

'അമേരിക്കൻ ഈഗിൾ' പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ വീണ്ടും രൂക്ഷ വിമർശനത്തിനിരയായി ഹോളിവുഡ് നടി സിഡ്നി സ്വീനി. സ്പോർട്സ് ട്രേഡിങ് ആപ്പായ ‘നോവിഗി’ന്റെ പുതിയ പരസ്യക്യാംപെയ്‌നാണ് താരത്തിനെതിരെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ശരീരഭാഗങ്ങൾ സ്പോർട്സ് ഉപകരണങ്ങൾകൊണ്ട് മാത്രം മറച്ചുള്ള സിഡ്നിയുടെ പരസ്യദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഒളിമ്പിക്സ് താരങ്ങളടക്കം നിരവധി കായികതാരങ്ങൾ സിഡ്നിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കായികരംഗത്തെ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്ന രീതിയെയാണ് മിക്കവരും വിമർശിക്കുന്നത്. ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും മോശം പരസ്യം എന്നാണ് ആളുകൾ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്. മാത്രമല്ല, ഈ പരസ്യത്തിനും ‘R-RATED’ മുന്നറിയിപ്പ് നൽകേണ്ടതായിരുന്നുവെന്നാണ് ചില സമൂഹമാധ്യമ ഉപയോക്താക്കളുടെ വിമർശനം. മക്കളോടൊപ്പം ടെലിവിഷനിൽ ഈ പരസ്യം ആദ്യമായി കണ്ടപ്പോഴുണ്ടായ മോശം അനുഭവവും ഒരാൾ പങ്കുവെച്ചു.
“കായികരംഗത്ത് സ്ത്രീകൾ നേടിയെടുത്തതെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് നന്ദി.” എന്നൊരാൾ പരസ്യത്തിനെതിരെ പരിഹാസരൂപേണ പ്രതികരിച്ചു. കായികകലകളെ ഇത്തരത്തിൽ ലൈംഗികവത്കരിക്കുന്നത് തന്നെ വിചിത്രമാണ്, സ്വന്തം ശരീരം ഒരു ഉപകരണമാക്കാതെ എന്തെങ്കിലും വിൽക്കാനോ അവതരിപ്പിക്കാനോ കഴിയില്ലെന്ന അവസ്ഥയാണ്, ” എന്ന് മറ്റൊരാൾ കുറിച്ചു.
പരസ്യത്തിലെ താരത്തിന്റെ അവതരണത്തെയും ലൈംഗികവത്കരണത്തെയും വിമർശിച്ച് ടിക് ടോക് ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ‘സ്പോർട്സ്’ എന്ന് ആവർത്തിച്ച് പറയുന്നതിനായി ഒരാളെ നഗ്നയായി അവതരിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും, സ്ത്രീകളെ നിരന്തരം ലൈംഗികവത്കരിക്കാതെ മികച്ച പരസ്യങ്ങളും ഉള്ളടക്കങ്ങളും ഒരുക്കാൻ കഴിയുമെന്നും പലരും അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്ക് ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം തെളിയിക്കാൻ അമിതമായി പരിശ്രമിക്കേണ്ടി വരുന്ന പുരുഷാധിപത്യ മേഖലയാണ് സ്പോർട്സ് ഇൻഡസ്ട്രി. ഈ മേഖലയിൽ ജോലി ചെയ്യുന്നതിലെ ആവേശവും സന്തോഷവും പ്രധാനമാണ്. എന്നാൽ സ്ത്രീകളുടെ ഏക പ്രതിനിധാനം ലൈംഗികവത്കരണത്തിലൂടെ മാത്രമാകുമ്പോൾ, ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ എണ്ണം കുറയും എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
നോവിഗിലൂടെ ട്രേഡ് ചെയ്യുമ്പോൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വാതുവെപ്പ് നടത്താനാകില്ലെന്നും പരസ്യത്തിൽ സിഡ്നി സ്വീനി പ്രത്യേകം വ്യക്തമാക്കി. “യുദ്ധങ്ങളിലും മരണങ്ങളിലും വാതുവെപ്പില്ല, രാഷ്ട്രീയത്തിലും ഇല്ല,” എന്ന് താരം പറയുന്നു. “നിങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും സ്പോർട്സും മാത്രം,” എന്നും സിഡ്നി കൂട്ടിച്ചേർത്തു. നോവിഗിന്റെ പരസ്യവുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ഹ്രസ്വ വിവരണത്തിൽ പറയുന്നത്, “ഫുട്ബോൾ സീസണിന് മുന്നോടിയായി സിഡ്നി സ്വീനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൃത്യമായി വേണ്ടിടത്താണ്,” എന്നാണ്. ഇത്തരം ദ്വയാർത്ഥപ്രയോഗങ്ങൾക്കെതിരെയും വിമർശനമുണ്ട്.
കഴിഞ്ഞ മാസമാണ് നോവിഗ് പുതിയ സ്പോർട്സ് പ്രൊഡക്ഷൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ‘യൂഫോറിയ’ താരം കമ്പനിക്കൊപ്പം ചേർന്നത്. പരസ്യത്തിൽ അഭിനയിക്കുന്നതിനൊപ്പം നോവിഗിന്റെ സ്ട്രാറ്റജിക് പാർട്ണറായും സിഡ്നി സ്വീനി മാറിയിട്ടുണ്ട്. കമ്പനിയിൽ ഓഹരി പങ്കാളിത്തവും താരത്തിനുണ്ട്. ആധുനിക ധനകാര്യ എക്സ്ചേഞ്ചുകളുടെ പ്രവർത്തനരീതിയും കായികകേന്ദ്രിതമായ അനുഭവവും സംയോജിപ്പിച്ചാണ് നോവിഗ് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കായികമത്സരങ്ങളുടെ ഫലങ്ങളിൽ ആരാധകർക്ക് കൂടുതൽ കാര്യക്ഷമമായും സുതാര്യമായും ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
Hollywood actress Sydney Sweeney is facing criticism over her provocative Novig sports trading app advertisement. Critics, including sports figures and social media users, have accused the campaign of sexualizing women and undermining their representation in sports. Sweeney also serves as Novig’s strategic partner and equity holder following the campaign.