വൈറൽ താരങ്ങളായ ഹാഷിറിന്റെയും ടീമിന്റെയും അരങ്ങേറ്റ ചിത്രം 'വാഴ 2' വീണ്ടും ചരിത്ര നേട്ടത്തിലേക്ക്. ആദ്യ ദിനത്തിലെ 10.5 കോടിയെന്ന ചരിത്ര നേട്ടത്തിന് ശേഷം ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടവുമായി മുന്നേറുകയാണ് ചിത്രം. 5.04 കോടിയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ റെക്കോർഡ് ആദ്യ ഞായറാഴ്ചയോട് കൂടി 7 കോടി കടന്നേക്കുമെന്നാണ് അനലിസ്റ്റികളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ഞായറാഴ്ചയിലെ ഏറ്റവുമുയര്‍ന്ന അഡ്വാന്‍സ് സെയിലില്‍ മൂന്നാം സ്ഥാനത്താണ് 'വാഴ 2'. ഒന്നും രണ്ടും സ്ഥാനങ്ങളിൽ 8.6 കോടിയുമായി 'എമ്പുരാന്‍', 5.6 കോടിയുമായി 'തുടരും' എന്നീ മോഹൻലാൽ ചിത്രങ്ങളാണ്. വിജയ് നായകനായ 'ലിയോ' നേടിയ 4.4 കോടി മറികടന്നാണ് 'വാഴ 2 ' മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.
സിനിമയുടെ ആഗോള കളക്ഷനിൽ കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.13 കോടിയാണ്. മിഡിൽ ഈസ്റ്റ് മാർക്കറ്റിൽ നിന്ന് 3.4 കോടി ആണ് 'വാഴ 2' നേടിയത്. ഹാഷിറിന്റെയും കൂട്ടുകാരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കോമഡി ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ വൈറൽ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയവരോടപ്പം സീനിയർ താരങ്ങളായ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജു കുട്ടൻ, അൽഫോൺസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിയേറ്ററിൽ നിറഞ്ഞ ചിരിയുണർത്തി തുടങ്ങിയ ചിത്രം ഇമോഷണൽ ഡ്രാമയിലൂടെയും കടന്ന് മികച്ച അനുഭവം നൽകിയാണ് അവസാനിക്കുന്നത്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആത്മായി മാറിയ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മനോഹരമായ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് അഖിൽ ലൈലാസുരൻ.
English Summary: Vaazha 2 continues its record-breaking run with massive advance booking numbers, earning ₹5.04 crore in Kerala alone and securing a top spot among highest first Sunday advance sales.