

സംവിധായകൻ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ ദിനംപ്രതി ഉയരുകയാണ്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അടുത്ത വർഷമാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമേയത്തെയും, വിസ്മയിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാജമൗലി.
യൂറോപ്യൻ മാസികയായ 'സുനാമി'യ്ക്ക് നൽകിയ അഭിമുഖത്തിൽ, പൂർണമായും IMAX ക്യാമറകളിൽ ചിത്രീകരിക്കുന്ന ലോകത്തിലെ ആദ്യ നോൺ-ഇംഗ്ലീഷ് ചിത്രമാണ് 'വാരണാസി'യെന്നും രാജമൗലി സ്ഥിരീകരിച്ചു. എഡി 512ലെ ഒരു പുരാതന രാജ്യത്തുനിന്ന് 2071ലേക്കാണ് 'വാരണാസി'യുടെ കഥ സഞ്ചരിക്കുന്നത്. നഗരത്തെ ലക്ഷ്യമിടുന്ന ഉൽക്കകളുടെ ഭീഷണിയും അന്റാർട്ടിക്ക, ആഫ്രിക്ക, ഭൂഗർഭ ഗുഹകൾ, എന്നിവ പശ്ചാത്തലമാകുന്ന ദൃശ്യങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഭൂഖണ്ഡങ്ങളും കാലഘട്ടങ്ങളും താണ്ടിയുള്ള അസാധാരണമായ ഒരു യാത്രയിലേക്കാണ് 'വാരണാസി' പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് രാജമൗലി പറഞ്ഞു "'വാരണാസി'യുടെ യാത്ര വാരണാസിയിൽ നിന്ന് അന്റാർട്ടിക്കയിലേക്കും, തുടർന്ന് ആഫ്രിക്കയിലേക്കും, അവിടെ നിന്ന് പുരാതന റോമിലേക്കും, ഒടുവിൽ വീണ്ടും വാരണാസിയിലേക്കുമാണ് എത്തുന്നത്. ഞങ്ങൾ ഒരു ടീസർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ സിനിമയുടെ കഥ കൂടുതലായി വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താൽ സിനിമ നൽകാനുദ്ദേശിക്കുന്ന അനുഭവം പ്രേക്ഷകർക്ക് നഷ്ടമാകും," രാജമൗലി പറഞ്ഞു.
'വാരണാസി'യുടെ ഏകദേശം 80 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തിയായതായും രാജമൗലി അറിയിച്ചിട്ടുണ്ട്. IMAX ഫോർമാറ്റിനായി ഒരുക്കിയ എല്ലാ വമ്പൻ ആക്ഷൻ രംഗങ്ങളുടെയും ചിത്രീകരണം പൂർത്തിയായെന്നും ഇനി താരതമ്യേന ചെറിയ രംഗങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 'ആർആർആർ' പൂർത്തിയായതിന് പിന്നാലെ 2022-ലാണ് 'വാരണാസി'യുടെ തിരക്കഥയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്. ഏകദേശം നാലര വർഷത്തെ കഠിനാധ്വാനമാണ് ഈ ചിത്രത്തിന് പിന്നിലുള്ളത്. അതേസമയം, ശേഷിക്കുന്ന 20 ശതമാനം ചിത്രീകരണം ഹൈദരാബാദിൽ പുനരാരംഭിച്ചതായും ദസറയ്ക്ക് മുൻപ് മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രീകരണത്തിനൊപ്പം തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും സമാന്തരമായി പുരോഗമിക്കുകയാണ്. ചിത്രീകരണം പൂർത്തിയാകുന്ന ഓരോ സീക്വൻസും ഉടൻ എഡിറ്റ് ചെയ്ത് വിഷ്വൽ എഫക്ട്സ് ടീമിന് കൈമാറുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് രാജമൗലി പറഞ്ഞു. എഡിറ്റിംഗ്, വിഷ്വൽ എഫക്ട്സ് തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്നതിനാൽ, ചിത്രത്തിന്റെ നിർമാണം നിശ്ചയിച്ച സമയക്രമം പാലിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്നും രാജമൗലി വിശദീകരിച്ചു.
ശിവഭക്തനായ 'രുദ്ര' എന്ന കേന്ദ്രകഥാപാത്രമായാണ് മഹേഷ് ബാബു 'വാരണാസി'യിൽ എത്തുന്നത്. ചിത്രത്തിലെ ഒരു നിർണായക സീക്വൻസിൽ ശ്രീരാമനായും താരം പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പ്രിയങ്ക ചോപ്രയുടെ ഇന്ത്യൻ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് 'വാരണാസി'. ചിത്രത്തിലെ നായികയായ 'മന്ദാകിനി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്കയാണ്. ശാസ്ത്രജ്ഞനും പ്രധാന പ്രതിനായകനുമായ 'കുംഭ' എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും എത്തും.
ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എം എം കീരവാണി രാജമൗലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രമാണിത്. 2027 ഏപ്രിൽ 7നാണ് 'വാരണാസി'യുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മിത്തോളജിയും ആക്ഷനും അഡ്വഞ്ചറും സമന്വയിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും 'വാരണാസി'യെന്നാണ് വിലയിരുത്തപ്പെടുന്നത്.
SS Rajamouli revealed new details about Varanasi, starring Mahesh Babu, Priyanka Chopra and Prithviraj Sukumaran. The film is the first non-English movie shot entirely in IMAX, with 80% filming completed. Featuring a mythological adventure across continents and timelines, Varanasi is scheduled for a worldwide release on April 7, 2027.