കൊൽക്കത്ത: ബംഗാൾ ചലച്ചിത്രലോകത്തിനും ആരാധകർക്കും അപ്രതീക്ഷിത ഞെട്ടലായിരുന്നു നടൻ രാഹുൽ ബാനർജിയുടെ വിയോഗം. ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടയിൽ മാർച്ച് 29-ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ മുങ്ങിമരിക്കുകയായിരുന്നു. നടന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. പരമ്പരയുടെ നിർമാതാക്കൾക്കെതിരെ വെസ്റ്റ് ബംഗാൾ മോഷൻ പിക്ചേഴ്സ് ആർട്ടിസ്റ്റ് ഫോറം ശക്തമായ പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
'ഭോലേബാബ പാർ കരേഗ' എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് രാഹുൽ ബാനർജി മരണപ്പെട്ടത്. മരണത്തിന് കാരണമായ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദീകരണം തേടി ഏപ്രിൽ ഒന്നിന് ആർട്ടിസ്റ്റ് ഫോറം പരമ്പരയുടെ നിർമ്മാണ കമ്പനിക്ക് കത്ത് അയച്ചിരുന്നു. എന്നാൽ, തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചതോടെയാണ് നിർമാതാക്കൾക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാൻ ആർട്ടിസ്റ്റ് ഫോറം തീരുമാനിച്ചത്.
രാഹുലിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക സർക്കാരും ഫോറത്തോടൊപ്പം ചേർന്ന് കൊൽക്കത്തയിലെ റീജന്റ് പാർക്ക് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ നാലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ സുതാര്യവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ടെക്നീഷ്യൻസ് സ്റ്റുഡിയോ മുതൽ രാധ സ്റ്റുഡിയോ വരെ സിനിമാ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 'രാഹുലിന് നീതി വേണം' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ മാർച്ചിൽ അപർണ സെൻ, അഞ്ജൻ ദത്ത്, ശ്രീജിത്ത് മുഖർജി തുടങ്ങിയ സംവിധായകരും അണിനിരന്നു. പ്രോസൻജിത് ചാറ്റർജി, ശാന്തിലാൽ മുഖർജി, ഋതുപർണ്ണ സെൻഗുപ്ത തുടങ്ങിയ പ്രമുഖ താരങ്ങൾ പോലീസ് സ്റ്റേഷന് പുറത്ത് നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. അപകടത്തിന്റെ പിന്നിലെ ദുരൂത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഫോറം പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബംഗാളി ചലച്ചിത്ര മേഖലയിലെ നികത്താനാവാത്ത നഷ്ടമാണ് രാഹുൽ അരുണോദയ് ബാനർജിയുടെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. 2008-ലെ സൂപ്പർഹിറ്റ് ചിത്രമായ 'ചിരോദിനി തുമി ജെ അമർ' എന്ന സിനിമയിലൂടെയാണ് രാഹുൽ ജനശ്രദ്ധയിലേക്കെത്തിയത് . 'ജാക്ക്പോട്ട്', 'ലവ് സർക്കസ്', 'ശോനോ മോൻ ബോലി തുമയ്' തുടങ്ങിയ സിനിമകളിൽ മികച്ച കഥാപത്രങ്ങളായി വേഷമിട്ടു. 'ഗീത എൽഎൽബി', 'ദേശർ മാതി' തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ്.
English Summary: The death of Bengali actor Rahul Banerjee during a shoot in Odisha has sparked controversy, with his wife and film fraternity alleging foul play and demanding a thorough investigation.