

പുതിയ തലമുറയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് മുതിർന്ന നടനും മുൻ എം പിയുമായ പരേഷ് റാവൽ. ആവേശത്തോടെ മുന്നേറുന്നതിനൊപ്പം യുവാക്കൾ ജാഗ്രതയും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോറിലെ നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരേഷ് റാവൽ.
ചില പുറംശക്തികളുടെ പ്രതികൂല സ്വാധീനം കാരണം ഇന്ത്യയിലെ പല യുവജന മുന്നേറ്റങ്ങൾക്കും മുൻകാലങ്ങളിൽ വഴിതെറ്റിയിട്ടുണ്ട്. സ്വന്തം ഭാവി എങ്ങനെ വേണമെന്ന് യുവാക്കൾ കൃത്യമായി ചിന്തിച്ച് തീരുമാനിക്കണം. അല്ലാത്തപക്ഷം മറ്റുള്ളവരുടെ പ്രേരണയാൽ കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഇതിനായി തങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ടെന്നും പരേഷ് രാവൽ ചൂണ്ടിക്കാട്ടി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. ചോദ്യപേപ്പർ വിലകൊടുത്തു വാങ്ങാൻ കുട്ടികൾക്ക് പണം നൽകുന്നത് രക്ഷിതാക്കളാണ്. അത്തരം തെറ്റായ പ്രവണതകളെ രക്ഷിതാക്കൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ജനപ്രിയ കഥാപാത്രങ്ങളെക്കുറിച്ചും പരേഷ് രാവൽ മനസ് തുറന്നു. ഹേരാ ഫേരി സിനിമകളിലെ ബാബു റാവു ഗൺപത് റാവു ആപ്തെ എന്ന 'ബാബു ഭയ്യാ' എന്ന കഥാപാത്രത്തിൽ ആർ കെ ലക്ഷ്മണിന്റെ കാർട്ടൂണുകളിലെ സാധാരണക്കാരന്റെ ചിത്രമാണ് താൻ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് ശ്വാസം മുട്ടിക്കുന്ന അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബു ഭയ്യയെപ്പോലുള്ള കഥാപാത്രങ്ങളെ പുതിയ സിനിമകളിൽ വേറിട്ട രീതിയിൽ അവതരിപ്പിച്ചാൽ കാണികൾക്ക് അത് കൂടുതൽ ആസ്വാദ്യകരമാകും. നല്ല തിരക്കഥ ലഭിച്ചാൽ ഒടിടി ചിത്രങ്ങളിൽ അഭിനയിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Veteran actor Paresh Rawal expressed strong hope in the younger generation while urging them to stay cautious of negative influences and make thoughtful decisions about their future. He also spoke about education, the NEET-UG paper leak controversy and his iconic Baburao character from Hera Pheri