശയങ്ങളുണ്ടെന്ന് പറഞ്ഞ് അവനെ അകത്ത് വിളിച്ച് സംസാരിച്ചു. അത് കഴിഞ്ഞ് അവനവന്റെ പാട്ടിന് ആറ് മണിക്ക് ഫ്ലൈറ്റിൽ തിരിച്ച് പോയി. അവൻ ഷൂട്ടിങ് സ്ഥലത്തുനിന്ന് വന്നതാണ്. അവൻ പോയി കഴിഞ്ഞ് സെൻസർബോർഡ് സർട്ടിഫിക്കറ്റ് കൊടുത്തു പടം നാലു ദിവസം ഓടി. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
പിന്നെ എവിടെ നിന്നാണ് പൃഥ്വിരാജ് കാലിൽ വീണു എന്നൊക്കെ കുത്തിപ്പൊക്കി വന്നത്? ഈ സംഭവം കഴിഞ്ഞ് ഞാൻ അന്വേഷിച്ചു, രാഷ്ട്രീയ പാർട്ടിയിൽ വലിയ നേതൃനിരയിൽ നിൽക്കുന്ന ഒരാളെ വിളിച്ചു ചോദിച്ചു എന്താണ് സാറെ സംഭവം? അപ്പോൾ അവർ പറഞ്ഞു എല്ലാം വന്നത് നിങ്ങൾ താമസിക്കുന്ന തിരുവനന്തപുരത്ത് നിന്നാണ്, ആരാണ് ഈ വിവാദം ഉണ്ടാക്കിയത് എന്ന് പേര് വരെ പറഞ്ഞിട്ടുണ്ട്. ഇന്നാര് ഇവിടെ നിന്ന്, കുന്നുകുഴിയിൽ ഉള്ള ആള് നേമത്ത് ചെന്ന് പറഞ്ഞു, അങ്ങനെ സ്ഥലങ്ങൾ വരെ പറഞ്ഞു, ആളുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല. അത് ചെയ്തത് മുഴുവൻ ബിജെപിക്കാർ ആണെന്ന് ഞാൻ പറയുന്നില്ല, മറിച്ച് ബിജെപിയോട് അനുഭവമുള്ള, അല്ലെങ്കിൽ സ്ഥാനമാനങ്ങളും സാമ്പത്തിക ലാഭവവും വേണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ്. ബിജെപിയിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഭരണാധികാരികൾ ഉണ്ട്’.