

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരങ്ങളെ വിമർശിച്ച് മുതിർന്ന നടൻ സുരേഷ് ഒബ്രോയ്. നിധി വസന്ദാനിയുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് പരസ്യ പിന്തുണ നൽകിയ താരങ്ങളുടെ നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തത്.
“നമ്മൾ സമൂഹത്തോട് ഉത്തരവാദിത്തമുള്ള വ്യക്തികളാണ്. ലോകം നമ്മൾ പറയുന്നത് കേൾക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. അതിനാൽ ഏതൊരു വിഷയത്തിലും പ്രതികരിക്കുന്നതിന് മുൻപ് കൃത്യമായി പഠിക്കണം. അതിന് പിന്നിൽ ആരൊക്കെയാണെന്നും എന്താണ് നടക്കുന്നതെന്നും മനസ്സിലാക്കണം. അവിടെ നിൽക്കുന്നവരെല്ലാം നീറ്റ് വിദ്യാർഥികളാണോ, രാഷ്ട്രീയക്കാരാണോ, അതോ മനഃപൂർവം അക്രമം അഴിച്ചുവിടുന്നവരാണോ എന്ന് അന്വേഷിക്കണം. കാര്യങ്ങൾ വ്യക്തമായി അറിയാതെ പ്രതികരിക്കരുത്. എനിക്ക് അറിയാത്ത വിഷയങ്ങളിൽ ഞാൻ സംസാരിക്കാറില്ല,” സുരേഷ് ഒബ്രോയ് പറഞ്ഞു.
സിജെപിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സുരേഷ് ഒബ്രോയ് സംശയം പ്രകടിപ്പിച്ചു. ആവശ്യങ്ങൾ ഉന്നയിക്കാൻ കൃത്യമായ മാർഗങ്ങളുണ്ടെന്നും അക്രമത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമാകില്ലെന്നും അഭിനയമാണ് തന്റെ ജോലിയെന്നും ഒബ്രോയ് വ്യക്തമാക്കി. വാർത്തകളിൽ ഇടംനേടാൻ പൊലീസിന് നേരെ കല്ലെറിയുന്നതും ആക്രമണം നടത്തുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിലാണ് നീറ്റ് ചോർച്ചാ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി ദില്ലി ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. സൊനാക്ഷി സിൻഹ, ശബാന ആസ്മി, പ്രകാശ് രാജ്, സോനു സൂദ്, വീർ ദാസ്, ദിയ മിർസ, സൊഹ അലി ഖാൻ, അദിതി റാവു ഹൈദരി, റിതേഷ് ദേശ്മുഖ്, ജനീലിയ, ഹുമ ഖുറേഷി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതിനിടെ ജൂലൈ 20-ന് നടന്ന സംസാദ് ചലോ മാർച്ച് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ആഴ്ചകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത്.
Veteran actor Suresh Oberoi questioned Bollywood celebrities who supported the CJP protests over the NEET controversy, urging public figures to understand an issue before speaking out. He also criticised violent protests and questioned the funding behind the movement